'ഞാൻ ഇത്രയും കാണിക്കുമെന്ന് വിചാരിച്ചില്ലെന്ന് തോന്നുന്നു, ത്രില്ലിങായിട്ടുള്ള സിനിമ വന്നാലെ ചെയ്യൂ'; ജയറാം!
ഒരുകാലത്ത് മലയാള കുടുംബപ്രേക്ഷകരുടെ പ്രിയ താരമായിരുന്നു ജയറാം. തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും മനസ് നിറക്കുന്ന ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് ജയറാം. മലയാളത്തിലെ ഏറ്റവും മികച്ച നടൻ-സംവിധായകൻ കൂട്ടുകെട്ടുകളിൽ മുൻപന്തിയിൽ ഉണ്ടാകും ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ടും ജയറാം-രാജസേനൻ കൂട്ടുകെട്ടും.
മനസിനക്കരെയും വീണ്ടും ചില വീട്ടു കാര്യങ്ങളും മേലേപ്പറമ്പിൽ ആൺവീടും യാത്രക്കാരുടെ ശ്രദ്ധക്കും സന്ദേശവും ഫ്രണ്ട്സുമൊക്കെ മലയാളികൾ മറക്കാനിടയില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ജയറാമിന് എടുത്തുപറയാൻ ഒരു നല്ല ചിത്രം പോലും മലയാളത്തിലില്ല.
സീനിയേഴ്സിനും സ്വപ്നസഞ്ചാരിക്കും ശേഷം ഒന്നുമില്ലെന്ന് സാരം. നല്ലൊരു നടൻ എന്നതിന് അപ്പുറം സ്റ്റേജിൽ കയറി കഴിഞ്ഞാൽ സദസിനെ എന്റർടെയ്ൻ ചെയ്യിക്കാൻ മലയാള സിനിമയിൽ ജയറാമിനെ കഴിഞ്ഞിട്ടെ വേറൊരു നടനുള്ളു. പല നടൻമാരുടെയും ഇന്റർവ്യൂയിൽ അവർ തന്നെ ജയറാമിനെ കുറിച്ചുള്ള ഇക്കാര്യം സമ്മതിച്ചിട്ടുള്ളതുമാണ്.

കഥ പറയുന്നതിലും അത് പറഞ്ഞ് ഫലിപ്പിക്കുന്നതിലും ജയറാം കഴിഞ്ഞിട്ടേ വേറെ ആളുള്ളുവെന്നത്. ആളെ പിടിച്ചിരുത്തി തമാശ പറയാനും ചിരിപ്പിക്കാനും പ്രത്യേക കഴിവാണ്. ജയറാം നല്ല കഥകൾ തിരഞ്ഞെടുത്ത് മലയാളത്തിലേക്ക് നായകനായി തന്നെ തിരിച്ച് വന്ന് ഹിറ്റുകൾ സമ്മാനിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സിനിമാപ്രേമികളും.
ഏറ്റവും അവസാനം മലയാളത്തിൽ ജയറാം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ സത്യൻ അന്തിക്കാടിന്റെ മകൾ ആയിരുന്നു. മീര ജാസ്മിൻ ആയിരുന്നു നായിക. പക്ഷെ സിനിമ സമ്മിശ്രപ്രതികരണമാണ് നേടിയത്.
മലയാളത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിയുന്നില്ലെങ്കിൽ അന്യഭാഷക്കാർ ജയറാമിലെ നടനെ നന്നായി ഉപയോഗിക്കുന്നുണ്ട്. പൊന്നിയൻ സെൽവൻ സീരിസിൽ അടക്കം ജയറാം കാഴ്ചവെച്ച പ്രകടനങ്ങൾ തന്നെയായിരുന്നു കാരണം. മലയാള സിനിമകൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില ശക്തമായ തീരുമാനങ്ങൾ ജയറാം എടുത്ത് കഴിഞ്ഞു.
കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്ന ഗോസ്റ്റിന്റെ പ്രമോഷനായി കേരളത്തിൽ എത്തിയപ്പോൾ തന്റെ തീരുമാനങ്ങളെ കുറിച്ച് താരം സംസാരിക്കുകയും ചെയ്തു. മലയാളത്തിൽ ത്രില്ലിങായിട്ടുള്ള സിനിമകൾ വന്നാൽ മാത്രം ചെയ്യാമെന്നാണ് കരുതിയിരിക്കുന്നതെന്നാണ് ജയറാം പറയുന്നത്.

'മലയാളത്തിൽ ത്രില്ലിങായിട്ടുള്ള സിനിമകൾ വന്നാൽ മാത്രം ചെയ്യാമെന്ന് കരുതി വെയ്റ്റിങിലായിരുന്നു ആ സമയത്താണ് മിഥുൻ മാനുവൽ വന്ന് അബ്രഹാം ഓസ്‍ലറിന്റെ കഥ പറഞ്ഞത്. ഇനി അതിനേക്കാൾ മുകളിൽ ഒരു സിനിമ വരാനാണ് കാത്തിരിക്കുന്നത്. പിന്നെ മറ്റ് ഭാഷകളിലായി ജോലിയുണ്ട്. തെലുങ്കിൽ രാം ചരണിനും ശങ്കറിനുമൊപ്പം ഒരു സിനിമ ചെയ്യുന്നു.'
'അതുപോലെ ത്രിവിക്രമന്റെ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. നാനിയുടെ ഏഴിന് റിലീസ് ചെയ്യുന്ന നാന എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ എന്നെ എക്സ്പ്ലോർ ചെയ്തിട്ടില്ലെന്നൊന്നും തോന്നിയിട്ടില്ല. പിന്നെ ഞാൻ വന്ന കാലഘട്ടം തൊട്ട് അങ്ങനെയുള്ള സിനിമകളാണ് ചെയ്ത് തുടങ്ങിയത്.'
'ഫാമിലി ഓഡിയൻസുള്ള സിനിമകളായിരുന്നു. ഇപ്പോൾ കാലഘട്ടവും ട്രെന്റും മാറി വരുന്നു അതിന്റെ ഭാഗമാകുന്നതും സന്തോഷം', എന്നാണ് ജയറാം പറഞ്ഞത്. അടുത്തിടെ സുരേഷ് ഗോപിയെ അനുകരിച്ചപ്പോൾ നടൻ വീഡിയോ കണ്ട് പറഞ്ഞതിനെ കുറിച്ചും ജയറാം അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആദ്യം അനുവാദം വാങ്ങിയിരുന്നുവെന്നും താൻ ഇത്രയും കാണിക്കുമെന്ന് സുരേഷ് ഗോപി വിചാരിച്ചില്ലെന്ന് തോന്നുന്നുവെന്നും ജയറാം പറയുന്നു. 'ഞാനും കാളിദാസും കൂടി ഒരു ദിവസം വീട്ടിൽ ഇരിക്കയായിരുന്നു. സുരേഷ് അങ്കിൾ ഇങ്ങനെ ഒരു പാട്ട് പാടിയിരുന്നത് അപ്പ കണ്ടോ എന്ന് അവൻ ചോദിച്ചു. കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി. അപ്പോൾ തന്നെ സുരേഷിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു.'
'ഫോൺ വെച്ച ശേഷമാണ് ഒന്നനുകരിച്ചാലോയെന്ന് ആലോചിക്കുന്നത്. അങ്ങനെ വിളിച്ച് പെർമിഷൻ ചോദിച്ചു. ഇതൊന്ന് റീ ക്രിയേറ്റ് ചെയ്ത് ഞാൻ പാടിക്കോട്ടെയെന്ന് ചോദിച്ചു. തീർച്ചയായിട്ടും. നീ അത് ചെയ്യണം. അതൊക്കെ സന്തോഷമല്ലേ എന്നാണ് പുള്ളി പറഞ്ഞത്. പാവം ഞാൻ ഇത്രേം കാണിക്കുമെന്ന് കരുതിക്കാണില്ല. ഒരു സ്പോർട്സ് മാൻ സിപിരിറ്റ് ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറഞ്ഞാൽ അതാണ്. വീഡിയോ വൈറലായശേഷം ഗോകുലും അദ്ദേഹത്തിന്റെ വീട്ടിലുള്ള എല്ലാവരും എന്നെ വിളിച്ചിരുന്നുവെന്നും അഭിനന്ദിച്ചുവെന്നും', ജയറാം പറഞ്ഞു.


Click it and Unblock the Notifications