ഉറ്റ സുഹൃത്തുക്കളിൽ നിന്ന് മോശം അനുഭവം, ദിലീപ് സിനിമകളിലെ സ്ഥിരം സാന്നിധ്യം, കലാഭവൻ ഹനീഫ് യാത്രയാകുമ്പോൾ!
കലാഭവൻ ഹനീഫ് എന്ന പേരിനേക്കാൾ ആളുകൾക്ക് സുപരിചിതം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിലെ ശശിയേയും ഈ പറക്കും തളികയിൽ ഉണ്ണിയും സുന്ദരനും ചേർന്ന് അണിയിച്ചൊരുക്കുന്ന മണവാളൻ ചെറുക്കനെയുമാകും.
മുപ്പത് വർഷത്തിൽ ഏറെയായി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മലയാള സിനിമയുടെ ഭാഗമായിരുന്നു മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തിയ കലാഭവൻ ഹനീഫ്. വർഷങ്ങളായി സുപരിചിതമായ മുഖമാണ് ഹനീഫിന്റേത് എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേർപാട് സഹപ്രവർത്തകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ വേദനയാണ് സമ്മാനിക്കുന്നത്.
അറുപത്തിയൊന്ന് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മട്ടാഞ്ചേരി സ്വദേശിയായ പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ നേർന്ന് മനോജ് കെ ജയൻ, ടിനി ടോം, ബീന ആന്റണി, സിദ്ദിഖ് തുടങ്ങിയ താരങ്ങളെത്തി.

ചെപ്പു കിലുക്കണ ചങ്ങാതിയായിരുന്നു ഹനീഫ് ആദ്യമായി അഭിനയിച്ച സിനിമ. സിനിമയിൽ മാത്രമല്ല നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എറണാകുളം സ്വദേശി ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും ഹനീഫിന്റെ പങ്കാളിത്തമുണ്ടായി.
നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ എത്തിച്ചു. പിന്നീട് ഒരുപാട് കാലം കലാഭവനിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായിരുന്നു. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ സിനിമകളാണ് കലാഭവൻ ഹനീഫിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.
അറുപതോളം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കോമഡിയും മിമിക്സും പിന്നെ ഞാനും അടക്കമുള്ള ടെലിവിഷൻ ഷോകളുടെ ഭാഗമായിരുന്നു. രാജ്യത്തിന് അകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്. വാഹിദയാണ് ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നിവരാണ് മക്കൾ.
ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുകയും ഒരു സഹോദരനെപ്പോലെ സ്നേഹബന്ധവുമുണ്ടായിരുന്നു ഹനീഫിക്കയുമായിട്ട്... അപ്രതീക്ഷിതമാണ് ഈ വിയോഗം പ്രിയപ്പെട്ട ഹനീഫ് ഇക്കക്ക് വിട എന്നാണ് ദിലീപ് നടന്റെ വേർപാടിൽ അനുശോചിച്ച് കുറിച്ചത്. ഇക്കാ ഇങ്ങള് പോയല്ലോ ഒരുപാട് ഒരുപാട് നല്ല നല്ല വാക്കുകൾ കൊണ്ട് ഞങ്ങളെ എല്ലാം എപ്പോഴും സംരക്ഷിച്ചിരുന്നു...

നല്ലൊരു സുഹൃത്ത് നല്ലൊരു സഹോദരൻ പടച്ചോനെ ഇക്കയുടെ കബറിടം വെളിച്ചം കൊടുക്കണേ വിശാലമാക്കി കൊടുക്കണേ എന്നാണ് തെസ്നിഖാൻ കുറിച്ചത്. ഒരുപാട് അവസരങ്ങൾ ഒപ്പമുള്ള സുഹൃത്തുക്കളുടെ ചതിയിലൂടെ നഷ്ടപ്പെട്ടതിനെ കുറിച്ചെല്ലാം അഭിമുഖങ്ങളിൽ പലപ്പോഴും ഹനീഫ് വെളിപ്പെടുത്തിയിട്ടുണ്ട്.
താൻ ആരോടും ഒന്നും ആവശ്യപ്പെടാറില്ലെന്നും സങ്കടം ഉണ്ടെങ്കിലും കിട്ടുന്നതുകൊണ്ട് തൃപ്തനാണെന്നുമാണ് സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് ഹനീഫ് ഒരിക്കൽ പറഞ്ഞത്. ദിലീപ് സിനിമകളിൽ സ്ഥിരം സാന്നിധ്യമാകുന്നതിന്റെ കാരണവും ഹനീഫ് വെളിപ്പെടുത്തിയിട്ടുണ്ട്. 'ദിലീപിന്റെ ഒട്ടുമിക്ക പടങ്ങളിലും എനിക്ക് വേഷമുണ്ടായിരുന്നു. ഒരു ചെറിയ വേഷമെങ്കിലും കിട്ടാതിരിക്കില്ല. ഒന്നോ രണ്ടോ സീനാണെങ്കിൽ പോലും ഞാൻ പോയി അഭിനയിക്കും.'
'ദിലീപ് എന്നെ വിളിപ്പിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒരു കോക്കസിലും പെടാത്ത ആളായിരുന്നു. ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. തെങ്കാശിപ്പട്ടണത്തിൽ ഒരുമിച്ച് അഭിനയിച്ച ശേഷം ദിലീപിന്റെ എല്ലാ പടത്തിലും ഒരു ചെറിയ വേഷമെങ്കിലും എനിക്ക് ഉണ്ടാവും. ദിലീപിന്റേത് അല്ലാത്ത പടങ്ങളിലും എന്നെ റെക്കമെന്റ് ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യേണ്ടകാര്യം ദിലീപിന് ഇല്ല.'
'അത്രയും ഉയരെ നിൽക്കുന്ന നടനാണ് ദിലീപ്. ഞാൻ സിനിമയ്ക്ക് ആവശ്യമുള്ള ആളൊന്നുമല്ല. ഒരിക്കൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞു... എനിക്ക് ഇക്കായെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓർത്താൽ മതി. അങ്ങനെയുള്ള ദിലീപിന് വേണ്ടി പ്രാർഥിക്കാനല്ലാതെ മറ്റ് എന്താണ് ഞാൻ ചെയ്യുക', എന്നായിരുന്നു ഹനീഫ് മുമ്പ് ഒരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications