'എ' സർട്ടിഫിക്കറ്റ് ലഭിച്ച പടം അച്ഛനുമൊത്ത് കണ്ടു; ഷോ കഴിഞ്ഞപ്പോൾ കമൽ സാർ പറഞ്ഞതിങ്ങനെ; കാളിദാസ് ജയറാം
തെന്നിന്ത്യന്‍ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനാവുന്ന വിക്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിക്രം ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടുമുള്ള തീയറ്റററുകളില്‍ റിലീസ് ചെയ്യുന്നത്.
കമല്‍ ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി, നരേൻ, ആൻഡ്രിയ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. അതിഥി വേഷത്തിൽ സൂര്യയും എത്തുന്നുണ്ട്.
കാളിദാസ് ജയറാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കാളിദാസിന്റെ പിതാവ് ജയറാമും കമൽഹാസനും അടുത്ത സുഹൃത്തിക്കളാണ്. കാളിദാസ് കമൽ ഹാസന്റെ ഏറ്റവും വലിയ ഫാനും.

തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് കമലഹാസൻ എന്നാണ് കാളിദാസ് ജയറാം പറയുന്നത്. കമലഹാസൻ തന്നെ തിരക്കഥയും സംവിധാനവും ചെയ്ത് അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു വിരുമാണ്ടി.
2004ൽ പുറത്തിറങ്ങിയ ചിത്രം തന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഒരു നടനെന്ന നിലയിലും ഒരു സിനിമാ പ്രേമി എന്ന നിലയിലും ആ ചിത്രത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഉണ്ടെന്നും അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് കാളിദാസ് ജയറാം നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഒരുപാട് കാത്തിരുന്ന് തിയേറ്ററില്‍ പോയി കണ്ട കമല്‍ സാറിന്റെ സിനിമ വിരുമാണ്ടിയാണ്. ആ സിനിമ കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.
പക്ഷേ ആ സമയത്ത് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. എനിക്ക് അപ്പോള്‍ 18 വയസായിട്ടില്ല. തിയേറ്ററില്‍ പോയി കാണാനാവില്ല. എനിക്ക് സങ്കടമായി.

സുഹൃത്തുക്കളുടെ കൂടെ പോയി കാണാമെന്ന് വിചാരിച്ച് പ്ലാന്‍ ചെയ്‌തെങ്കിലും നടന്നില്ല. സത്യം തിയേറ്ററില്‍ കമല്‍ സാര്‍ തന്നെ ഒരു ഷോ നടത്തുന്നുണ്ടായിരുന്നു. അതിലേക്ക് അച്ഛന് ക്ഷണം വന്നു. അന്ന് വീട്ടില്‍ അച്ഛനെ കുറെ ടോര്‍ച്ചര്‍ ചെയ്തു, എന്നെ കൂടെ കൊണ്ടുപോവാന്‍ വാശി പിടിച്ചു.
അങ്ങനെ ഫസ്റ്റ് ഡേ തന്നെ ഞാനും പോയി. സിനിമ കണ്ട് പുറത്ത് വന്നപ്പോള്‍ എന്നെ കണ്ട് കമല്‍ സാര്‍ അച്ഛനോട് പറഞ്ഞു, ഇത് കുട്ടികള്‍ക്ക് പറ്റിയ പടമാണെന്ന് തോന്നുന്നില്ലെന്ന്. ആ സംഭവം ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്, കാളിദാസ് പറഞ്ഞു.
ഒരു സിനിമ എന്ന നിലയിൽ തന്നെ ഒരുപാട് സ്വാധീനം ചെയ്ത ചിത്രമാണ് വിരുമാണ്ടിയെന്നും ഇന്നും തന്റെ ഡി.വി.ഡി. കളക്ഷനില്‍ വിരുമാണ്ടി ഉണ്ടെന്നും കാളിദാസ് പറഞ്ഞു.

' ഒരു നടനെന്ന നിലയിലും ഒരു സിനിമാ പ്രേമി എന്ന നിലയ്ക്ക് നോക്കിയാലും അതില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ഞാന്‍ കോപ്പിയടിക്കാന്‍ നോക്കിയിട്ടുണ്ട്.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കമല്‍ സാറിന് വേണ്ടി വഴക്ക് കൂടിയിട്ടുണ്ട്. രജനി കാന്ത്- കമല്‍ ഹാസന്‍ ഫാന്‍ ഫൈറ്റ് നടക്കാത്ത സ്‌കൂളേ ഇല്ല. എല്ലാവരുടെയും സിനിമകള്‍ കാണാറുണ്ട്. പക്ഷേ കമല്‍ സാറിന്റെ സിനിമകളോട് കുറച്ച് കൂടുതല്‍ ഇഷ്ടമുണ്ട്,' കാളിദാസ് കൂട്ടിച്ചേര്‍ത്തു.
ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിക്രം റിലീസാകും മുൻപേ 200 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്.ജൂണ്‍ 3 നാണ് ഇന്ത്യയിലും വിദേശത്തും ചിത്രം റിലീസ് ചെയ്യുന്നതെങ്കിലും ഇതിനോടകം സാറ്റ്‌ലൈറ്റിലും ഒടിടിയിലുമായി വ്യത്യസ്ത ഭാഷകളില്‍ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്ക് വിറ്റ് പോയിരിക്കുകയാണ്.
അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Click it and Unblock the Notifications