36 വർഷമായി പിതാവിനെ കണ്ടിട്ട്; ഒരു പശ്ചാത്താപവുമില്ല; പിതാവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ഖുശ്ബു
തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നടിയാണ് ഖുശ്ബു. ഖുശ്ബു എന്ന പേര് തമിഴകത്തുണ്ടാക്കിയ ആരവം ചെറുതല്ല. ഖുശ്ബിനോടുള്ള ആരാധന തലയ്ക്ക് പിടിച്ച് നടിക്ക് ക്ഷേത്രം വരെ പണിതവരാണ് ആരാധകർ. അത്ര മാത്രം തരംഗമായിരുന്നു നടി. രജിനികാന്ത്, പ്രഭു തുടങ്ങിയവരുടെ സൂപ്പർ ഹിറ്റ് നായികയായി ഖുശ്ബു കരിയറിൽ തിളങ്ങി നിന്നു. അന്നും ഇന്നും ഖുശ്ബുവിനുള്ള ആരാധക പിന്തുണ വലുതാണ്. സിനിമകളിൽ പിൽക്കാലത്ത് മറ്റെല്ലാ നായിക നടിമാരെയും പോലെ താഴ്ചയും ഖുശ്ബുവിന് സംഭവിച്ചു.
പുതുമുഖ നായികമാരുടെ വരവോടെ ഖുശ്ബുവിന്റെ അവസരങ്ങൾ കുറഞ്ഞു. മധ്യവയസ്കയായതോടെ ചില സീരിയലുകളിലും ഖുശ്ബു മുഖം കാണിച്ചു. പിന്നീട് രാഷ്ട്രീയത്തിലേക്കും കടന്നു. അന്നും ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനം ഖുശ്ബുവിനുണ്ട്. 80 കളിലെയും 90 കളിലെയും നായിക നടിമാരിൽ മിക്കവരും സിനിമാ ലോകത്ത് നിന്ന് പാടേ മാറി നിന്നവരല്ല. ഖുശ്ബു, സുഹാസിനി, രേവതി, രാധിക തുടങ്ങിയവരെല്ലാം സിനിമാ രംഗത്ത് ഇന്നും പ്രമുഖ സാന്നിധ്യമാണ്.
പഴയ സഹതാരങ്ങളെല്ലാം വർഷത്തിലൊരിക്കൽ ഒരുമിച്ച് കൂടാറുമുണ്ട്. ഖുശ്ബുവും സുഹാസിനിയും ഒരുമിച്ചെത്തിയ അഭിമുഖ പരിപാടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനെ ഉലഗം ചാനലിന് വേണ്ടിയാണ് സുഹാസിനി ഖുശ്ബുവിനെ ഇന്റർവ്യൂ ചെയ്തത്. തന്റെ പിതാവിനെക്കുറിച്ച് ഖുശ്ബു അഭിമുഖത്തിൽ സംസാരിച്ചു. മുംബെെയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് ചേക്കേറിയതിനെക്കുറിച്ചും നടി സംസാരിച്ചു. ബോംബെയിൽ നിന്ന് നല്ല സിനിമകളുടെ ഓഫർ വന്നിരുന്നു.

'പക്ഷെ അച്ഛൻ പണം മാത്രമാണ് നോക്കിയത്. ആര് അധികം പൈസ കൊടുക്കുന്നോ അവരുടെ പടം ചെയ്യണമെന്നായിരുന്നു. എനിക്ക് നല്ല പ്രൊജക്ടായിരിക്കണമെന്നായിരുന്നു. അച്ഛൻ ചില മോശം സിനിമകൾ ഒപ്പു വെച്ചതിനാൽ എനിക്ക് തുടരെ പരാജയങ്ങളായിരുന്നു. അച്ഛനുമായി എനിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. 14 വയസ്സിലെ അച്ഛനുമായി ഒത്തു പോവില്ലെന്ന് മനസ്സിലാക്കി. അതിൽ ഒരു പശ്ചാത്താപവുമില്ല'
'ചെന്നെെയിൽ വന്നിട്ട് 36 വർഷമായി. 36 വർഷമായി ഞാനദ്ദേഹത്തെ കണ്ടിട്ടില്ല,' ഖുശ്ബു പറഞ്ഞു. മഹാരാഷ്ട്രക്കാരിയാണ് ഖുശ്ബു. അച്ഛനുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് നടി ചെന്നെെയിലേക്ക് മാറി തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അടുത്തിടെ തനിക്ക് പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം ഖുശ്ബു വെളിപ്പെടുത്തിയിരുന്നു.
ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്ന തന്റെ ജൻമാവകാശമാണെന്ന് കരുതിയ വ്യക്തിയാണ് അച്ഛൻ. എട്ടാം യസ്സിലാണ് പീഡനം നേരിട്ട് തുടങ്ങിയത്. പതിനഞ്ചാം വയസ്സിലാണ് അതിനെതി്രെ ശബ്ദമുയർത്താൻ എനിക്ക് ധൈര്യം വന്നത്. അമ്മ തന്നെ വിശ്വസിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതിയായിരുന്നു അമ്മയ്ക്ക്. തന്റെ പതിനാറാം വയസ്സിൽ അച്ഛനുപേക്ഷിച്ച് പോയെന്നും നടി വ്യക്തമാക്കി. കരിയറിനൊപ്പം ജീവിതവും ഖുശ്ബു കെട്ടിപ്പടുത്തത് തമിഴ്നാട്ടിൽ നിന്നാണ്.

നടനും സംവിധായകനുമായി സുന്ദർ സിയാണ് ഖുശ്ബുവിന്റെ ഭർത്താവ്. 2000 ത്തിലായിരുന്നു വിവാഹം. ഇരുവർക്കും രണ്ട് പെൺമക്കളും പിറന്നു. മലയാളത്തിലും ഒരുപിടി സിനിമകളിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. താരത്തിളക്കമുള്ള സമയത്ത് ഖുശ്ബുവിനോട് ആരാധന മൂത്തവർ ഭക്ഷണ സാധനങ്ങൾക്ക് വരെ നടിയുടെ പേരിട്ടിരുന്നു. ഖുശ്ബു ഇഡ്ലി, ഖുശ്ബു സർബത്ത്, ഖുശ്ബു കോഫി തുടങ്ങിയവയൊക്കെ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ് ഖുശ്ബു.


Click it and Unblock the Notifications











