ആ കണ്ണീർ വീണ പണം നമുക്ക് വേണ്ട...പല തവണ നേരിട്ടിട്ടും കാവ്യയോട് അച്ഛൻ; എന്നും ചേർത്ത് നിർത്തിയ പി മാധവൻ
അച്ഛൻ പി മാധവന്റെ വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവൻ. 75 കാരനായ പി മാധവൻ ചെന്നെെയിൽ വെച്ചാണ് മരിച്ചത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് പി മാധവൻ. സുപ്രിയ ടെക്സ്റ്റെെയിൽസ് എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു. കാവ്യയ്ക്കൊപ്പം എന്നും നിഴലായി കൂടെയുണ്ടായിരുന്നയാളാണ് അച്ഛൻ. മകളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തണലായി നിന്ന വ്യക്തി. കാവ്യ കലാകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവാണ്.
ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന കാവ്യ പെട്ടെന്ന് ജനശ്രദ്ധ നേടി. എന്നാൽ കാവ്യയെ അഭിനയിപ്പിക്കണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു. നാട്ടിൻ പുറത്തകാരയ മാധവനും ഭാര്യ ശ്യാമളയും സിനിമാ ലോകത്തെ കുറച്ച് ഭയത്തോടെയാണ് കണ്ടത്. എന്നാൽ 9ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കാവ്യ നായികയായെത്തി. ലാൽ ജോസും മറ്റുള്ളവരും ഏറെ പറഞ്ഞ ശേഷമാണ് മകളെ ഈ സിനിമയിൽ അഭിനയിപ്പിക്കാൻ കാവ്യയുടെ അച്ഛനും അമ്മയും തയ്യാറായത്.

എന്നാൽ സിനിമാ ലോകത്തിന്റെ രണ്ട് വശങ്ങൾ മനസിലാക്കാൻ മാധവനും ശ്യാമളയ്ക്കും പലപ്പോഴും കഴിഞ്ഞിരുന്നില്ല. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായപ്പോഴും സാമ്പത്തികമായി ചില കബളിപ്പിക്കലുകൾ നടിക്കും കുടുംബത്തിനും നേരിടേണ്ടി വന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം കാവ്യക്ക് ലഭിക്കാതെ പോയ സാഹചര്യമുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. താനും കുടുംബവും പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ലെന്ന് അന്ന് നടി വ്യക്തമാക്കി. മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു നടി.
ഞങ്ങളുടെ ഫാമിലിയിൽ ആർക്കും അങ്ങനെ പിടിച്ച് വാങ്ങുന്ന സ്വഭാവമില്ല. ചിലപ്പോൾ പ്രൊഡ്യൂസർ വന്ന് കണ്ണൊക്കെ നിറഞ്ഞ് പറയുമ്പോൾ എന്റെ അച്ഛൻ, അയ്യോ കണ്ണ് നിറഞ്ഞിട്ടുള്ള പെെസ നമുക്ക് വേണ്ട എന്ന് പറയും. പക്ഷെ അതുകൊണ്ട് നമുക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല. ദോഷം മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. പക്ഷെ എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നുണ്ടെന്ന് അന്ന് കാവ്യ മാധവൻ പറഞ്ഞു.

ടാലന്റ് മാനേജർ വിവേക് രാമദേവനും ഒരിക്കൽ കാവ്യയും കുടുംബവും നേരിട്ട സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് അഭിനേതാക്കൾ പ്രതിഫലത്തിൽ കബളിപ്പിക്കൽ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു വിവേക് രാമദേവന്റെ പരാമർശം. ഒരുപാട് പേർ എക്സപ്ലോയിറ്റ് ചെയ്യപ്പെടും. മാധവേട്ടന് കാവ്യയുടെ കേസിൽ ഒരുപാട് എക്സ്പ്ലോയിറ്റേഷൻ നടന്നിട്ടുണ്ട്. പണം നഷ്ടപ്പെട്ടു. കാരണം അവർ കാസർകോട് നിന്നും വന്ന നിഷ്കളങ്കരായ ആളുകളാണെന്നും അന്ന് വിവേക് രാമദേവൻ പറഞ്ഞു.
വലിയ താരമായി മാറിയപ്പോഴും ഒരിക്കൽ പോലും താരജാഡകളോടെ കാവ്യയെ ആരാധകർ കണ്ടിട്ടില്ല. സിനിമയിലെ പേരിലും പ്രശസ്തിയിലും സ്വയം മറക്കരുതെന്ന് കാവ്യയെ അച്ഛനും അമ്മയും എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് കലോത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരിക്കലും അച്ഛനും അമ്മയും തന്നിൽ മത്സരബുദ്ധിയുണ്ടാക്കിയില്ലെന്നും കാവ്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications