ഇതൊക്കെ ഞാൻ തുടക്കകാലത്ത് വാങ്ങിയതാ, എന്റെ സ്വഭാവം വെച്ച് അടിക്കേണ്ടതാണ്; പ്രതിഫലം പറഞ്ഞപ്പോൾ മമ്മൂട്ടി
മലയാള സിനിമയിലെ മഹാനടൻ ആയാണ് നടൻ മമ്മൂട്ടിയെ ആരാധകർ കാണുന്നത്. 71 കാരനായ നടൻ ഇപ്പോഴും താരമൂല്യത്തിന് മങ്ങലേൽക്കാതെ മലയാള സിനിമയിൽ നിലനിൽക്കുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്തതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവ് സേവി മനോ മാത്യു.
2004 ൽ പുറത്തിറങ്ങിയ കാഴ്ച എന്ന സിനിമയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, പത്മപ്രിയ തുടങ്ങിയവരായിരുന്നു താരങ്ങൾ. മമ്മൂട്ടി സിനിമയ്ക്ക് വാങ്ങിയ പ്രതിഫലത്തെ പറ്റിയും നിർമാതാവ് സംസാരിച്ചു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

'മമ്മൂക്കയുടെ റോളിൽ ശ്രീനിവാസനെ ആണ് ഉദ്ദേശിച്ചിരുന്നത്. മമ്മൂക്കയെ കഥ കേൾപ്പിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് ബ്ലെസി എന്നോട് ചോദിച്ചു. എറണാകുളത്ത് എന്റെ സുഹൃത്ത് സിയാദിനോട് ഇക്കാര്യം പറഞ്ഞു. അന്ന് മമ്മൂക്കയ്ക്ക് മാർക്കറ്റ് താഴ്ന്നിരിക്കുകയാണ്. കഥ പറഞ്ഞപ്പോൾ ആര് തിരക്കഥ എഴുതുമെന്ന് ചോദിച്ചു. ആരെയെങ്കിലും കൊണ്ട് എഴുതിക്കണമെന്ന് ബ്ലെസി പറഞ്ഞു. തന്റെ മനസ്സിലല്ലേ കഥ താൻ എഴുതെന്ന് മമ്മൂട്ടി പറഞ്ഞു. ബ്ലെസി തന്നെ എഴുതി മമ്മൂക്കയ്ക്ക് വായിച്ചു കേൾപ്പിച്ചു'

'മമ്മൂക്കയ്ക്ക് ഇഷ്ടമായി. പൈസയുടെ കാര്യം പറയാൻ എന്നോട് വരാൻ പറഞ്ഞു ഞാൻ ചെന്നു. സബ്ജക്ട് പറഞ്ഞ് പോയതല്ലാതെ നീ സാമ്പത്തികം ഒന്നും പറയുന്നില്ലല്ലോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, സിനിമ ചെയ്യാനുള്ള ആഗ്രഹത്തിൽ വന്നതാണ് പ്രൊഡ്യൂസറെന്ന നിലയിലല്ലെന്ന്. വിളച്ചിലൊന്നും വേണ്ട നീ കാര്യം പറ എന്ന് പറഞ്ഞു. ഞാൻ പ്രതിഫലം അങ്ങോട്ട് പറഞ്ഞു'
'നീ ആയത് കൊണ്ട് ഒന്നും പറയുന്നില്ല. ശരിക്കും പറഞ്ഞാൽ എന്റെ സ്വഭാവം വെച്ച് അടി തന്ന് വിടേണ്ടതാണ്, നീ എന്താണ് വിചാരിച്ചത് ഞാൻ തുടങ്ങിയ കാലം മുതൽ ഇതൊക്കെ വാങ്ങുന്നതാണെന്ന് മമ്മൂക്ക പറഞ്ഞു. വേറൊന്നും കൊണ്ടല്ല നമ്മുടെ കൈയിൽ ഇതേ ഉള്ളൂ എന്ന് ഞാൻ പറഞ്ഞു'

'മമ്മൂക്ക ഭയങ്കര ജാഡയാണെന്ന് ആൾക്കാർ പറയും. പക്ഷെ സത്യം പറഞ്ഞാൽ ആനയുടെ അവസ്ഥയാണ്. പാപ്പാൻ ആനയെ കൊണ്ട് പോവുന്നത് പോലെ പുള്ളിയെ എങ്ങനെ വേണമെങ്കിലും കൊണ്ട് പോവാം. പുള്ളിയുടെ ഒരു രീതി ഉണ്ട്. അത് പോലെ നിൽക്കണം എന്നേ ഉള്ളൂ. ഷൂട്ടിന് വന്നിട്ട് റൂം വേണമെന്ന് പോലും പറഞ്ഞില്ല'
'ഇവിടത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ഗുജറാത്തിൽ ഞങ്ങൾ ഷെഡ്യൂൾ വെച്ചു. അന്ന് പുള്ളി പറഞ്ഞു എനിക്ക് ഏഴ് ദിവസമെങ്ങാനെ ഡേറ്റ് ഉള്ളൂ. അടുത്ത പടം തുടങ്ങണമെന്ന് പറഞ്ഞു. അവിടെ ചെന്നിട്ട് എട്ടോ പത്തോ ദിവസമായിട്ടും തീരുന്നില്ല'

'പുള്ളി പറഞ്ഞു ഞാനിന്നും കൂടെയേ നിൽക്കുള്ളൂ, എന്ത് പറഞ്ഞാലും എനിക്ക് പോയേ പറ്റുള്ളൂ എന്ന് പറഞ്ഞു. ബ്ലെസി ക്ലൈമാക്സ് സീനിന്റെ പെർഫക്ഷൻ നോക്കുകയാണ്. അവസാനം പുള്ളി പറഞ്ഞു ഞാനെന്തായാവും ഇന്ന് വൈകുന്നേരത്തെ ഫ്ലെെറ്റിന് പോവും. ഞങ്ങൾക്കെല്ലാം ടെൻഷൻ ആയി'
'പക്ഷെ പിറ്റേന്ന് പുള്ളി അവിടെ തന്നെ ഉണ്ട്. ആ സമയത്തുള്ളൊരു ദേഷ്യമേ ഉള്ളൂ. പറഞ്ഞ പൈസ കൊടുത്തു. അത് തരാൻ പോലും മമ്മൂക്ക ആവശ്യപ്പെട്ടില്ല. മമ്മൂക്ക ആ സമയത്ത് വാങ്ങിച്ചിരുന്ന പ്രതിഫലം 50 ലക്ഷം രൂപയാണ്. ഞങ്ങൾക്ക് അതിന്റെ അഞ്ചിലൊന്ന് പോലും കൊടുക്കേണ്ടി വന്നില്ല,' സേവി മനോ മാത്യു പറഞ്ഞു.


Click it and Unblock the Notifications