'ആറ് വർഷത്തെ പ്രയത്നം, ഈ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല'; പുരസ്കാര നിറവിൽ ആടുജീവിതത്തിൽ ഹക്കീമായ ഗോകുൽ!
54-ാമത് കേരള സ്ഥംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയത് ബ്ലെസി-പൃഥ്വിരാജ് സിനിമ ആടുജീവിതമാണ്. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം, മികച്ച അവലംബിത തിരക്കഥ, മികച്ച ശബ്ദമിശ്രണം, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്, കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം, മികച്ച നടനുള്ള ജൂറി പരാമർശം എന്നിവയെല്ലാം ലഭിച്ചത് ആടുജീവിതത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കാണ്. ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വർഷത്തോളം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് ആടുജീവിതം ഇക്കഴിഞ്ഞ മാർച്ച് 28ന് തിയേറ്ററുകളിൽ എത്തിയത്.
സ്ഥംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിൽ അർഹതയ്ക്കുള്ള അംഗീകാരമായി സിനിമാപ്രേമികളെല്ലാം ഒന്നടങ്കം പറയുന്നത് ആടുജീവിതത്തിലെ ഹക്കീമായി അഭിനയിച്ചതിന് മികച്ച നടനുള്ള ജൂറി പരാമർശം കെ.ആർ ഗോകുലിന് ലഭിച്ചതിനെയാണ്.

സിനിമ കണ്ട് തിയേറ്റർ വിട്ടിറങ്ങുന്ന ഓരോരുത്തരുടെയും മനസിൽ നീറ്റലായി അവശേഷിച്ചതും ഗോകുലിന്റെ ഹക്കീം എന്ന കഥാപാത്രമായിരുന്നു. നജീബിനൊപ്പം നാട്ടിലേക്ക് തിരികെ വരാൻ ഹക്കീമിനും സാധിച്ചിരുന്നെങ്കിലെന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരു നിമിഷം ആഗ്രഹിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ ഗോകുലിന്റെ ആദ്യ സിനിമയായിരുന്നു ആടുജീവിതം.
ആറ് വർഷത്തോളം പൃഥ്വിരാജിനെപ്പോലെ തന്നെ ഗോകുലും ഹക്കീമിന് വേണ്ടി നിരവധി ത്യാഗങ്ങൾ ചെയ്തു. ചെറുപ്രായത്തിൽ തന്നെ കലയോട് കാണിച്ച അർപ്പണബോധംകൊണ്ട് തന്നെയാകും നജീബിനെക്കാൾ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ ഹക്കീമിന് വളരെ ചുരുങ്ങിയ സീനുകളിലൂടെ സാധിച്ചതും. ആടുജീവിതം കണ്ട പ്രേക്ഷകരെ കുറച്ചുനാളത്തേക്കെങ്കിലും വിടാതെ പിന്തുടർന്ന കഥാപാത്രമായിരുന്നു ഗോകുൽ അവതരിപ്പിച്ച ഹക്കീം.
സമയപരിമിതി മൂലം നോവലിലെ പല സീനുകളും സിനിമയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഉൾപ്പെടുത്തിയ സീനുകളിൽ നോവൽ വായിക്കുമ്പോൾ ലഭിക്കുന്ന അതേ തീവ്രതയോടെ ഗോകുൽ അഭിനയിച്ചിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രശംസ നേടിയത് മരുഭൂമിയിലെ ഹക്കീമിന്റെ അവസാന നിമിഷങ്ങളാണ്. ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് താന്‍ ആടുജീവിതത്തിന്‍റെ ഭാഗമായതെന്നാണ് ഗോകുല്‍ സിനിമയുടെ ഭാഗമായതിനെ കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞത്. 2017 ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഗോകുലിനെ ബ്ലെസി കണ്ടെത്തുന്നത്.
കൊച്ചിയില്‍ വെച്ച് നടത്തിയ ഓഡിഷനിലാണ് ബ്ലെസിയെന്ന സംവിധായകനെ പ്രകടനത്തിലൂടെ ഗോകുൽ അത്ഭുതപ്പെടുത്തിയത്. മരുഭൂമിയില്‍ പെട്ടതിന് ശേഷമുള്ള ഹക്കീമിനെ വിശ്വസനീയമാക്കാനായി 64 കിലോയുള്ള ശരീരഭാരത്തിൽ നിന്നും 20 കിലോകുറച്ച് 44 കിലോ ശരീരഭാരത്തിലേക്ക് എത്തി.

ഞാനുമായി സാമ്യമുള്ള കഥാപാത്രമാണ് ഹക്കീം. ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ കഷ്ടപ്പാട് പിടിച്ച ഒരു പരിപാടിയായിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചു. ഹക്കിം അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒരു പത്ത് ശതമാനമെങ്കിലും ഞാന്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ എനിക്ക് എങ്ങനെയാണ് അവനെ അവതരിപ്പിക്കാന്‍ പറ്റുക എന്ന തോന്നല്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നു.
നൈറ്റ് ഷൂട്ടില്‍ കുത്തുന്ന തണുപ്പും രാവിലെ ഷൂട്ട് ചെയ്യുമ്പോള്‍ കുത്തുന്ന ചൂടുമാണ് ഉണ്ടായിരുന്നത്. മണല്‍ക്കാറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും രാജുവേട്ടനും ജിമ്മി സാറും മുഖം മറയ്ക്കാതെയാണ് നിന്നതെന്നുമാണ് ഹക്കീമായി മാറാൻ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിച്ച് ഗോകുൽ മുമ്പ് പറഞ്ഞത്.
സിനിമയുടെ പ്രമോഷൻ പരിപാടികളെല്ലാം സംസാരിക്കവെ പൃഥ്വിരാജ് ഏറ്റവും കൂടുതൽ പ്രശംസിച്ചിട്ടുള്ളതും ചെറിയ പ്രായത്തിൽ ഗോകുൽ കാണിച്ച ഡെഡിക്കേഷനെയാണ്.
മികച്ച നടനുള്ള ജൂറി പരാമർശം ഗോകുൽ അർഹിക്കുന്നുവെന്നതാണ് പുരസ്കാര പ്രഖ്യാപനത്തിനുശേഷം സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകൾ ഏറെയും. സംസാരിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല. തുടക്കക്കാരനെന്ന നിലയില്‍ ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ചിത്രം ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ട്.
അതിനൊപ്പം ഈ നേട്ടത്തിലും സന്തോഷിക്കുന്നു. ബ്ലെസി സാറിനോടും പൃഥ്വിരാജിനോടും സംസാരിക്കാന്‍ സാധിക്കിച്ചിട്ടില്ല. എല്ലാവരും തിരക്കിലാണ്. ഒരുപാട് പേര്‍ എന്നെയും വിളിക്കുന്നുണ്ട് പുരസ്കാര നേട്ടത്തിൽ സന്തോഷമറിയിച്ച് ഗോകുൽ പറയുന്നു. ഗോകുലിപ്പോൾ നായകനാവാനുള്ള തയ്യാറെടുപ്പിലാണ്. വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന മ്ലേച്ഛൻ എന്ന സിനിമയിലാണ് ഗോകുൽ നായകവേഷം ചെയ്യുന്നത്.


Click it and Unblock the Notifications











