'ആ സീനിന് വേണ്ടി ലാൽ അങ്കിളിനെ റഫറൻസായി എടുക്കും, ദുൽഖറും പൃഥ്വിരാജുമാണ് എന്റെ ഉപദേശകർ'; കല്യാണി പ്രിയദർശൻ!
താരപുത്രിയായതുകൊണ്ട് മാത്രമാണ് യുവതാരം കല്യാണി പ്രിയദർശന് ഓവർ ഹൈപ്പ് ലഭിക്കുന്നതെന്ന അഭിപ്രായമുള്ള പ്രേക്ഷകർ നിരവധി കേരളത്തിലുണ്ട്. അത്തരത്തിലുള്ള ചിന്ത സിനിമാപ്രേമികളിൽ നിന്നും മാറ്റാനായുള്ള കഠിന ശ്രമത്തിന്റെ ഭാഗമായാണ് കല്യാണി ബാപാത്തുവിനെയും ഫാത്തിമയേയും പോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത്.
മലയാളം കൃത്യമായി വഴങ്ങാത്ത കല്യാണി തല്ലുമാലയ്ക്കും ശേഷം മൈക്കിൽ ഫാത്തിമയ്ക്ക് വേണ്ടിയും ചില്ലറയൊന്നുമല്ല അധ്വാനിച്ചത്. ഡബ്ബിങിൽ അടക്കം മാസങ്ങളുടെ പരിശ്രമം കല്യാണി കൊടുത്തിരുന്നു.
അതിന്റേതായ വ്യത്യാസം ഒരോ സിനിമ കഴിയുന്തോറും കല്യാണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഫുട്ബോൾ കമന്റേറ്ററുടെ വേഷത്തിലാണ് ഏറ്റവും പുതിയ സിനിമ ശേഷം മൈക്കിൽ ഫാത്തിമയിൽ കല്യാണി എത്തുന്നത്. നവംബർ 17ന് റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം.

എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയും സിനിമയുടെ വിശേഷങ്ങൾ കല്യാണി പങ്കിട്ടിരുന്നു. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. സിനിമ അച്ഛൻ പ്രിയദർശൻ കണ്ടുവെന്നും അദ്ദേഹത്തിന് തന്നെ കുറിച്ച് ഇപ്പോൾ അഭിമാനമാണെന്നുമാണ് കല്യാണി പറഞ്ഞത്.
എന്നാൽ അമ്മ ലിസി റിലീസിന് ശേഷം സിനിമ കാണാമെന്ന കാഴ്ചപ്പാടിലാണ്. തുടക്കം തെലുങ്കിലൂടെ ആയിരുന്നുവെങ്കിലും ഇപ്പോൾ മലയാളത്തിലെ തിരക്കേറിയ നായികയാണ് കല്യാണി. ശേഷം മൈക്കിൾ ഫാത്തിമ, ആന്റണി തുടങ്ങിയവയാണ് റിലീസിന് തയ്യാറെടുക്കുന്നത്.
വിനീത് ശ്രീനിവാസന്റെ പ്രീപ്രൊഡക്ഷൻ സ്റ്റേജിലുള്ള വർഷങ്ങൾക്ക് ശേഷമെന്ന സിനിമയിലും കല്യാണി അഭിനയിക്കുന്നുണ്ട്. സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും തന്റെ ഉപദേശകർ അന്നും ഇന്നും ദുൽഖറും പൃഥ്വിരാജുമാണെന്നാണ് കല്യാണി പറയുന്നത്. ബ്രോ ഡാഡിയുടെ ഷൂട്ടിങ് സമയത്ത് പൃഥ്വിരാജ് നൽകിയ ടിപ്സുകളെ കുറിച്ച് മുമ്പും കല്യാണി വെളിപ്പെടുത്തിയിട്ടുണ്ട്.
'എനിക്ക് ഒരു സെൻസ് ഓഫ് ഹ്യൂമറുണ്ട്. അത് പക്ഷെ അധികം ആർക്കും അറിയില്ല. അതുപോലെ ഞാൻ വരയ്ക്കാറുണ്ട്. അഭിനയത്തിലേക്ക് എത്തും മുമ്പ് ആർട്ട് ഡയറക്ടർ സാബു സിറിൽ സാറിന്റെ അസിസ്റ്റന്റായിരുന്നു ഞാൻ. ആർട്സ് സ്കൂളിൽ പഠിച്ചിട്ടുമുണ്ട്. നമ്മുടെ സുഹൃത്തുക്കൾക്കും നമ്മുടെ കുടുംബത്തിനും നമ്മളിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.'

'ആ അഡ്വൈസ് തന്നത് ദുൽഖറാണ്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിൽ പത്ത് ശതമാനം ഞാനുണ്ടാകും. ദുൽഖറും പൃഥ്വിരാജുമാണ് ഇപ്പോഴും എന്റെ ഉപദേശകർ. അത് മാറിയിട്ടില്ല. സ്ലോ ആന്റ് സ്റ്റഡിയാണ് അഭിനയത്തിൽ ഞാൻ പിന്തുടരുന്ന പ്രയോഗം. പ്രണയത്തേക്കാൾ ആക്ഷൻ ചെയ്യാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. മദ്യപിച്ച ഒരാളുടെ കഥാപാത്രം ചെയ്യേണ്ട സാഹചര്യം വന്നാൽ ഞാൻ റഫറൻസായി എടുക്കുക ലാൽ അങ്കിൾ ചെയ്ത കഥാപാത്രങ്ങളാകും.'
'ഞാൻ റിഹേഷ്സൽ ചെയ്യുന്നത് എപ്പോഴും ഒറ്റയ്ക്കാണെന്നും', കല്യാണി പ്രിയദർശൻ പറയുന്നു. വിജയ് ചിത്രം ലിയോ, ജവാൻ, ജയിലർ എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമ.


Click it and Unblock the Notifications











