'ഞങ്ങൾക്കിടയിൽ ചില പേഴ്സണൽ പ്രശ്നങ്ങളുണ്ട്... ദിലീപാണ് നായകനെങ്കിൽ താൻ വരില്ലെന്ന് വേണു പറഞ്ഞു'; കമൽ
കമലിന്റെ സംവിധാനത്തിൽ 2010ൽ റിലീസ് ചെയ്ത ദിലീപ് സിനിമയാണ് ആഗതൻ. വലിയൊരു സ്റ്റാർ കാസ്റ്റുള്ള സിനിമയായിരുന്നിട്ട് കൂടി ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദിലീപ് ചെയ്തിട്ടുള്ളതിൽ വെച്ച് വളരെ വ്യത്യസ്തമായിരുന്നു ആഗതനിലെ കഥാപാത്രം. ചിത്രത്തിൽ വില്ലൻ കഥാപാത്രം ഒരു പട്ടാളക്കാരനാണെന്നതും സിനിമയെ വേറിട്ട് നിർത്തി. സത്യരാജാണ് ജനറൽ ഹരീന്ദ്രനാഥ് വർമ്മയെന്ന നെഗറ്റീവ് റോൾ ചെയ്തത്. ഒരു പക്ഷെ മലയാള സിനിമയിൽ തന്നെ വളരെ അപൂർവമായിട്ടായിരിക്കണം വില്ലൻ കഥാപാത്രം പട്ടാളക്കാരാനാവുന്നത്.
മോശം ക്ലൈമാക്സായിരുന്നു ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിന് പിന്നിലെ കാരണമായി റിപ്പോർട്ടുകൾ വന്നത്. സത്യരാജിന്റെ ആദ്യ മലയാള സിനിമ കൂടിയായ ആഗതനെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത ചില കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സിനിമയുടെ സംവിധായകനായ കമൽ. തേക്കടി ബോട്ട് ദുരന്തം നടക്കുമ്പോൾ അവിടെ സമീപത്തായി ആഗതന്റെ ഷൂട്ട് നടക്കുകയായിരുന്നു.

അന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരിൽ ആഗതനിലെ അണിയറപ്രവർത്തകരുമുണ്ട്. ആ ദുരന്തം തങ്ങൾക്കും വലിയൊരു വേദനായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കമൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആഗതൻ സിനിമയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. തേക്കടി ബോട്ട് അപകടം നടക്കുമ്പോൾ ഞങ്ങൾ ആഗതന്റെ ഷൂട്ടുമായി അവിടെയുണ്ടായിരുന്നു.
ഉടൻ തന്നെ ലൈറ്റ് ബോയ്സ് അടക്കമുള്ളവർ ഞങ്ങളുടെ സെറ്റിലെ ജനറേറ്ററും ലൈറ്റ്സുമെല്ലാമായി രക്ഷാപ്രവർത്തനത്തിന് പോയിരുന്നു. ആ ദുരന്തം ഞങ്ങളെ എല്ലാവരേയും വിഷമിപ്പിച്ച ഒന്നായിരുന്നു. പിന്നീട് കുറച്ച് ദിവസം ഷൂട്ട് നിർത്തിവെച്ചിട്ടാണ് വീണ്ടും തുടങ്ങിയത്. ദിലീപിന്റെ സുഹൃത്തുക്കളാണ് ആഗതൻ നിർമിച്ചത്. ദിലീപ് കോമഡി സിനിമകൾ ചെയ്യുന്ന കാലമായിരുന്നു അത്.
ഞാൻ ആഗതന്റെ കാര്യം പറഞ്ഞപ്പോൾ സീരിയസായ വേഷം ചെയ്യാൻ ദിലീപിന് ആദ്യം മടി ആയിരുന്നു. കോമഡി സിനിമകൾ മാത്രം പോര സീരിയസ് കഥപാത്രങ്ങളും ചെയ്യണമെന്ന് ഞാൻ പറഞ്ഞു. അതോടെ നടൻ സമ്മതിച്ചു. തിരക്കഥ എഴുതുമ്പോൾ തന്നെ ഹരീന്ദ്രനാഥ് വർമയുടെ റോളിലേക്ക് സത്യരാജിനെയാണ് ഞങ്ങൾ മനസിൽ കണ്ടിരുന്നത്.
അദ്ദേഹം അന്ന് തിരക്കുള്ള നടനായിരുന്നു. മലയാളത്തിൽ അദ്ദേഹം ആദ്യമായി ചെയ്ത സിനിമയും ആഗതനാണ്. ചെന്നൈയിൽ പോയി കഥ പറഞ്ഞപ്പോൾ പക്ഷെ ആദ്യം ചെയ്യാൻ പറ്റില്ലെന്നാണ് സത്യരാജ് സാർ പറഞ്ഞത്.
പട്ടാളത്തിൽ നിന്നും ജനറലായി റിട്ടേഡ് ചെയ്ത പട്ടാളക്കാരന്റെ വേഷമാണല്ലോ... അങ്ങനൊരു കഥാപാത്രം നെഗറ്റിവിറ്റിയുള്ളതാകുമ്പോൾ ആളുകൾ എങ്ങനെയാകും സ്വീകരിക്കുക എന്നതായിരുന്നു സത്യരാജ് സാറിനെ ആഗതന്റെ ഭാഗമാകുന്നതിൽ നിന്നും പിന്നോട്ട് വലിച്ചത്.

ഇതൊരു ഫിക്ഷണൽ കാരക്ടറാണെന്നൊക്കെ പറഞ്ഞ് മനസിലാക്കിയപ്പോൾ റെമ്യൂണറേഷനും ഇമേജും നോക്കാതെ അദ്ദേഹം സമ്മതം മൂളുകയായിരുന്നുവെന്നും കമൽ പറയുന്നു. ദിലീപാണ് നായകൻ എന്നതുകൊണ്ട് ക്യാമറാമാൻ വേണു ആഗതനിൽ പ്രവർത്തിക്കാൻ തയ്യാറായില്ലെന്നും കമൽ പറയുന്നു.
വേണുവുമായി നല്ല സൗഹൃദമുള്ളതിനാൽ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യാൻ കമൽ ആദ്യം സമീപിച്ചത് വേണുവിനെയായിരുന്നു. ആദ്യം വേണുവിനെയാണ് ക്യാമറാമാനായി തീരുമാനിച്ചത്. ഞാൻ നേരിട്ട് വേണുവിനെ വിളിച്ചു. എന്നാൽ നായകൻ ദിലീപ് ആണെങ്കിൽ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് വേണു പറഞ്ഞത്. ദിലീപുമായി ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് വേണു അതിന്റെ കാരണമായി പറഞ്ഞത്.
എന്നാൽ കൂടുതൽ ബുദ്ധിമുട്ടുകൾ വേണ്ടെന്ന് കരുതി ഞാൻ പിന്നീട് അജയൻ വിൻസന്റിനെ കൊണ്ട് വരികയായിരുന്നുവെന്നും കമൽ പറയുന്നു. ചാർമിയായിരുന്നു ചിത്രത്തിൽ ദിലീപിന്റെ നായിക. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ദിലീപിന്റെ ചിത്രത്തിലെ ലുക്കിനും ഒട്ടേറെ ആരാധകരുണ്ട്.


Click it and Unblock the Notifications