'മലയാളം വായിക്കും പലതിന്റേയും അർഥം അറിയില്ല, അച്ഛന്റെ സുഹൃത്തുക്കളെ കണ്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്'; കല്യാണി
മലയാളിക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച പ്രിയദർശൻ സാറിന്റെയും നായികയായിരുന്ന ലിസി പ്രിയദർശന്റെയും മകൾ എന്ന ലേബലുമായാണ് കല്യാണി പ്രിയദർശൻ അഭിനയത്തിലേക്ക് എത്തിയത്. 2017ൽ ആയിരുന്നു അഭിനയരംഗത്തേക്ക് കല്യാണിയുടെ തുടക്കം. ആദ്യകാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ ആയിരുന്നു കല്യാണി നിറഞ്ഞ് നിന്നത്.
പിന്നീട് 2020ൽ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ ദുൽഖറിന്റെ നായികയായി മലയാളത്തിൽ തുടക്കം കുറിച്ചു. അഭിനയ ശൈലി കൊണ്ട് എല്ലാവരുടെ ഇടയിലും ഒരു സിനിമ കൊണ്ട് സ്ഥാനം പിടിച്ച് പറ്റി കല്യാണി.
ശേഷം മരക്കാർ അറബികടലിന്റെ സിംഹം, ഹൃദയം, ബ്ര ഡാഡി, തല്ലുമാല തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഭാവപ്രകടനത്തിന്റെ വിവിധ തലങ്ങളിലേക്ക് കടന്നുള്ള പെർഫോമൻസ് ഒന്നും കല്യാണി ഇതുവരെ ചെയ്തിട്ടില്ലെങ്കിലും ലഭിച്ച റോളുകളെല്ലാം വളരെ തന്മയത്വത്തോടെയാണ് കല്യാണി അവതരിപ്പിച്ചത്. ചെയ്‌തത് ഒരുവിധം എല്ലാം കൊമേർഷ്യൽ പടങ്ങളും ആയിരുന്നു.

എല്ലാം സാമ്പത്തിക വിജയം നേടി. തമിഴിലും മലയാളത്തിലും കല്യാണി സ്വയം ഡബ് ചെയ്ത് അഭിനയിച്ചു. ശേഷം മൈക്കിൽ ഫാത്തിമയാണ് കല്യാണിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. കല്യാണി തന്നെയാണ് കഥാപാത്രത്തിന് ഡബ് ചെയ്തിരിക്കുന്നത്. നാളുകൾ നീണ്ട പരിശ്രമം അതിന് പിന്നിലുണ്ട്.
മലയാളി ആണെങ്കിലും ജനിച്ചതും വളർന്നതും പഠിച്ചതും തമിഴ്നാട്ടിലും അമേരിക്കയിലുമായതുകൊണ്ട് മലയാളം അത്രത്തോളം കല്യാണി വഴങ്ങില്ല. വരനെ ആവശ്യമുണ്ട് സിനിമ ചെയ്യാൻ കരാറായശേഷമാണ് താരം മലയാളം പഠിച്ച് തുടങ്ങിയത്. ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പുത്തൻ സിനിമ വിശേഷങ്ങളും മലയാളം ഭാഷ പഠിക്കാൻ നടത്തിയ പരിശ്രമത്തെ കുറിച്ചും കല്യാണി പങ്കുവെച്ചിരിക്കുകയാണ്.
'അനൂപ് സത്യനുമായി സംസാരിച്ചശേഷമാണ് മലയാളം പഠിക്കേണ്ടത് ഒരു അഭിനേതാവ് എന്ന നിലയിൽ അത്യാവശ്യമാണെന്ന് എനിക്ക് തോന്നിയത്. അങ്ങനെ മലയാളം പഠിക്കാൻ തീരുമാനിച്ചു. ഇടയ്ക്കിടെ അനൂപ് പരീക്ഷയിടും. മിക്കതിലും തോൽക്കും. എഴുത്തും സംസാരവും പരീക്ഷിക്കും. ശേഷം മൈക്കിൽ ഫാത്തിമയിൽ മലപ്പുറം ശൈലിയിലാണ് കഥാപാത്രം സംസാരിക്കുന്നത്. ഈ പ്രായത്തിൽ ഈ സിനിമ ചെയ്യേണ്ടത് എന്റെ ആവശ്യമാണ്.'
'മനു കുമാറിന് വേറെ അഭിനേതാവിനെ കിട്ടും. രണ്ട് വർഷം കഴിഞ്ഞ് മലപ്പുറം മലയാളം പഠിച്ചിട്ട് ചെയ്യാമെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് എന്റെ ആവശ്യത്തിനും മോഹത്തിനുമായി ഞാൻ ആ ശൈലി പഠിക്കാൻ തീരുമാനിച്ചു. ഏത് കാര്യത്തിലും അവസരം തരുന്ന ഒരാളുണ്ടായാൽ എനിക്ക് നന്നായി ചെയ്യാനാകുമെന്ന് കുട്ടിക്കാലം മുതൽ വിശ്വസിച്ച ഒരാളായിരുന്നു ഞാൻ.'

'പ്രിയദർശന്റെ മകൾ എന്ന നിലയിൽ മാത്രം എന്നെ പലരും വേഷം ചെയ്യാൻ വിളിക്കുമായിരിക്കും. എന്നാൽ അതല്ല എനിക്ക് വേണ്ടതെന്ന് ഞാൻ ആദ്യമെ വിശ്വസിച്ചിരുന്നു. മലബാർ ഭാഷയുടെ പ്രത്യേക ശൈലി പിടിച്ചെടുക്കുക എളുപ്പമായിരുന്നില്ല. ഡബ്ബിങ് സമയത്ത് സുരഭി ലക്ഷ്മി ചേച്ചി കൂടെ വന്ന് നിന്നു. ഞാനിപ്പോൾ മലയാളം വായിക്കും.'
'പലതിന്റെയും അർഥം അറിയില്ലെന്ന് മാത്രം. ഇപ്പോഴും അനൂപ് ചേട്ടൻ മെസേജ് അയയ്ക്കുന്നത് മലയാളത്തിലാണ്. മലയാളം പഠിച്ച് തുടങ്ങി എന്നത് സിനിമ എനിക്കുതന്ന ഭാഗ്യമാണെന്നും', കല്യാണി പ്രിയദർശൻ പറയുന്നു. ജോഷി സിനിമയിൽ നായികയായതിനെ കുറിച്ചും കല്യാണി സംസാരിച്ചു. 'ജോഷി സാറിനെപ്പോലെ വലിയൊരു ആൾ എന്നെ വിശ്വസിച്ചുവെന്നതാണ് കാര്യം.'
'ആ സിനിമയ്ക്കുശേഷവും ഞാൻ ബോക്സിങ് പഠിച്ചുകൊണ്ടിരിക്കുന്നു. ഓരോ സിനിമയും എനിക്ക് എന്തെങ്കിലും സമ്മാനിക്കും. അച്ഛന്റെ സുഹൃത്തുക്കളെ കണ്ട് അസൂയ കൊണ്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. എനിക്കും ഇതുപോലെ സുഹൃത്തുക്കളെ വേണമെന്നാണ് സിനിമയിലെത്തുമ്പോൾ ആഗ്രഹിച്ചത്.'
'ഇപ്പോൾ എനിക്ക് ചുറ്റും കുറെ സുഹൃത്തുക്കളുണ്ട്. അവർ എന്നെക്കൂടി ചേർത്ത് നല്ല സിനിമകൾ ഉണ്ടാക്കുമെന്ന് ഞാൻ സ്വപ്നം കാണുന്നു', എന്നാണ് പുത്തൻ സിനിമാ വിശേഷങ്ങൾ പങ്കിട്ട് കല്യാണി പറഞ്ഞത്. ജോഷി സംവിധാനം ചെയ്ത ആന്റണിയിൽ കല്യാണിക്കൊപ്പം ജോജു ജോർജാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.


Click it and Unblock the Notifications