കാവ്യയുടെയും മഞ്ജുവിന്റെയും അഭിമുഖങ്ങൾ കണ്ടപ്പോൾ ആഗ്രഹിച്ചതാണ്; നേരിട്ട് കണ്ടപ്പോൾ പറഞ്ഞു; വിൻസി
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലെ പ്രകടനമാണ് നടിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖയിൽ ടൈറ്റിൽ റോളിലാണ് വിൻസി അഭിനയിച്ചത്. ഈ വർഷം ഫെബ്രുവരി മാസത്തിൽ റിലീസ് ചെയ്ത രേഖ പക്ഷെ തിയറ്ററുകളിൽ പരാജയപ്പെടുകയായിരുന്നു.
സിനിമ പ്രേക്ഷകരിലേക്ക് എത്താത്തതിനെക്കുറിച്ച് അടുത്തിടെ വിൻസി സംസാരിച്ചിട്ടുമുണ്ട്. ആവശ്യമായ പ്രൊമോഷൻ സിനിമയ്ക്കില്ലായിരുന്നു. തിയറ്ററുകൾ കിട്ടാത്ത സാഹചര്യവും നടി ചൂണ്ടിക്കാട്ടി. എന്നാൽ അന്ന് നിരാശപ്പെട്ടെങ്കിലും ഇന്ന് അർഹിച്ച പുരസ്കാരം സിനിമയ്ക്കും വിൻസിക്കും ലഭിച്ചു. കരിയറിലെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന് പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിൻസി വ്യക്തമാക്കി.
വളരെ സന്തോഷമുണ്ട്. രേഖ എന്ന സിനിമയ്ക്ക് എന്തെങ്കിലും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എനിക്ക് ചെറുപ്പം മുതലേ സിനിമാ മോഹം ഉണ്ടായിരുന്നു. അന്ന് കണ്ണാടിയുടെ മുന്നിൽ എന്തെങ്കിലും കോപ്രായം കാട്ടുമ്പോൾ അച്ഛനും അമ്മയും എന്താ ഈ കാട്ടിക്കൂട്ടുന്നതെന്ന് ചോദിക്കും. പക്ഷെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു. നായികാ നായകൻ എന്ന ഷോയിലൂടെ സിനിമയിലേക്ക് ചാൻസ് കിട്ടി. ഇപ്പോൾ അത് രേഖ വരെ എത്തി.

കാവ്യ മാധവൻ, മഞ്ജു വാര്യർ മീര ജാസ്മിൻ എന്നിവരൊക്കെ അഭിനയിച്ച് ഇന്റർവ്യൂ കൊടുക്കുന്നത് കണ്ടപ്പോൾ എപ്പോഴെങ്കിലും അത് പോലെ ആകണം എന്ന് ആഗ്രഹിച്ചിരുന്നു. അടുത്തിടെ ഒരു ചടങ്ങിൽ വെച്ച് കണ്ടപ്പോൾ കാവ്യ ചേച്ചിയോട് നേരിട്ട് പറഞ്ഞു. രേഖയ്ക്ക് വേണ്ടി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. വീട്ടുകാരോട് പോലും ചോദിക്കാതെയാണ് സിനിമയിൽ ഇന്റിമസി സീൻ ചെയ്തതെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. ഉണ്ണി ലാലുവാണ് രേഖയിൽ നായകനായെത്തിയത്. നടന്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ദിവ്യ പ്രഭ, ദർശന രാജേന്ദ്രൻ എന്നിവരെ പിന്തള്ളിയാണ് മികച്ച നടിക്കുള്ള പുരസ്കാരം വിൻസി കരസ്ഥമാക്കിയത്. കരിയറിൽ കുറച്ച് സിനിമകൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂയെങ്കിലും ചെയ്ത മിക്ക സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ വിൻസിക്ക് ലഭിച്ചു. ജന ഗണ മന, കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

വികൃതിയാണ് വിൻസി ആദ്യം ചെയ്ത സിനിമ. സിനിമാ പാരമ്പര്യമോ ബന്ധങ്ങളോ ഇല്ലാതെ സ്വന്തം കഴിവ് കൊണ്ട് കരിയറിൽ ശ്രദ്ധ നേടാൻ കഴിഞ്ഞ വിൻസിക്ക് സംസ്ഥാന പരസ്കാരം കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സഹായിക്കുമെന്നാണ് സിനിമാ പ്രേക്ഷകർ കരുതുന്നത്.
പഴഞ്ചൻ പ്രണയം, ദ ഫേസ്. ഓഫ് ഫേസ് ലെസ് എന്നീ സിനിമകളാണ് വിൻസിയുടേതായി പുറത്തിറങ്ങാനുള്ളത്. മമ്മൂട്ടിയാണ് മികച്ച നടനുളള പുരസ്കാരം നേടിയത്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. ആറാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്.
അമ്പത്തിമൂന്നാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പുരസ്കാരങ്ങൾ വാരിക്കൂട്ടിയത് ന്നാ താൻ കേസ് കൊട് എന്ന സിനിമയാണ്. ജനപ്രിയ സിനിമയുൾപ്പെടെ ഏഴ് പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിച്ചു. നായകനായെത്തിയ കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.


Click it and Unblock the Notifications











