മലയാളത്തിലെ ഒട്ടുമിക്ക നായകരുടെ കയ്യില്‍ നിന്നും തല്ല് വാങ്ങിയിട്ടുണ്ട്; വിശേഷങ്ങള്‍ പറഞ്ഞ് കൃഷ്ണ കുമാര്‍

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് കൃഷ്ണ കുമാര്‍. നടന്‍ എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ കൃഷ്ണ കുമാര്‍ അടുത്തിടെ രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചിരുന്നു. താരത്തെ പോലെ തന്നെ മക്കളും സിനിമയിലേക്ക് ഇറങ്ങിയതോടെ അവരും പ്രേക്ഷകര്‍ക്ക് സുപരിചിതരായി. സോഷ്യല്‍ മീഡിയ പേജുകളില്‍ കൃഷ്ണ കുമാറും കുടുംബവും നിറഞ്ഞ് നില്‍ക്കുകയാണ്.

ഇപ്പോഴിതാ കൃഷ്ണ കുമാറിനോടും കുടുംബത്തോടുള്ള സ്‌നേഹം പങ്കുവെച്ച് എത്തിയ ഒരു ആരാധകന്റെ കലാസൃഷ്ടി പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. കുടുംബത്തെ ഒന്നാകെ ലീഫ് ആര്‍ട്ടിലേക്ക് എത്തിച്ച ആളെ കുറിച്ച് പറഞ്ഞതിനൊപ്പം തന്റെ സിനിമയിലെ തുടക്ക കാലത്തെ കുറിച്ചും ആളുകള്‍ തന്നെ സ്വീകരിച്ചതിനെ കുറിച്ചും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കൃഷ്ണ കുമാര്‍ സൂചിപ്പിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

 കരിയറിന്റെ തുടക്കമിങ്ങനെ

വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കൃത്യമായി പറഞ്ഞാല്‍ 1989 ഒക്ടോബര്‍ മാസം. ആദ്യമായി സ്‌ക്രീനില്‍ വന്ന കാലം. ദൂരദര്‍ശനില്‍ ന്യൂസ് റീഡര്‍. പിന്നീട് സീരിയല്‍, സിനിമ. അന്നൊക്കെ മനസ്സില്‍ മലയാള സിനിമയില്‍ നായകനാകും എന്ന് വലിയ തോന്നലും വിശ്വാസവും ഉണ്ടായിരുന്നു. പലപ്പോഴും ചെറിയ വേഷങ്ങളും, പിന്നീട് വില്ലന്‍ വേഷങ്ങളുമായി ഒതുങ്ങിയപ്പോളും മനസ്സില്‍ എവിടെയോ ഒരു തോന്നല്‍, ഇന്നല്ലെങ്കില്‍ നാളെ ഹീറോ ആകും. ഇടി കൊടുക്കണം എന്നാഗ്രഹിച്ചു വന്നു, പക്ഷെ ഇടിയും വെടിയും ആവോളം വാങ്ങി കൂട്ടി. മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും പോയി മാക്‌സിമം ഇടി വാങ്ങി.

 നായകന്മാരില്‍ നിന്നും ഇടി കിട്ടിയ കഥ

മലയാളത്തിലെ ഒരുമാതിരിയുള്ള എല്ലാ നായകരുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ ഓര്‍ക്കും, ഈ നായകന്മാര്‍ക്കും എനിക്കും വല്യ വ്യത്യാസമൊന്നുമില്ല. കയ്യും കാലുകളും രണ്ടു, കണ്ണുകള്‍ രണ്ടു, ഒരു മൂക്ക്, രണ്ടു ചെവി.. എന്നിട്ടും അവര്‍ നായകനും ഞാന്‍ വില്ലനും. ആദ്യമൊക്കെ വിഷമം തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ കടന്നു പോയി. ജീവിതം കൂടുതല്‍ കണ്ടു. യാത്രകള്‍ ചെയ്തു. പുസ്തകങ്ങള്‍ വായിച്ചു കൂട്ടി. ഇതിനിടയില്‍ പ്രായവും കൂടി. വിവരത്തിനു മുകളില്‍ വിവേകം വന്നു കേറി. അവിടുന്ന് ചിന്തകള്‍ മാറി. കാഴ്ചപ്പാടുകളും. കഴിവും, കഠിനധ്വാനവും അതുപോലെ എന്തൊക്കെയോ ആണ് വിജയത്തിന്റെ പ്രധാന ഘടകങ്ങള്‍ എന്ന് വിശ്വസിച്ച് പോന്നതിനൊക്കെ ഒരു മാറ്റമുണ്ടായി. കഴിവും കഠിനാധ്വാനവും വേണം, പക്ഷെ അതിനൊക്കെ അപ്പുറം ചില അദൃശ്യ ശക്തികള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അനുഭവവും.

 ലക്ഷ കണക്കിന് ആളുകള്‍ ഇഷ്ടപെടുന്നു

അതിനെ ഭാഗ്യം എന്ന് ചിലര്‍ വിളിക്കും, അനുഗ്രഹം എന്ന് മറ്റു ചിലര്‍. എന്തായാലും ഒന്നുറപ്പാണ്, ഉന്നതങ്ങളില്‍ എത്തുന്നവര്‍ അപാരമായ ദൈവാനുഗ്രഹമുള്ളവര്‍ തന്നെ. അവരുടെ കഴിവിനെ കുറച്ചു കാണുകയോ അവരോടു ഇഷ്ടക്കുറവോ ഇല്ല. അവരെ ആ അദൃശ്യ ശക്തി, ആയുരാരോഗ്യ സൗഖ്യത്തോടെ കൈകുമ്പിളില്‍ താങ്ങി കൊണ്ടു പോയതാണ്. ലക്ഷ കണക്കിന് ആളുകള്‍ അവരെ ഇഷ്ടപെടുന്നു. ആരാധിക്കുന്നു. അവരുടെ പ്രഭാ വലയം അതി ശക്തമാണ്. അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. അവരോടൊപ്പം നിന്നപ്പോള്‍ കുറച്ചു പ്രകാശം, ഊര്‍ജ്ജം. ഇതൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവണം. അതായിരിക്കും ഇന്നും, ഈ 32 കൊല്ലം കഴിഞ്ഞിട്ടും ഈ മേഖലയില്‍ എവിടെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.

 ആരാധകരുടെ സ്‌നേഹമിങ്ങനെ

ഇതൊക്കെ ആണെങ്കിലും ഈ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. തൃപ്തനാണ്. അനുഗ്രഹീതനും. ദൈവത്തിനു നന്ദി. എവിടെ ചെന്നാലും എല്ലാവരും എന്നോടും ഇഷ്ടം കാണിക്കുന്നു, ചിരിച്ച മുഖവുമായി വന്നു സ്നേഹം പങ്കിടുന്നു. ചിലര്‍ ചിത്രങ്ങള്‍ വരച്ചു അയച്ചു തരുന്നു. ഇന്നലെയും അങ്ങനെ ഒരു ചിത്രം ശ്രദ്ധിക്കാനിടയായി. ശ്രീ ഉമേഷ് പത്തിരിപ്പാല എന്ന ഒരു സഹോദരന്‍ ഒരു ആലിലയില്‍ വരച്ച എന്റെ കുടുംബ ചിത്രം. ഇന്നു എന്റെ വാട്‌സ്ആപ്പിലും, മെസ്സഞ്ചറിലുമായി അറിയുന്നവരും അറിയാത്തവരുമായി ഒരുപാടു പേര്‍ ഈ ചിത്രം ഷെയര്‍ ചെയ്തു. ഇദ്ദേഹത്തെ പ്രൊമോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മെസ്സേജ് അയച്ചു. നേരത്തെ പറഞ്ഞ പോലെ എല്ലാ മേഖലയിലും ആയിര കണക്കിന് കലാകാരന്മാരുണ്ട്. 'ലീഫ് ആര്‍ട്ട്' മേഖലയിലും ഉണ്ടാവും.

Recommended Video

ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്
 പ്രിയപ്പെട്ട ആരാധകനെ കുറിച്ച് താരം

ഇത്രയും ആളുകള്‍ ഉമേഷിന്റെ ഈ കലാസൃഷ്ടി ഇഷ്ടപ്പെടുകയും, ഷെയര്‍ ചെയ്യുന്നുമുണ്ടെങ്കില്‍ അദ്ദേഹത്തിന് ദൈവാനുഗ്രഹം കൂടുതലാണ്. ഇത് വരെ കണ്ടിട്ടില്ലാത്ത ആ കലാകാരന്‍ വരച്ച ചിത്രം എന്നോടും ഷെയര്‍ ചെയ്യാന്‍ ഏതോ ഒരു അദൃശ്യ ശക്തി പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്റെ ഈ പോസ്റ്റിലൂടെ ഉമേഷ് എന്ന അസാമാന്യ കലാകാരന് ഉയര്‍ച്ച ഉണ്ടാവാന്‍ സഹായകമാവുകയാണെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാന്‍ തന്നെ ആവും. ഉമേഷിനും കുടുംബത്തിനും നന്മകള്‍ നേരുന്നു. ഒപ്പം ഇതെന്നെ അറിയിക്കുവാന്‍ സന്മനസ്സ് കാണിച്ച് സുഹൃത്തുക്കള്‍ക്കും നന്ദി... എന്നുമാണ് കൃഷ്ണ കുമാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X