മൊട്ടുസൂചി പോലും എന്റെ പേരിൽ എഴുതിവെച്ചിട്ടില്ല, ചീത്തപ്പേര് കേട്ടു; ശ്രീവിദ്യയെ കുറിച്ച് ഗണേഷ് കുമാർ!
തെന്നിന്ത്യൻ സിനിമയ്ക്ക് വലിയൊരു നഷ്ടമായിരുന്നു നടിയും ഗായികയുമെല്ലാമായ ശ്രീവിദ്യയുടെ മരണം. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടയിൽ എണ്ണൂറോളം സിനിമകളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. മലയാളത്തിൽ ഉൾപ്പടെ നിറഞ്ഞ് നിന്നിരുന്ന നടി കാൻസർ ബാധിച്ചാണ് അന്തരിച്ചത്. ജീവിച്ചിരുന്നപ്പോഴും മരണശേഷവും ശ്രീവിദ്യയുടെ വ്യക്തി ജീവിതം എന്നും ചർച്ചാ വിഷയമായിരുന്നു. നടിയുടെ സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചുവെന്നതിലും വ്യക്തതയില്ല.
നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാറിനെയാണ് നടിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തുന്നത്. ശ്രീവിദ്യ രോഗാവസ്ഥയിലായിരുന്നപ്പോൾ ഗണേഷ് കുമാർ സ്വത്ത് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ഗണേഷ് കുമാർ. ഒരു മൊട്ടുസൂചി പോലും തന്റെ പേരിൽ ശ്രീവിദ്യ എഴുതി വെച്ചിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗണേഷ് കുമാർ പറഞ്ഞു.

ശ്രീവിദ്യയ്ക്ക് വേണ്ടി ഒരു മെമ്മോറിയൽ വേണം. കേരളത്തിൽ ജീവിച്ചിട്ടില്ലെങ്കിലും അവസാന കാലത്ത് കേരളത്തിലായിരുന്നു അവർ ജീവിച്ചത്. അവരുടെ സ്വത്തുക്കളെല്ലാം അവരുടെ ഓർമ നിലനിർത്തി ചെയ്യാൻ വേണ്ടി എന്റെ പേരിലാണ് അവർ വിൽപ്പത്രം എഴുതിവെച്ചിരിക്കുന്നത്. പക്ഷെ ഒരു വ്യക്തിക്കും അവരുടെ സ്വത്തിൽ അവകാശമില്ല.
പക്ഷെ നേരത്തെ അവരുടെ പേരിൽ ഒരു ഇൻകം ടാക്സ് കേസുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ മരിച്ച് ദിവസങ്ങൾക്കുള്ളിൽ അവരുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്തു. ഇതിനുശേഷം അവരുടെ മദ്രാസിലുള്ള ഒരു ഫ്ലാറ്റ് ഇൻകം ടാക്സുകാർ വിറ്റ് അവർക്ക് ആവശ്യമുള്ള പൈസ എടുത്തു. എന്നിട്ടും സ്വത്ത് റിലീസ് ചെയ്യാതെ ഇൻകം ടാക്സുകാർ ഹോൾഡ് ചെയ്ത് വെച്ചിരിക്കുകയാണ്. എന്തിനാണെന്ന് അവർക്കും നമുക്കും മനസിലാകുന്നില്ല.
സ്വത്ത് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അവരുടെ ഓർമ നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ അവർ തന്നെ എഴുതി വെച്ചിട്ടുണ്ട് വിൽപ്പത്രത്തിൽ. ഈ സ്വത്തിന്റെ പേരിൽ ഒരുപാട് ചീത്തപ്പേര് എനിക്കുണ്ടായി. ആ വിൽപ്പത്രത്തിൽ ഒരു ടേബിൾ സ്പൂണിന് പോലുമുള്ള അവകാശം ഗണേശ് കുമാർ എന്ന വ്യക്തിക്കില്ല. ഒരു മൊട്ടുസൂചി പോലുമില്ല. ആദ്യ സിനിമ മുതൽ ഞങ്ങൾ തമ്മിൽ നല്ലൊരു ആത്മബന്ധമുണ്ട്.
അവരെപ്പോലൊരു കലാകാരി എന്ന വിശ്വസിച്ചതിൽ സന്തോഷമുണ്ട് എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും ഗണേഷ് കുമാർ പ്രതികരിച്ചു. അനാവശ്യ വിവാദമായിരുന്നുവെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. എമ്പുരാൻ സിനിമയെ പറ്റി വന്നത് ഒരു ആവശ്യവുമില്ലാത്ത വിവാദം. ഒരു എഴുത്തുകാരന് അല്ലെങ്കിൽ ഒരു സംവിധായകന് അയാളുടെ മനസിൽ തോന്നുന്ന ആശയത്തിൽ സിനിമ എടുക്കാം.

ഇത് എടുത്ത് അവരെ നശിപ്പിക്കണം എന്ന ചിന്തയിൽ കാര്യങ്ങൾ ഒന്നും നടക്കില്ല. മയക്ക് മരുന്നിന് അനുകൂലമായതും മയക്ക് മരുന്നിന് എതിരെ വന്നതുമായ സിനിമകളുണ്ട്. ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവൻ ഇതെല്ലാം വാങ്ങിച്ച് ഉപയോഗിക്കും. മദ്യപാനം കുടുംബം തകർത്തതിനെ പറ്റി സിനിമയുണ്ട്. സ്പിരിറ്റെന്ന മോഹൻലാൽ സിനിമ സൂപ്പർഹിറ്റാണ്. ആ സിനിമ കണ്ട് ആരെങ്കിലും വെള്ളമടി നിർത്തിയോ?.
മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ദുരനുഭവങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ വളരെ സത്യസന്ധമായ സിനിമയാണ് സ്പിരിറ്റ്. സ്പിരിറ്റ് സിനിമയിൽ മദ്യപിച്ചതുകൊണ്ട് മോഹൻലാലിന്റെ ജീവിതം മോശമായിരുന്നു... അതുകൊണ്ട് ഞാൻ ഇനി വെള്ളമടി നിർത്തുകയാണെന്ന് പറയുന്ന ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. സിനിമ രണ്ടോ, മൂന്നോ മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു എന്റർടെയ്ൻമെന്റ് മാത്രമാണ്.
കാണുന്നു... ആസ്വദിക്കുന്നു... ഇറങ്ങിപ്പോരുന്നു. ഇതൊക്കെ ആരെങ്കിലും മനസിൽ സൂക്ഷിക്കുമോ?. അങ്ങനെയാണെങ്കിൽ രാഷ്ട്രീയക്കാരെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള സിനിമയാണ് സന്ദേശം, ഏകലവ്യൻ, കമ്മീഷണർ. ഈ സിനിമകളിൽ വ്യക്തികളെ തെരഞ്ഞെടുത്ത് തേജോവധം ചെയ്തിട്ടുണ്ട്. എന്നിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്തോ?. എമ്പുരാനുമായി ബന്ധപ്പെട്ട് ഉണ്ടായത് അനാവശ്യ വിവാദം. പിന്നെ ഒരു ഗുണമുണ്ടായി.
200 കോടി മുടക്കി ആന്റണി പെരുമ്പാവൂർ സിനിമയെടുത്തു. ആദ്യത്തെ ദിവസം നല്ല കലക്ഷനായിരുന്നു റെക്കോർഡ് ഭേദിച്ചു. തുടക്കത്തിൽ മുറിക്കുന്നതിന് മുമ്പ് സിനിമ കാണാൻ ആളുകൾ കയറി. അത് കഴിഞ്ഞപ്പോൾ റീഎഡിറ്റ് ചെയ്ത സിനിമ കാണാൻ ആളുകൾ കയറി. എല്ലാം കൂടി 250 കോടിയോളം തിരിച്ച് കിട്ടി. അവർ രക്ഷപ്പെട്ടു. അതിൽ സന്തോഷം.
ഇപ്പോഴത്തെ നാടിന്റെ അവസ്ഥ കാണുമ്പോൾ നമ്മൾ പ്രോഗ്രസീവണോയെന്ന് സംശയം തോന്നും. ജാതി വ്യവസ്ഥകൾ ഇല്ലാത്ത നാട്ടിൽ അത് സജീവമാകുന്നു. രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു... അതുകൊണ്ട് മുന്നേറ്റം ഉണ്ടാകുന്നുണ്ടോയെന്ന് ചിന്തിച്ച് നോക്കണമെന്നും മന്ത്രി പറയുന്നു.


Click it and Unblock the Notifications











