പെൺമക്കളെ പുറത്തിറക്കാൻ ഭയം വന്നത് ഇപ്പോഴല്ലേ, എന്‍റെ അനുഭവങ്ങൾ വെച്ച് ഒരു പുസ്തകമിറക്കണമെന്നുണ്ട്; കാവ്യ
വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി കാവ്യ മാധവൻ. കുടുംബജീവിതവും ബിസിനസും യാത്രകളുമാണ് ഇപ്പോൾ താരത്തിന്റെ പ്രധാന സന്തോഷങ്ങൾ. കലയോട് ചെറുപ്പം മുതൽ കാവ്യയ്ക്ക് താൽപര്യമുണ്ട്. കഥയും കവിതയും എഴുതുന്നവരോട് തനിക്കുള്ള ആരാധനയെ കുറിച്ച് താരം മനസ് തുറന്നിട്ടുമുണ്ട്. കാവ്യയും ഒരിടയ്ക്ക് ചിലതൊക്കെ കുത്തി കുറിക്കുമായിരുന്നു.
എഴുതിയ കവിതകൾ കോർത്തണക്കി കാവ്യദലങ്ങൾ എന്ന പേരിലൊരു സംഗീത ആൽബം 2012ല്‍ പുറത്തിറക്കി പ്രശംസ നേടിയിരന്നു. മാറ്റിനി എന്ന ചിത്രത്തിൽ മൗനമായ് മനസിൽ എന്നൊരു പാട്ടും പാടിയിട്ടുണ്ട്. വൺ വേ ടിക്കറ്റ് എന്ന ചിത്രത്തിൽ ഖൽബിനുള്ളിലൊരു, ആകാശവാണി എന്ന ചിത്രത്തിൽ കാലം നീയങ്ങു പോയോ... എന്ന ഗാനത്തിന്റെയും വരികൾ രചിച്ചത് കാവ്യയാണ്.

തന്റെ അനുഭവങ്ങൾ ചേർത്ത് വെച്ച് പുസ്തകമിറക്കാൻ ആഗ്രഹിച്ചതിനെ കുറിച്ച് ഒരിക്കൽ നടി മനസ് തുറന്നിരുന്നു. ആ വീഡിയോയാണിപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞാൻ എഴുതിയ വരികൾ ഗാനങ്ങളാക്കി ഒരു സിഡി ഇറക്കണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. അതിനായി ഞാൻ എഴുതിയ പാട്ട് അവർക്ക് ഇഷ്ടപ്പെട്ടപ്പോൾ അവർ ആ പാട്ട് എടുത്തു. അതിൽ ഏറ്റവും വലിയ സങ്കടമായത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ആ പാട്ടിൽ അവർ ഉൾക്കൊള്ളിച്ചിട്ടില്ല എന്നതാണ്.
എന്റെ സിഡിയിൽ ഉണ്ടാകുന്ന പാട്ടുകൾക്കൊക്കെ ഒരേ സ്വഭാവം ആയിരിക്കില്ല. ആദ്യത്തെ പാട്ട് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എഴുതിയതാണ്. എനിക്കുണ്ടായ ഒരു അനുഭവത്തിന്റെ പുറത്ത് എഴുതിയതാണ്. ഞാൻ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, രൂപം പോലും അറിയാത്ത ഒരു വ്യക്തി... ആ കുട്ടിയുടെ പേര് രാഹുൽ എന്നായിരുന്നു.
ഫാൻ എന്ന രീതിയിൽ ആയിരുന്നു തുടക്കം. പിന്നീട് ആ കുട്ടിക്ക് ഇഷ്ടം സീരിയസായി. കല്യാണം എന്ന രീതിയിലേക്ക് വരെ ചിന്തിക്കുന്ന സ്ഥിതിയിലായി. അന്ന് ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. അന്നത്തെ എന്റെ പ്രായം വെച്ചുള്ള മെച്യൂരിറ്റിക്ക് അനുസരിച്ച് അല്ലേ ചിന്തിക്കാൻ കഴിയൂ. ആ സമയത്ത് ഞാനും രാഹുലിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ആ സംഭവത്തിന്റെ പുറത്ത് ഒരു പാട്ടുണ്ടായി. പാട്ട് എഴുതണം, സിഡി ഇറക്കണം എന്നത് സ്വപ്നത്തിൽ പോലും എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സമയത്ത് കൊതി കൊണ്ട് കഥ രചനയ്ക്കും കവിത രചനയ്ക്കും ഞാൻ പേര് കൊടുത്തിട്ടുണ്ട്. പക്ഷെ ആ ദിവസങ്ങളിൽ സ്കൂളിൽ പോവില്ല. പോയാൽ മത്സരത്തിൽ പങ്കെടുക്കേണ്ടി വരുമല്ലോ. അന്ന് പുസ്തക വായനയില്ല.

ബാലരമയും ബോബനും മോളിയും മാത്രമെ വായിക്കാറുണ്ടായിരുന്നുള്ളു. എഴുത്തും വരില്ല. അതുകൊണ്ട് തന്നെ കവിത രചനയ്ക്ക് സമ്മാനം നേടുന്നവരോട് എനിക്ക് ആരാധന ആയിരുന്നു. ചിത്രം വരയ്ക്കാൻ കഴിവുള്ളവരോടും ആരാധന തോന്നുമായിരുന്നു. ഒരു വരി എങ്കിലും എഴുതാൻ എനിക്ക് കഴിയുന്നുവെന്നതിൽ ഇന്ന് ഞാൻ സന്തോഷിക്കുന്നു. രാത്രി കാലങ്ങളിലാണ് ഞാൻ പാട്ടുകൾ എഴുതിയിരുന്നത്.
അതുപോലെ ചെറിയൊരു പുസ്തകം എന്‍റെ അനുഭവങ്ങൾ വെച്ചിട്ട് പുറത്തിറക്കണമെന്നുണ്ട്. വീട്ടിൽ ധർമ്മം ചോദിച്ച് സ്ഥിരമായി വന്നിരുന്ന ഒരു സ്ത്രീയുണ്ട്. അവർക്ക് കുഷ്ഠരോഗമായിരുന്നു. പക്ഷെ അവർ അത് സമ്മതിച്ച് തരുമായിരുന്നില്ല. എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. കണ്ണാ എന്നാണ് എന്നെ വിളിച്ചിരുന്നത്. വിരലുകളൊന്നുമില്ല. അവരെ കാണുമ്പോൾ ഞങ്ങൾ ഓടി ഒളിക്കും. അല്ലെങ്കിൽ ചായയും ഐസ്ക്രീമുമെല്ലാം വാങ്ങി തരാൻ കൂട്ടികൊണ്ട് പോകും.
എന്റെ കുട്ടിക്കാലമാണ് പുസ്തകമായി ഇറക്കാൻ ആഗ്രഹിക്കുന്നത്. പെൺമക്കളെ പുറത്തിറക്കാൻ അച്ഛനമ്മമാർ ഭയക്കുന്നത് ഇപ്പോഴല്ലേ. സമൂഹം അങ്ങനെ മാറി കഴിഞ്ഞു. എന്റെയൊക്കെ കുട്ടിക്കാലത്ത് തട്ടികൊണ്ട് പോയി കണ്ണ് ചൂഴ്ന്ന് എടുക്കുമോയെന്ന ഭയം മാത്രമെ ഉണ്ടായിരുന്നുള്ളു എന്നും കാവ്യ പറയുന്നു. അമൃത ടിവിക്ക് വർഷങ്ങൾക്ക് മുമ്പ് താരം നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്.


Click it and Unblock the Notifications











