കത്തി താഴെയിടടാ മോനേ! മോഹന്‍ലാലിന്‍രെ കരിയര്‍ ബ്രേക്ക് ചിത്രമായ കിരീടം റിലീസ് ചെയ്തിട്ട് 30 വര്‍ഷം
മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന കുടുംബ ചിത്രമാണ് കിരീടം. മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്. സിനിമ റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ടുവെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ വിങ്ങലായി നില്‍ക്കുന്ന ചിത്രം കൂടിയാണിത്. കത്തി താഴെയിടടാ മോനേ, നിന്റെ അച്ഛനാടാ പറയുന്നത്, ഈ ഡയലോഗ് ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും നമ്മളില്‍ പലരും ഈ സംഭാഷണം ആവര്‍ത്തിക്കാറുണ്ട്. കിരീടത്തിലെ വളരെ പ്രശസ്തമായ ഡയലോഗാണിത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിലൊന്ന് കൂടിയാണിത്. മോഹന്‍ലാലും തിലകനും കവിയൂര്‍ പൊന്നമ്മയും പാര്‍വതിയും മികച്ച പ്രകടനം കാഴ്ച വെച്ച സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സേതുമാധവനെന്ന കഥാപാത്രമായി മോഹന്‍ലാല്‍ ശരിക്കും ജീവിക്കുകയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് കീരിക്കാടന്‍ ജോസെന്ന വില്ലന്‍ സിനിമയില്‍ അരങ്ങേറിയത്. എന്‍ഫോഴ്‌സ്‌മെന്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം സിനിമയില്‍ അഭിനയിച്ചത്. അദ്ദേഹത്തിന്‍റ കരിയറിലെയും എക്കാലത്തെയും മികച്ച സിനിമയായി കിരീടം മാറുകയായിരുന്നു.
1989 ജൂലൈ 7നായിരുന്നു സിനിമ റിലീസ് ചെയ്തത്. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ മികച്ച പ്രതികരണം നേടിയ സിനിമ സാമ്പത്തികമായും മികച്ച നേട്ടമായിരുന്നു സ്വന്തമാക്കിയത്. മോഹന്‍ലാല്‍ സേതുമാധവനായി ജീവിക്കുകയായിരുന്നു. അദ്ദേഹത്തെയല്ലാതെ മറ്റൊരു താരത്തേയും ആ റോളിലേക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. റിലീസ് ചെയ്ത് 30 വര്‍ഷം പിന്നിട്ട കിരീടത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. കിരീടവുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

30 വര്‍ഷം
അഭിനയ മികവിന്റെ ചൂടിയ 30 വർഷങ്ങൾ''...മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ കിരീടം 1989 ജൂലൈ 7നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. സേതുമാധവനും അച്യുതൻ നായരും മലയാളി മനസിന്റെ വിങ്ങലായിട്ടു ഇന്നേക്ക് 30 വർഷങ്ങൾ ആയി... അതെ, കിരീടം, മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ മലയാളികൾക്ക് അഭിമാനത്തോടെ ചൂണ്ടികാണിക്കാവുന്ന സിനിമയാണ് ഇതെന്നുമാണ് ആരാധകര്‍ പറയുന്നത്.

ലോഹിതദാസിന്റെ തിരക്കഥ
തിരക്കഥാകൃത്തായാണ് ലോഹിതദാസ് സിനിമാജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. തിരക്കഥാകൃത്തായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്. മികച്ച സിനിമകളായിരുന്നു അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. നിരവധി താരങ്ങളെ അദ്ദേഹം മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം തിരക്കഥകള്‍ ഒരുക്കാറുള്ളത്. അത്തരത്തിലൊരു സംഭവമായിരുന്നു കിരീടത്തിനും കാരണമായത്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഗുണ്ടയുണ്ടായിരുന്നു. മദ്യപിച്ച് ആളറിയാതെ ഒരു ആശാരി ഒരിക്കല്‍ അദ്ദേഹത്തെ ആക്രമിച്ചിരുന്നത്. വലിയ ഗുണ്ടയെയാണ് താന്‍ ആക്രമിച്ചതെന്ന് മനസ്സിലാക്കിയ ആശാരി രായ്ക്കുരാമാനം നാട് വിടുകയായിരുന്നു. ആശാരി നാട് വിട്ടില്ലായിരുന്നുവെങ്കില്‍ എന്തൊക്കെയായിരിക്കും സംഭവിക്കുക, ഈ ചിന്തയില്‍ നിന്നാണ് കിരീടം പിറന്നത്.

മോഹന്‍ലാലിന്റെ ചോദ്യം
ലോഹിതദാസും സിബി മലയിലും കിരീടത്തിനായി മോഹന്‍ലാലിനെ സമീപിച്ചിരുന്നു. നാളുകളായി ഇതിനായി ശ്രമിച്ചിരുന്നുവെങ്കിലും താരത്തിന്‍രെ ഡേറ്റ് ലഭിച്ചിരുന്നില്ല. പിന്നീടൊരിക്കല്‍ സിബി മലയിലും ലോഹിതദാസും ദിനേശ് പണിക്കരും കൃഷ്ണകുമാറും ചേര്‍ന്നാണ് മോഹന്‍ലാലിനെ വീട്ടില്‍ ചെന്നുകണ്ടായിരുന്നു കഥ പറഞ്ഞത്. അടിയുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. കഥ കേട്ടതിന് പിന്നാലെയായി അദ്ദേഹം തന്നെ ആ ചോദ്യത്തിനുള്ള ഉത്തരവും നല്‍കിയിരുന്നു.അടിയുണ്ട് അത് പക്ഷേ നായകന്റെ ഉള്ളിലാണെന്ന് മാത്രം. സേതുമാധവന്റെ മാനസിക സംഘര്‍ഷത്തെക്കുറിച്ചായിരുന്നു പറഞ്ഞത്.

വില്ലനായി എത്തിയത്
ചിത്രത്തിലേക്ക് വില്ലനായി ആരെത്തുമെന്ന തരത്തിലുള്ള ചോദ്യവും അണിയറപ്രവര്‍ത്തകരെ അലട്ടിയിരുന്നു. പ്രദീപ് ശക്തിയെയായിരുന്നു എല്ലാവരും മനസ്സില്‍ കണ്ടിരുന്നത്. അദ്ദേഹത്തിന് അഡ്വാന്‍സ് തുക നല്‍കിയിരുന്നുവെങ്കിലും ഷൂട്ടിംഗിന് എത്താതായതോടെയാണ് മറ്റൊരാളെ അന്വേഷിച്ചത്. ഇതിന് ശേഷമാണ് എയര്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായ മോഹന്‍ രാജ് എത്തിയത്. അദ്ദേഹത്തെ കണ്ടമാത്രയില്‍ സിബി മലയിലിന് ഇഷ്ടമാവുകയായിരുന്നു. കീരിക്കാടന്‍ ജോസായെത്തിയ താരത്തിന് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.


Click it and Unblock the Notifications











