'ചെയ്തതിനെ ഓര്‍ത്ത് തൊലിയുരിയുമ്പോള്‍ വെളിപ്പെടുന്നതല്ലേ വെളുത്ത നിറം'; കപിൽ ശർമയെ കീറിമുറിച്ച് സോഷ്യൽമീഡിയ
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയമാണ് നിറത്തിന്റെ പേരിൽ അറ്റ്ലിയെ പരിഹസിച്ച് കപിൽ ശർമ ചോദിച്ച ചോദ്യം. അപമാനിക്കുകയാണെന്ന് അറിഞ്ഞിട്ടും വളരെ പക്വതയോടെയായിരുന്നു സംവിധായകന്റെ മറുപടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഷോയാണ് കപിൽ ശർമ അവതാരകനായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ. കഴിഞ്ഞ ദിവസം ടെലികാസ്റ്റ് ചെയ്ത ഷോയിൽ ഇത്തവണ അതിഥികളായി എത്തിയത്.
അറ്റ്ലിയും വരുൺ ധവാനും കീർത്തി സുരേഷും വാമിഖ ഗബ്ബിയുമായിരുന്നു. ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടിയാണ് നാലുപേരും എത്തിയത്. ഷോ പുരോഗമിക്കുന്നതിനിടെയാണ് അറ്റ്ലിയോട് വിചിത്രമായ ചോദ്യം കപിൽ ശർമ ചോദിച്ചത്. തന്റെ രൂപത്തെ പരിഹസിച്ചുള്ള ചോദ്യത്തിന് മുഖമടച്ചുള്ള മറുപടിയാണ് അറ്റ്ലി നൽകിയത്.

ആദ്യമായി ഒരു താരത്തിനോട് കഥ പറയാന്‍ പോകുമ്പോള്‍ അറ്റ്‌ലി എവിടെയെന്ന് അവര്‍ ചോദിക്കാറുണ്ടോ എന്നാണ് കപിൽ ശർമ ചോദിച്ചത്. ചോദ്യം അവസാനിച്ചതും സദസിൽ അടക്കം പൊട്ടിച്ചിരി. പരിഹസിച്ചതാണെന്ന് മനസിലായിട്ടും സൗമ്യനായി ഇരുന്ന് അറ്റ്ലി മറുപടി കൊടുത്തു. നിങ്ങളുടെ ചോദ്യം എനിക്ക് മനസിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. എ.ആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്.
കാരണം അദ്ദേഹമാണ് എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു. ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലയോ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്‍റെ കഥ നറേഷൻ ഇഷ്ടപ്പെട്ടു. ലോകം അത് കാണണമെന്ന് ഞാൻ കരുതുന്നു. ഒരാളെ രൂപം നോക്കി നാം വിധിക്കരുത്.
രൂപം കൊണ്ടല്ല. ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത് എന്നായിരുന്നു അറ്റ്ലിയുടെ മറുപടി. എപ്പിസോഡിൽ നിന്നുള്ള ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ കപിലിന് എതിരെ എല്ലാ ഭാഗത്ത് നിന്നും വിമർശനം ഉയരുന്നുണ്ട്. നിറത്തിന്റെ പേരിൽ ഒരാളെ അപമാനിക്കുന്ന നിറത്തിലേക്ക് തരംതാഴരുത് എന്ന തരത്തിലാണ് വിമർശനങ്ങൾ ഏറെയും. നടൻ ഹരീഷ് പേരടിയും കപിലിന് എതിരെ രംഗത്തെത്തി.
കപിൽ ശർമ്മ എന്ന ഊളയോട്... വീരാൻകുട്ടിയുടെ കവിത ച്ചൊല്ലി കേൾപ്പിക്കുക എന്ന സാംസ്കാരിക പ്രവർത്തനം മാത്രമെ നടത്താനുള്ളു. ആ ഊളക്ക് അത് മനസിലായാലും ഇല്ലെങ്കിലും ആവർത്തിച്ച് അവനെ ഇത് കേൾപ്പിക്കുക. 'കറുപ്പൊരു നിറമല്ല... സഹിച്ചതൊക്കെയും തഴമ്പിച്ചതാണത്. വെളുപ്പൊരു നിറം തന്നെ... ചെയ്തതിനെ ഓര്‍ത്ത് തൊലിയുരിയുമ്പോള്‍ വെളിപ്പെടുന്നത്... ആറ്റ്ലിയോടൊപ്പം' എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

തമിഴ് സിനിമയിൽ അരങ്ങേറിയ ശേഷം മുമ്പും നിറത്തിന്റെ പേരിൽ അറ്റ്ലി അപമാനിക്കപ്പെട്ടിട്ടുണ്ട്. പ്രിയയുമായുള്ള വിവാഹം കഴിഞ്ഞ സമയത്ത് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി നിരവധി മീമുകൾ പുറത്തിറങ്ങിയിരുന്നു. അന്നും പക്വതയോടെയാണ് അറ്റ്ലി മറുപടി നൽകിയിരുന്നത്. 2024ലും നിറത്തിന്റെ പേരിൽ തമാശ പറഞ്ഞ് ചിരിക്കാൻ മാത്രമുള്ള ബോധമെ കപിൽ ശർമയ്ക്കുള്ളോ?, ഇപ്പോഴും ഇയാളുടെ ഷോയ്ക്ക് ആരാധകർ ഉണ്ടോ?,
ബോഡി ഷെയ്മിങിലും തമാശ കണ്ടെത്തുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു എന്നിങ്ങനെ നീളുന്നു കപിൽ ശർമയെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. അതേസമയം കപിൽ ശർമയുടെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് പറഞ്ഞും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
'ഡയറക്ടർ സ്റ്റീരിയോടൈപ്പ്' പ്രകൃതം അറ്റ്ലിയിൽ കാണാത്തതിനാലാണ് കപിൽ ശർമ ചോദിച്ചതെന്നും നിറത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ലെന്നുമാണ് കപിലിനെ അനുകൂലിച്ച് എത്തിയവർ കുറിച്ചത്. അതേസമയം സിനിമയുടെ പ്രമോഷൻ സ്ട്രാറ്റജിയാണോയെന്ന സംശയവും ചില പ്രേക്ഷകർ പ്രകടിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











