'ദിലീപുമായി സൗഹൃദത്തിനും അപ്പുറം അടുപ്പമുണ്ടായിരുന്നു, മെസേജുകളും കോളുകളും ചെയ്തത് വിവാഹം നിശ്ചയിച്ചശേഷം'
നടിയെ ആക്രമിച്ച കേസിലെ വിധി ന്യായം പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് നടി കാവ്യ മാധവൻ വിചാരണ സമയത്ത് പ്രോസിക്യൂഷന് നൽകിയ മൊഴികളാണ്. 1790 പേജുകളുള്ള വിധി ന്യായത്തിൽ 280 ആം പേജ് മുതൽ കാവ്യ മാധവന്റെ മൊഴിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളുണ്ട്. ഒരു ഘട്ടത്തിൽ കാവ്യയെ കേസിൽ പ്രതി ചേർക്കും എന്ന തരത്തിൽ വരെ വാർത്തകൾ വന്നിരുന്നു.
അതിജീവിതയുമായുള്ള ശത്രുതയിൽ കാവ്യയ്ക്കും പങ്കാളിത്തമുണ്ടെന്ന തരത്തിലും പ്രചരിച്ചിരുന്നു. പക്ഷെ പിന്നീട് കാവ്യയെ പ്രതി ചേർത്തില്ല. പ്രോസിക്യൂഷൻ വിറ്റ്നസായി തന്നെയാണ് വിചാരണ വേളയിൽ ഉടനീളം കാവ്യയെ കോടതി നിർത്തിയത്. കാവ്യ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുമായി ബന്ധപ്പെട്ടാണ് എല്ലാ തർക്കങ്ങളുടെ ആരംഭം എന്നാണ് റിപ്പോർട്ടുകൾ.

ദിലീപിന്റെ ഫോണിലേക്ക് കാവ്യയുടെ മെസേജുകൾ നിരവധി വന്നുവെന്നും അത് മഞ്ജു വാര്യർ കണ്ടതോടെയാണ് പ്രശ്നങ്ങൾ ഗുരുതരമായതും. കേസിൽ 179-ാമത്തെ പ്രോസിക്യൂഷൻ വിറ്റ്നസാണ് കാവ്യ. കാവ്യയോട് പ്രോസിക്യൂഷൻ ചോദിച്ച പ്രധാന ചോദ്യങ്ങളിൽ ഒന്ന് താരത്തിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു. 2009ൽ ആയിരുന്നു കാവ്യയും നിഷാൽ ചന്ദ്രയും തമ്മിലുള്ള വിവാഹം.
പിന്നീട് വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾ മൂലം തിരികെ എത്തിയ കാവ്യ വെണ്ണലയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചശേഷമായിരുന്നു കാവ്യയുടെ മടങ്ങി വരവ്. അതേ കുറിച്ച് ചോദിച്ചപ്പോൾ മാതാപിതാക്കൾക്കൊപ്പം താമസിക്കാനാണ് താൻ മടങ്ങി വന്നതെന്നാണ് അന്ന് കാവ്യ നൽകിയ മറുപടി.
മഞ്ജു വാര്യരെ നന്നായി അറിയാമെന്നും നല്ല ബന്ധമുണ്ടായിരുന്നുവെന്നും തങ്ങളുടെ വിവാഹം കഴിയുന്നത് വരെ അതിജീവിത ദിലീപുമായി നല്ല ബന്ധം പുലർത്തിയിരുന്നു എന്നും കാവ്യ നൽകിയ മൊഴിയിലുണ്ട്. മഞ്ജുവുമായുള്ള ദിലീപിന്റെ ദാമ്പത്യം തകരാൻ കാരണം നിങ്ങളാണോയെന്ന് കോടതി ചോദിച്ചപ്പോൾ അത് കാവ്യ നിഷേധിച്ചു. എനിക്ക് അതിൽ ഒരു പങ്കാളിത്തവുമില്ല.
അതിജീവിതയ്ക്ക് പങ്കാളിത്തമുള്ളതായി വിശ്വസിക്കുന്നില്ലെന്ന മറുപടിയും കാവ്യ നൽകി. യുഎസ് ഷോയുടെ സമയത്ത് ദിലീപ് എന്നെ സ്ഥിരമായി കാണാൻ വരാറുണ്ടായിരുന്നില്ല. പക്ഷെ ആ ഷോയുടെ ക്യാപ്റ്റൻ ദിലീപായിരുന്നു. ഷോയുടെ പ്ലാനുകളും ചാർട്ടും തയ്യാറാക്കാൻ ദിലീപ് വരുമായിരുന്നു. ആ സമയങ്ങളിലും ഞാൻ ഒറ്റയ്ക്കായിരുന്നില്ല മറ്റുള്ള ആളുകളും ഒപ്പമുണ്ടായിരുന്നു എന്നും കാവ്യ മൊഴിയിൽ പറഞ്ഞു.

ഇന്റർ കണക്ടഡ് റൂമുകളിലായിരുന്നു യുഎസ് ഷോയുടെ സമയത്ത് കാവ്യ അടക്കമുള്ള താരങ്ങൾ താമസിച്ചിരുന്നതത്രെ. പക്ഷെ താനും ദിലീപും മാത്രമായി സമയം ചിലവഴിച്ചിരുന്നുവെന്ന വാദം തെറ്റാണെന്നും കാവ്യ പറഞ്ഞു. എന്നാൽ സുഹൃത്ത് ബന്ധത്തിന് മുകളിൽ വലിയൊരു അടുപ്പം ദിലീപുമായി പുലർത്തിയിരുന്നുവെന്ന് കാവ്യ സമ്മതിച്ചു. 2012ൽ അല്ലേ ദിലീപ്-മഞ്ജു ബന്ധം തകർന്നതെന്ന് ചോദിച്ചപ്പോൾ ഓർമയില്ലെന്നായിരുന്നു നടിയുടെ മറുപടി.
ദിലീപുമായുള്ള മെസേജുകളും കോൺടാക്ടുകളും ഓർമയില്ലെന്നും അതിജീവിതയോട് ശത്രുത പുലർത്തിയെന്ന വാദവും നടി നിഷേധിച്ചു. ഓർമയില്ല അറിവില്ല എന്നുള്ള രീതിയിലുള്ള മറുപടികളായിരുന്നു ഏറെയും. 2016-2017സമയത്ത് നിരവധി കോളുകളും മെസേജുകളും എന്തിന് ദിലീപിന് അയച്ചുവെന്ന് ചോദിച്ചപ്പോൾ വിവാഹം നിശ്ചയിച്ച സമയമായിരുന്നു എന്നായിരുന്നു കാവ്യയുടെ മറുപടി.
ആ കാലഘട്ടത്തിൽ 700ൽ പരം മെസേജുകളും സ്കൈപ്പ് കോളുകളും ഇരുവരും നടത്തിയതായി കണ്ടെത്തിയിരുന്നു. ആരോ കൃത്യമായി പഠിപ്പിച്ചത് വിട്ടതുപോലുള്ള മൊഴികളാണ് കാവ്യ ഏറെയും നൽകിയതെന്നും അതിനാൽ കൂടുതൽ വാദങ്ങളിലേക്ക് കടക്കാനോ സംശയങ്ങൾ തെളിയിക്കാനോ പ്രോസിക്യൂഷന് സാധിക്കാതെ വരികയായിരുന്നുവത്രെ. ഗൂഢാലോചന കുറ്റമായിരുന്നു ദിലീപിന് മേൽ ചുമത്തിയിരുന്നത്.


Click it and Unblock the Notifications