'ആത്മഹത്യ ചെയ്യുമോയെന്ന് ഭയം, മൂന്ന് നേരവും ദിലീപേട്ടൻ വിളിക്കും, പുരുഷന്മാരെ വിശ്വസിക്കാം സ്ത്രീകളെപോലെയല്ല'
മഞ്ജു വാര്യരെ പ്രശംസിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവെച്ച കുറിപ്പ് വലിയ രീതിയിൽ ചർച്ചയായിരുന്നു. കുറിപ്പിലെ വാചകങ്ങൾ പലരും തെറ്റിദ്ധരിക്കുകയും ജയചന്ദ്രനെ വിമർശിക്കുകയും ചെയ്തിരുന്നു. ആ എഴുത്ത് വേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ എന്ത് എഴുതിയിട്ടാലും സംസാരിച്ചാലും അതിന്റെ ഉത്തരവാദിത്വം എനിക്കാണെന്ന ബോധ്യമുണ്ട്. അത് മറ്റുള്ളവർ എങ്ങനെ എടുക്കുന്നുവെന്നതിൽ എനിക്ക് ഉത്തരവാദിത്വമില്ല.
മടിച്ചും നിരാശപ്പെട്ടുമിരിക്കുന്ന സ്ത്രീകളുണ്ടെങ്കിൽ അല്ലെങ്കിൽ ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ കഴിയുന്ന ഒരുപാട് പേരുണ്ട്. താൽപര്യമില്ലാതിരുന്നിട്ടും സമൂഹത്തിന് വേണ്ടി പരസ്പരം ഒരുമിച്ച് ജീവിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരാണ് അധികവും. അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്ക് ഒരു അപവാദമാണ് മഞ്ജു വാര്യർ എന്നാണ് ഞാൻ പറഞ്ഞത്.

കാരണം അവരെപ്പോലെ അല്ലല്ലോ മഞ്ജു വാര്യർ. അപവാദം, മഞ്ജു വാര്യർ എന്നീ വാക്കുകൾ ഒരുമിച്ച് കേട്ടപ്പോൾ എന്നാൽ പിന്നെ ചാടിയേക്കാം എന്ന് കരുതി വന്നവരാണ് ഏറെയും. അപവാദം എന്ന വാക്കാണ് അവർ പ്രധാനമായും ശ്രദ്ധിച്ചത് എന്നാണ് കുറിപ്പിന് വന്ന വിമർശനത്തെ കുറിച്ച് മൂവി വേൾഡ് മീഡിയയോട് സംസാരിക്കവെ ജയചന്ദ്രൻ പറഞ്ഞത്. അന്ന് ഭർത്താവിനെ മോശം വാക്കുകളും ചീത്തയും പറഞ്ഞ് അധിക്ഷേപിച്ചവർക്ക് എതിരെ ജയചന്ദ്രന്റെ ഭാര്യ ബസന്തിയും രംഗത്ത് എത്തിയിരുന്നു.
എന്റെ ഭർത്താവിനെ തെറിവിളിച്ചാൽ ഇനിയും പ്രാകികൊണ്ട് മെസേജ് അയക്കും. ഞങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി കടന്ന് പോകുന്നത് വളരെ മോശമായ സാഹചര്യത്തിലൂടെയാണ്. പോസ്റ്റിൽ എതിർ അഭിപ്രായമുണ്ടെങ്കിൽ കമന്റിടണം അല്ലാതെ തെറിവിളിക്കരുത് എന്നായിരുന്നു ബസന്തിയുടെ മറുപടി.
നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ വന്നിരുന്നു. അന്ന് മാസങ്ങളോളം നടൻ ഒളിവിലായിരുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാനും തന്നെ പെടുത്തിയവരെ പുറം ലോകത്തേക്ക് കൊണ്ടുവരാനുമുള്ള പരിശ്രമത്തിലാണ് ജയചന്ദ്രനും ഭാര്യയും. ചിലരുടെ സ്ഥാപിത താൽപര്യങ്ങളുടെ പേരിൽ ചെയ്തൊരു ക്രൂരതയാണ് ഞാൻ എട്ട് മാസം അനുഭവിച്ചത്.
വെള്ളം കുടിച്ചും പഴം തിന്നുമാണ് ഞാൻ ആ കാലയളവിൽ ഒളിവിൽ കഴിഞ്ഞത്. ഒപ്പം ചെയ്യാത്ത തെറ്റിന് കുറ്റാരോപിതനും. ആ വേദന എല്ലാവരും അനുഭവിച്ച് അറിയണം. ആ സമയത്തെല്ലാം ഞാൻ ചിന്തിച്ചത് കുടുംബത്തെ കുറിച്ചായിരുന്നു. ഭാര്യ ജീവിച്ചിരിപ്പുണ്ടോ?. അവർ എന്താകും വിചാരിച്ചിട്ടുണ്ടാവുക എന്നൊക്കെയുള്ള ചിന്തയായിരുന്നു.

ആരുമായും ബന്ധപ്പെടാൻ ഒരു മാർഗവുമില്ലല്ലോ ജയചന്ദ്രൻ പറഞ്ഞു. ഫ്രോഡായിട്ടുള്ള സ്ത്രീകളുണ്ട്. മുപ്പത് ശതമാനം സ്ത്രീകളെ വിശ്വസിക്കാൻ കഴിയില്ല. അനുഭവത്തിൽ നിന്നാണ് പറഞ്ഞത്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന സ്ത്രീകളുണ്ട്. പുരുഷന്മാരിലും മോശക്കാരുണ്ട്. സ്ത്രീകളിലും മോശക്കാരുണ്ട്. പുരുഷന്മാരെ കുറച്ചൊക്കെ വിശ്വസിക്കാം. സ്ത്രീകളുടെ അത്ര അപകടകാരികളല്ല അവർ ബസന്തി പറഞ്ഞു. ജയചന്ദ്രൻ വിവാദങ്ങളിൽ നിറഞ്ഞ് നിന്ന സമയത്ത് തനിക്ക് ഏറ്റവും മാനസീക പിന്തുണ നൽകിയത് ദിലീപും രാഹുൽ ഈശ്വറുമാണെന്നും ബസന്തി പറഞ്ഞു.
ചേട്ടൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ചെയ്യാത്ത തെറ്റിന് അദ്ദേഹത്തെ ജയിൽ അയക്കരുതെന്ന വാശി എനിക്ക് ഉണ്ടായിരുന്നു. ആ എട്ട് മാസക്കാലം ഞാൻ അനുഭവിച്ചത് ഇനിയാർക്കും അനുഭവിക്കാൻ ഇടവരരുത് എന്നാണ് എന്റെ പ്രാർത്ഥന. അദ്ദേഹം ആത്മഹത്യ ചെയ്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ആത്മഹത്യ ചെയ്യേണ്ടവരായിരുന്നു.
ടാബ്ലെറ്റ് കഴിച്ചാണ് ഉറങ്ങിയിരുന്നത്. രാഹുൽ ഈശ്വറാണ് പ്രതിസന്ധി ഘട്ടത്തിൽ എന്നെ ഏറെയും സഹായിച്ചത്. എന്നെ സപ്പോർട്ട് ചെയ്ത മറ്റൊരാൾ ദിലീപേട്ടനാണ്. വൈദ്യരുടെ മരുന്ന് കുടിക്കുന്നത് പോലെ ദിലീപേട്ടൻ മൂന്ന് നേരവും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുമോയെന്ന ഭയമായിരുന്നു അദ്ദേഹം.
അവന് പിടിച്ച് നിൽക്കാൻ ദൈവം എന്തെങ്കിലും ശക്തി കൊടുക്കും. നീ അബദ്ധമൊന്നും ചെയ്യരുത് എന്നൊക്കെ പറയുമായിരുന്നു. രാഹുലിനേയും ദിലീപേട്ടനേയും ഒന്നും ഞാൻ മറക്കില്ല. രാഹുൽ ഒരു പൈസ പോലും വാങ്ങാതെയാണ് മറ്റുള്ളവർക്ക് വേണ്ടി രാപ്പകൽ പ്രവർത്തിക്കുന്നതെന്നും ബസന്തി പറയുന്നു.


Click it and Unblock the Notifications











