'വാപ്പിച്ചി ആ ഓർമകൾ അയവിറക്കുന്നതാവാം, സ്വന്തം സിനിമ കാണുന്നത് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് അറിയില്ല'; ദുൽഖർ!
കിങ് ഓഫ് കൊത്തയുടെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രമോഷൻ തിരക്കിലാണ് നായകൻ ദുൽഖർ സൽമാനും അണിയറപ്രവർത്തകരും. പാൻ ഇന്ത്യൻ സിനിമയായി റിലീസിനെത്തുന്ന കിങ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.
തമിഴ്നാട്, ഹൈദരാബാദ്, ബോളിവുഡ് തുടങ്ങി കിങ് ഓഫ് കൊത്തയുടെ പ്രമോഷന് ദുൽഖർ സൽമാൻ പോയ ഇടങ്ങളിലെല്ലാം ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പൻ ഇന്ത്യൻ സ്റ്റാറായി വളർന്നതുകൊണ്ട് മലയാളത്തിൽ താൻ ചെയ്ത സിനിമയുടെ പ്രമോഷൻ തമിഴ്നാട്ടിലും ബോളിവുഡിലും വരെ വിജയകരമായി നടത്താൻ ദുൽഖറിന് സാധിക്കുന്നുണ്ട്.
ദുൽഖറിനോളം പാൻ ഇന്ത്യൻ തലത്തിൽ ആരാധകരെ സമ്പാദിച്ച മറ്റൊരു നടനുണ്ടാകില്ല. കുറുപ്പിന് ശേഷം ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ പ്രതീക്ഷയുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കെടുത്ത അഭിമുഖത്തിൽ പിതാവ് മമ്മൂട്ടിയെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പടുന്നത്.

സ്വന്തം സിനിമകൾ വീണ്ടും കാണുന്ന പ്രകൃതക്കാരനാണ് മമ്മൂട്ടി എന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. എന്നാൽ തനിക്ക് അത്തരം ഒരു ശീലമില്ലെന്നും വീണ്ടും സ്വന്തം സിനിമകൾ ആവർത്തിച്ച് കാണാൻ താൽപര്യമില്ലെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരാധകർ സുപരിചിതമല്ലാത്ത മെഗാസ്റ്റാറിന്റെ ചില ശീലങ്ങൾ ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്. 'എന്റെ സിനിമകൾ വീണ്ടും കാണാൻ ആഗ്രഹിക്കാറില്ല. ഒട്ടുമിക്ക അഭിനേതാക്കളും അങ്ങനെയാണെന്നാണ് തോന്നുന്നത്. കുറച്ച് കൂടി നന്നായി ചെയ്യാമായിരുന്നല്ലോ വ്യത്യസ്തമാക്കാമായിരുന്നല്ലോ എന്നൊക്കെ തോന്നും.'
'ഷൂട്ടിന്റെ സമയത്ത് ചിലപ്പോൾ ഡയറക്ടേഴ്സ് നിർദേശങ്ങൾ നൽകും. ഞങ്ങൾ ചില ഇമ്പ്രൊവൈസേഷൻസ് ചെയ്യും. അത് കഴിഞ്ഞ് തിരികെ എത്തുമ്പോഴായിരിക്കും ഇത് ഇങ്ങനെ ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരുന്നത്.'
'സ്വന്തം സിനിമ കാണുന്നത് വാപ്പച്ചി ഇഷ്ടപ്പെടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ യുട്യൂബിൽ 80കളിലെ അദ്ദേഹത്തിന്റെ സിനിമകൾ ഇരുന്ന് കാണുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോൾ ഞാൻ റൂമിലേക്ക് കയറി ചെല്ലുമ്പോൾ പഴയ സിനിമകൾ കാണുന്നുണ്ടാവും. അന്നത്തെ ഓർമകളൊക്കെ അയവിറക്കുന്നതാവാം. ഇന്നാണെങ്കിൽ ഞാൻ ഈ കഥാപാത്രത്തെ അങ്ങനെ ചെയ്തേക്കില്ല എന്നൊക്കെ വാപ്പച്ചി പറയും.'

'അങ്ങനെ ചെയ്യുന്നത് നല്ല കാര്യമാണ്. എനിക്കും അതുപോലെ എന്റെ സിനിമകൾ കാണണം', ദുൽഖർ പറഞ്ഞു. എഴുപത് പിന്നിട്ടിട്ടും യുവാക്കളെക്കാൾ മികച്ച പ്രകടനം ഓൺ സ്ക്രീനിൽ കാഴ്ചവെക്കാൻ മമ്മൂട്ടി സാധിക്കാറുണ്ട്. അതിന് ഉദാഹരണമാണ് അടുത്തിടെ പുറത്തിറങ്ങിയ റോഷാക്കും നൻപകൽ നേരത്ത് മയക്കവും പുഴുവുമെല്ലാം.
ആദ്യ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്ന വ്യക്തിക്കുള്ള ഉന്മേഷത്തോടെയാണ് മമ്മൂട്ടി ഓരോ സിനിമയെയും സമീപിക്കാറ് എന്നാണ് അദ്ദേഹത്തെ അടുത്ത് അറിയാവുന്നവർ പറയാറുള്ളത്. സെക്കന്റ് ഷോയിൽ തുടങ്ങിയ ദുൽഖറിന്റെ സിനിമാ ജീവിതം കിങ് ഓഫ് കൊത്തയിൽ എത്തി നിൽക്കുമ്പോൾ മമ്മൂട്ടിയേയും ദുൽഖറിനേയും ലഭിച്ചത് മലയാള സിനിമയുടെ ഭാഗ്യമാണെന്നാണ് നടി ഐശ്വര്യ ലക്ഷ്മി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
'ദുൽഖറിന് ഇത്രയും നല്ല ക്വാളിറ്റികൾ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് എനിക്കറിയാം. കാരണം ഞാൻ മുമ്പ് മമ്മൂക്കക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ദുൽഖറിന്റെയും ആരാധികയാണ്.'
'ഇതെന്റെ ഹൃദയത്തിൽ നിന്നുമാണ് പറയുന്നത്. ഇവർ രണ്ട് പേരേയും എനിക്ക് ഇഷ്ടമാണ്. ഇവർ രണ്ടുപേരും മലയാള സിനിമയുടെ ഭാഗ്യമാണ്', എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്. മമ്മൂട്ടിയുടെ മകനായതുകൊണ്ട് തന്നെ സെക്കന്റ് ഷോ ഷൂട്ടിങ് സമയം മുതൽ പരിഹാസങ്ങൾ കേട്ട് വളർന്നാണ് ഇപ്പോഴുള്ള സ്റ്റാർഡം ദുൽഖർ നേടിയെടുത്തത്.


Click it and Unblock the Notifications











