കൊച്ചുണ്ണിയിലെ പിരമിഡ് ഫൈറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതിശയിപ്പിക്കുന്ന വിവരങ്ങളിതാ..
Recommended Video

കായംകുളം കൊച്ചുണ്ണി തിയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന രീതിയിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസം കഴിയുംതോറും പുറത്ത് വരുന്നത്. സിനിമ കണ്ടവര്‍ക്കൊല്ലം സിനിമയുടെ അവതരണവും ദൃശ്യഭംഗിയും ഒത്തിയിരിയധികം ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ആദ്യം മുതല്‍ വന്ന റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിച്ച കൊച്ചുണ്ണിയും സണ്ണി വെയിന്റെ കേശവന്‍ എന്ന കഥാപാത്രവും തമ്മില്‍ നടത്തിയ സംഘട്ടനം ഏറെ ശ്രദ്ധേയമായിരുന്നു. പല സിനിമകളിലും ഉത്സവത്തിനിടെ നടക്കുന്ന അടി കണ്ടിട്ടുണ്ടെങ്കിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചൊരു രംഗമായിരുന്നു കായംകുളം കൊച്ചുണ്ണിയില്‍ ഉണ്ടായിരുന്നത്. അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഉത്സവക്കാഴ്ചകള്‍ക്കിടയിലെ സംഘട്ടന രംഗങ്ങള്‍ ഏറെ കണ്ടിട്ടുള്ള മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കായംകുളം കൊച്ചുണ്ണിയിലെ മികച്ച രംഗങ്ങളില്‍ ഒന്നായ കൊച്ചുണ്ണി - കേശവന്‍ സംഘട്ടനം. ഒരു മനുഷ്യ പിരമിഡിന് ഉള്ളില്‍ ഒരുക്കിയ ആ സംഘട്ടനത്തിന് പിന്നിലെ പ്രയത്‌നങ്ങളും അതുപോലെ തന്നെ ആവേശം നിറക്കുന്നതാണ്. സാധാരണ ഉത്സവമേളങ്ങള്‍ക്ക് ഇടയിലുള്ള ഒരു ഫൈറ്റില്‍ നിന്നും എന്ത് വ്യത്യസ്ഥത കൊണ്ടുവരാമെന്ന ആലോചനയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ചിന്തയില്‍ തെളിഞ്ഞു വന്നൊരു ആശയമാണ് പിരമിഡ് ഫൈറ്റ്.

ആ ഒരു ആശയം തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബിയോട് സംസാരിക്കുകയും ചെയ്തു. പിന്നീട് അതിന്റെ ഒരു പ്രീവിസ് [PREVIZ] തയ്യാറാക്കുകയാണ് ചെയ്തത്. ബോംബെയിലുള്ള ഒരു കമ്പനിയാണ് ആനിമേറ്റഡ് രീതിയില്‍ മൂവ്‌മെന്റ് ഉള്ള പ്രീവിസ് ഒരുക്കിയത്. ആ സംഘട്ടനരംഗം ചിത്രീകരിക്കുവാന്‍ പ്രീവിസ് നല്‍കിയ സഹായം ചെറുതല്ല. ഓരോ ഷോട്ടും എവിടെ നിന്നും എങ്ങനെ എടുക്കാം എന്നുള്ള ഒരു വ്യക്തമായ ധാരണ സൃഷ്ടിച്ചെടുക്കാന്‍ അതിനാല്‍ കഴിഞ്ഞു.

അതിനായി വൃത്താകൃതിയില്‍ സ്റ്റീല്‍ കൊണ്ടൊരു സ്‌ട്രെക്ച്ചര്‍ സൃഷ്ടിച്ച് അതില്‍ ആളുകളെ നിര്‍ത്തി കെട്ടിവെക്കുകയാണ് ചെയ്തത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം ഫൈറ്റിന് തയ്യാറെടുക്കുവാന്‍ വണ്ടി വന്നു. മുംബൈയില്‍ നിന്നും 170 ഓളം ഗണപതി ബപ്പാ മോറിയ കലാകാരന്മാരെയാണ് ഈ ഫൈറ്റിന് വേണ്ടി കൊണ്ടു വന്നത്. വെയില്‍ ശക്തി പ്രാപിക്കുന്നത് അനുസരിച്ച് സ്റ്റീല്‍ ചൂടാവുകയും അതില്‍ ചേര്‍ന്ന് നില്‍ക്കുന്നത് കഠിനമാവുകയും ചെയ്യുന്നത് കൊണ്ട് രാവിലെ 7 മണി മുതല്‍ 11.30 വരെയാണ് ഷൂട്ടിങ്ങ് നടന്നത്. CGIയുടെ സമയത്ത് ആ സ്റ്റീലും വസ്ത്രങ്ങളും ഒഴിവാക്കുകയും ചെയ്തു.

നാല് ദിവസത്തെ ട്രെയിനിങ്ങാണ് നിവിന്‍ പോളിക്കും സണ്ണി വെയ്നും ആ രംഗം ഒരുക്കുവാന്‍ വേണ്ടി നല്‍കിയത്. ഐക്കിഡോ, തായ്ചി, കളരിപ്പയറ്റ് എന്നിങ്ങനെ പലതും ഒത്തുചേര്‍ന്ന ഒരു 'മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ടാ'ണ് ആ ഫൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കണ്ടിട്ടുള്ള ഉത്സവരംഗങ്ങളിലെ സംഘട്ടനങ്ങളില്‍ അവിടെ ഉള്ള പ്രോപ്പര്‍ട്ടീസും-മണ്‍കലം, ചെറിയ പെട്ടിക്കടകള്‍, ലൈറ്റ് എന്നിങ്ങനെ- പലതും ഉപയോഗിക്കാറുണ്ട്. കായംകുളം കൊച്ചുണ്ണിയിലെ ഈ ഒരു ഫൈറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഏക പ്രോപ്പര്‍ട്ടി ചരലാണ്.

അതില്‍ ചവിട്ടുമ്പോഴും വീഴുമ്പോഴുമെല്ലാമുള്ള ശബ്ദ വ്യതിയാനങ്ങള്‍ കൃത്യമായി ചിത്രത്തില്‍ ഫൈറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം തയ്യാറാക്കിയെടുക്കുവാന്‍ സമയമെടുത്തത്. ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഏകദേശം ഒരു കോടി രൂപക്കടുത്ത് ചിലവ് വന്നിട്ടുണ്ട്.

മുംബൈയില്‍ നിന്നും വന്ന ഗണപതി ബാപ്പയ് മോറിയ കലാകാരന്മാര്‍ക്ക് മാത്രം ദിവസം 15-20 ലക്ഷം രൂപ ചിലവ് വന്നു. രണ്ടു ദിവസമാണ് അവരുടെ സേവനം ചിത്രത്തിനായി വിനിയോഗിച്ചത്. വിജയകരമായി കുതിക്കുന്ന കായംകുളം കൊച്ചുണ്ണിയിലെ ഏറ്റവും മനോഹരമായ രംഗങ്ങളില്‍ ഒന്നാണ് ഈ പിരമിഡ് ഫൈറ്റ് എന്ന് ഓരോ പ്രേക്ഷകനും സമ്മതിച്ചു തരുന്നു. മലയാള സിനിമയില്‍ ഇത്തരത്തില്‍ ഉള്ള വേറിട്ട പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകുവാന്‍ ഈ പിരമിഡ് ഫൈറ്റ് കാരണമാകും എന്നുറപ്പ്.


Click it and Unblock the Notifications