വിനീതിന്റെ കാസ്റ്റിംഗ് പിഴവ്, പ്രണവ് ആയിരുന്നെങ്കിൽ... കരം കണ്ട പ്രേക്ഷകർ പറയുന്നത് ഇങ്ങനെ
മലയാളത്തിലെ ബഹുമുഖ പ്രതിഭകളിൽ പ്രധാനിയായ വിനീത് ശ്രീനിവാസൻ, ഒരു സംവിധായകനെന്ന നിലയിൽ ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി, അദ്ദേഹത്തിന്റെ സിനിമകളോട് പഴയ ആ ഇഷ്ടം എല്ലാ വിഭാഗം പ്രേക്ഷകർക്കും ഇല്ല. ഹൃദയം വലിയ ഹിറ്റ് ആയപ്പോഴും, ആ ചിത്രത്തെ 'ക്രിഞ്ച്' എന്ന് വിശേഷിപ്പിച്ചിരുന്നു ചില സോഷ്യൽ മീഡിയ പ്രേക്ഷകർ. അതിന് ശേഷം പുറത്തിറങ്ങിയ വിനീത് ചിത്രം വർഷങ്ങൾക്ക് ശേഷം ഏറെ ട്രോളുകൾക്ക് ഇരയായിരുന്നു. ഇപ്പോൾ, സംവിധായകന്റെ പുതിയ സിനിമയായ കരം ഒടിടിയിൽ എത്തിയപ്പോഴും, കാര്യങ്ങൾ അത്ര വ്യത്യസ്തമല്ല.
എഴുത്തുകാരനും നടനുമായ നോബിൾ ബാബു തോമസ് നായകനായി എത്തിയ കരം, ഒരു വിഭാഗം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തിയിട്ടില്ല എന്നാണ് സോഷ്യൽ മീഡിയ റിയാക്ഷൻസിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ബലഹീനമായ തിരക്കഥയെയും, ഒട്ടും രസകരമല്ലാത്ത മേക്കിങ്ങിനെയും പലരും പഴിക്കുന്നുണ്ടെങ്കിലും, റെഡിറ്റ് പ്രേക്ഷകർ ഒരേ സ്വരത്തിൽ കുറ്റപ്പെടുത്തുന്നത് സംവിധായകൻ വിനീത് ശ്രീനിവാസന്റെ കാസ്റ്റിംഗിനെയാണ്. ഒരു ആക്ഷൻ സിനിമയ്ക്ക് ചേരാത്ത നോബിളിന് പകരം, പ്രണവ് മോഹൻലാൽ ആയിരുന്നു നായകനാണെങ്കിൽ കരം കുറച്ചു രസകരമായേനെ എന്നാണ് അവർ പറയുന്നത്.

"ഈ സിനിമ പരാജയപ്പെടാനുള്ള നമ്പർ 1 കാരണം," നോബിൾ ബാബു തോമസിന്റെ ഒരു സ്ക്രീൻഷോട്ട് പങ്ക് വച്ച് കൊണ്ട് ഒരു പ്രേക്ഷകൻ റെഡിറ്റിൽ കുറിച്ചു. "എന്റെ പ്രിയപ്പെട്ട വിനീത്...!!! ആക്ഷൻ വേഷങ്ങളിൽ മികവ് പുലർത്താൻ കഴിയുന്ന ഒരു പ്രണവ് നിങ്ങൾക്കുണ്ട്. എന്നിട്ടും നിങ്ങൾ അയാൾക്ക് കൊടുക്കുന്നത് റൊമാന്റിക് വേഷങ്ങളാണ്. ഒടുവിൽ നിങ്ങൾക്ക് ഒരു ആക്ഷൻ ഹീറോ സ്ക്രിപ്റ്റ് കിട്ടിയപ്പോൾ, പ്രണവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ അടുത്തേക്ക് പോയിരിക്കുന്നു," ഏറെ നിരാശയോടെ ഒരു സിനിമ പ്രേമി ആ പോസ്റ്റിൽ കമന്റ് ചെയ്തു. നോബിൾ ബാബു തോമസിന് ആക്ഷൻ ഒട്ടും വഴങ്ങാത്തതും, അഭിനയത്തിലെ പോരായ്മകളും അവർ എടുത്തു പറയുന്നുണ്ട്.

കാരത്തിലെ മറ്റ് കുഴപ്പങ്ങളും പ്രേക്ഷകർ റെഡിറ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. "ഷൂട്ടിനിടയിലും അവർ തിരക്കഥയിൽ വലിയ തിരുത്തലുകൾ വരുത്തിയതായി എനിക്ക് തോന്നുന്നു. തിരക്കഥ വളരെ അയഞ്ഞതായിരുന്നു. കഥാപാത്രങ്ങളൊക്കെ വളരെ മോശമായിരുന്നു. ചെണ്ട പ്രമേയമാക്കിയ ഒരേയൊരു പശ്ചാത്തലസംഗീതം മതിയായിരുന്നു, ന്യായാബകം പോലെ അവർ അത് അമിതമായി ഉപയോഗിച്ചു. ഇത് വിനീതിന്റെ തിരിച്ചു വരവാകണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു," പ്രശസ്ത സംവിധായകന്റെ ഒരു ആരാധകൻ എഴുതി. "ബാബുരാജിന്റെ കഥാപാത്രം ശരിക്കും രസകരമായിരുന്നു, ഈ സിനിമ ഒരു അമേച്വർ ഫിലിം മേക്കർ നിർമ്മിച്ചത് പോലെ തോന്നി എന്നതൊഴിച്ചാൽ!" വിനീതിന്റെ സംവിധാനത്തെ വിമർശിച്ചു കൊണ്ട് ഒരാൾ എഴുതി.
ഇപ്പോൾ മനോരമ മാക്സിലും ആമസോൺ പ്രൈം വീഡിയോയിലും സ്ട്രീമിംഗിനായി ലഭ്യമായ ഈ ചിത്രം, ലെനാർകോയിൽ വെച്ച് തന്റെ മുൻ കാമുകിയെ കണ്ടുമുട്ടുന്ന മുൻ സൈനികനായ ദേവ് മഹേന്ദ്രന്റെ കഥയാണ് പറയുന്നത്. മനുഷ്യക്കടത്തിന് ഇരയായ അവളെ രക്ഷിക്കാൻ അദ്ദേഹം തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയും അയാൾ പണയപ്പെടുത്തുന്നു. ഇവാൻ വുക്കോമനോവിച്ച്, ഓഡ്രി മിറിയം, വിഷ്ണു ജി വാരിയർ, ജോണി ആന്റണി, വിനീത് ചാക്യാർ, മനോജ് കെ ജയൻ, രേഷ്മ സെബാസ്റ്റ്യൻ, കലാഭവൻ ഷാജോൺ എന്നിവരാണ് ഈ ആക്ഷൻ ഡ്രാമയിലെ മറ്റ് അഭിനേതാക്കൾ. കരത്തിന്റെ തിരക്കഥയും നോബിൾ ബാബു തോമസാണ് എഴുതിയത്.


Click it and Unblock the Notifications











