ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി, കഥാപാത്രത്തെ കുറിച്ച് കെപിഎസി ലളിത
മലയാളി പ്രേക്ഷകരെ മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച നടിയാണ് കെപിഎസി ലളിത. നാടക രംഗത്ത് സജീവമായിരുന്ന താരം തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. സഹനടിയായി സിനിമയിൽ എത്തി കെപിഎസി ലളിത ഇപ്പോഴും സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നടി സ്വന്തമാക്കിയിട്ടുണ്ട്.

ഇന്നും സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങൾക്കാണ് മലയാള സിനിമയ്ക്ക് നൽകിയത്. അതിൽ ഭൂരിഭാഗം കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെടാതെ ചെയ്ത ചിത്രത്തിനെ കുറിച്ച് മനസ് തുറന്ന് കെപിഎസി ലളിത. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
1971-ൽ പുറത്തിറങ്ങിയ 'ശരശയ്യ' എന്ന സിനിമയിലെ കഥാപാത്രം ഇഷ്ടമല്ലാതെയാണ് ചെയ്തതെന്നാണ് നടി പറയുന്നത്. അത് സുകുമാരിയെ പോലെ ഒരു നടി ചെയ്യേണ്ട വേഷമായിരുന്നുവെന്നും ആത്മ സംത്യപ്തിയില്ലാതെയാണ് ആ ചിത്രം ചെയ്തതെന്നും കെപിഎസി ലളിത പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...ഞാൻ എന്റെ സിനിമ ജീവിതത്തിൽ ഇഷ്ടമല്ലാതെ ചെയ്തത് ഒരു കഥാപാത്രമേയുള്ളൂ അത് 1971-ൽ പുറത്തിറങ്ങിയ 'ശരശയ്യ' എന്ന സിനിമയിലേതാണ്. 'ഗേളി'എന്ന മോഡേൺ കഥാപാത്രമായിരുന്നു അത്. ഞാൻ ചെയ്താൽ ശരിയാകുന്ന വേഷമല്ലായിരുന്നു. തീരെ മനസ്സില്ലാതെയാണ് ആ വേഷം സ്വീകരിച്ചത്.
സുകുമാരി ചേച്ചിയൊക്കെ ചെയ്‌താൽ മനോഹരമാകുന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എന്തോ ആത്മ സംതൃപ്തി ഇല്ലാതെയാണ് ചെയ്തത്. തോപ്പിൽ ഭാസി സാർ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യൻ, മധു, ഷീല, ജയഭാരതി തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.സത്യൻ മാഷിന്റെ അമ്മയായി പൊന്നമ്മ ചേച്ചി അഭിനയിച്ച ചിത്രം കൂടിയായിരുന്നു 'ശരശയ്യ- കെപിഎസി ലളിത പറഞ്ഞു. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് കെപിഎസി ലളിത. ലോക്ക് ഡൗണിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്.


Click it and Unblock the Notifications











