റസിയക്കാണോ പ്രാധാന്യമെന്ന് കാവ്യക്ക് സംശയം; എന്നെ വിളിച്ചു; ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ട റോൾ; കമൽ
മലയാളത്തിൽ ഒരു കാലത്തെ മുൻനിര നായിക നടിമാരായിരുന്നു കാവ്യ മാധവനും മീര ജാസ്മിനും. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തരംഗം സൃഷ്ടിച്ച ഇരുവർക്കും ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ ലഭിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൂടുതലും ലഭിച്ചത് മീര ജാസ്മിനാണ്. കാവ്യക്ക് സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ തിളങ്ങാനായി. ഒരേ കാലഘട്ടത്തിലെ നായികമാരാണെങ്കിലും സിനിമകളിലെ ഇവരുടെ യാത്രയും കാഴ്ചപ്പാടും വ്യത്യസ്തമായിരുന്നു.
ഹോംലി ഗേൾ ഇമേജിൽ അറിയപ്പെട്ട കാവ്യക്ക് ഇത്തരം വേഷങ്ങളാണ് കൂടുതലും ലഭിച്ചത്. എന്നാൽ മീര നായികാ പ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെടുത്തു. തമിഴ്, തെലുങ്ക് സിനിമാ രംഗത്തും നിറ സാന്നിധ്യമായി മാറാൻ മീര ജാസ്മിന് കഴിഞ്ഞു. മീരയും കാവ്യയും ഒരുമിച്ചെത്തിയ സിനിമയാണ് 2004 ൽ പുറത്തിറങ്ങിയ പെരുമഴക്കാലം. സിനിമയിലേക്ക് രണ്ട് പേരെയും തെരഞ്ഞെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ.

ഗംഗയെന്ന തന്റെ കഥാപാത്രത്തിന് സിനിമയിൽ പ്രാധാന്യം ഉണ്ടോയെന്ന് കാവ്യക്ക് സംശയം ഉണ്ടായിരുന്നെന്ന് കമൽ തുറന്ന് പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം. മീര വളരെ പ്രോമിസിംഗ് ആണ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പാഠം ഒന്ന് ഒരു വിലാപത്തിന് മീര ജാസ്മിന് ദേശീയ അവാർഡ് കിട്ടുന്നത്. മീര പ്രൂവ് ചെയ്തു. കാവ്യയ്ക്ക് ആകെ കൺഫ്യൂഷനായിരുന്നു. കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ റസിയ ആണോ നല്ലത് ഗംഗ ആണോ നല്ലത് എന്ന രീതിയിലൊരു കൺഫ്യൂഷൻ.
ഇടയ്ക്ക് എന്നെ വിളിച്ച് അങ്കിളേ, ഞാൻ ഗംഗയായിട്ടാണോ വേണ്ടത് മറ്റേ റോൾ എനിക്ക് ചെയ്തൂടെ എന്ന് ചോദിക്കും. എന്റെ മനസിൽ നീയാണ് ഗംഗ. എന്നാലെ അത് ശരിയാവൂ എന്ന് ഞാൻ പറഞ്ഞു. സ്ക്രീൻ സ്പേസ് കൂടുതലുള്ളത് മീര ജാസ്മിൻ ചെയ്യുന്ന റസിയക്കാണ്. ഒരു കോൺഫിഡൻസ് ഇല്ലായ്മ കാവ്യക്ക് ഉണ്ടായിരുന്നു. കാരണം മീര ജാസ്മിനായിരിക്കുമല്ലോ പ്രാധാന്യം എന്ന തോന്നൽ. അഭിനയിക്കാൻ വന്നപ്പോൾ സ്ക്രീൻപ്ലേ വെച്ച് കാവ്യയോട് കഥ പറഞ്ഞു. അപ്പോൾ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു.

സത്യത്തിൽ ക്ഷമിക്കുന്ന പെൺകുട്ടിയാണ് ആൾക്കാരുടെ മനസിൽ കയറുക. സ്വന്തം ഭർത്താവ് കൊല്ലപ്പെട്ടിട്ടും മാപ്പ് കൊടുക്കുന്ന, ആ വേദന അനുഭവിക്കുന്ന പെൺകുട്ടി. സിനിമയിൽ വളരെ കുറച്ച് ഡയലോഗുകൾ മാത്രമേ കാവ്യക്കുള്ളൂ. ഹൃദയ സ്പർശിയായി കാവ്യ ആ സിനിമയിൽ അനുഭവിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആ വർഷം കാവ്യക്കാണ് കിട്ടിയത്. മീരയ്ക്ക് കിട്ടിയില്ല. ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. നമ്മുടെ സ്ക്രീൻ സ്പേസ് നോക്കിയിട്ടല്ല ജനങ്ങളുടെ മനസിലേക്ക് എത്തുകയെന്നും കമൽ ചൂണ്ടിക്കാട്ടി.
പെരുമഴക്കാലത്തിൽ സ്വന്തമായി ഡബ് ചെയ്യാമെന്ന് കാവ്യ പറഞ്ഞു. അതുവരെ എല്ലാവരും പറഞ്ഞത് കാവ്യയുടെ ശബ്ദം കൊള്ളില്ലെന്നാണ്. അന്ന് മലയാള സിനിമയിൽ അങ്ങനെയൊരു കുഴപ്പം ഉണ്ടായിരുന്നു. നായികമാർക്ക് മനോഹരമായ ശബ്ദം വേണം. പക്ഷെ മനോഹരമായ ശബ്ദമെന്നത് ആപേക്ഷികമാണെന്നും കമൽ ചൂണ്ടിക്കാട്ടി. പെരുമഴക്കാലത്തിലെ കഥാപാത്രം ചെയ്യാമെന്ന് ദിലീപ് ഇങ്ങോട്ട് പറയുകയായിരുന്നെന്നും കമൽ വ്യക്തമാക്കി. വിനീത്, ദിലീപ് എന്നിവരാണ് ചിത്രത്തിൽ നായക വേഷം ചെയ്തത്.


Click it and Unblock the Notifications