കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആ നടന്റെ ഫോട്ടോയ്ക്ക് പകരം അവർ ഉപയോഗിച്ചത് എന്റെ ഫോട്ടോ; കൃഷ്ണകുമാർ പറയുന്നു!
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ അത്ര സജീവമല്ല കൃഷ്ണകുമാർ. വൺ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ഒരു സുപ്രധാന വേഷത്തിൽ അവസാനമായി കൃഷ്ണകുമാറിനെ കണ്ടത്. തനിക്ക് പകരമായി സിനിമയിൽ ഉയരങ്ങൾ കീഴടക്കാൻ മക്കളായ അഹാന കൃഷ്ണയേയും ഇഷാനി കൃഷ്ണയേയും നടൻ അയച്ചിട്ടുണ്ട്. അമ്പത്തിയേഴുകാരനായ താരം ബിജെപി നേതാവ് കൂടിയാണിപ്പോൾ. സിനിമയേക്കാൾ കൃഷ്ണകുമാർ ശ്രദ്ധ കൊടുക്കുന്നതും രാഷ്ട്രീയത്തിനാണ്.
ഇപ്പോഴിതാ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് കൃഷ്ണ കുമാർ പങ്കിട്ട ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യ ടുഡെ എന്ന ചാനൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവമാണ് വീഡിയോയിൽ നടൻ വിവരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സോണൽ ഓഫീസ് തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ് അയച്ചിരുന്നു.

ഈ വാർത്ത ബ്രേക്ക് ചെയ്തപ്പോൾ ചാനൽ ഉപയോഗിച്ചത് കൃഷ്ണകുമാറിന്റെ ഫോട്ടോയാണ്. ടിആർപിയ്ക്ക് പിന്നാലെയും ബ്രേക്കിങിന് പിന്നാലെയും പായുന്ന തിരക്കിൽ ചാനലുകൾ ഇത്തരത്തിൽ കൃത്യമായ പഠനം നടത്താതെ വാർത്തയുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരുടെ ഫോട്ടോകൾ പേര് മാത്രം സമാനമായതിന്റെ പേരിൽ ഉപയോഗിക്കുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.
അതിന്റെ ഏറ്റവും പുതിയ ഇരയാണ് കൃഷ്ണകുമാർ. വാർത്തകൾ എയർ ചെയ്യും മുമ്പ് സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ മനസിലാക്കി ഇത്തരം വിഷയങ്ങളിൽ റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ആവശ്യമായ സൂക്ഷ്മത പാലിക്കാൻ എല്ലാ മാധ്യമസ്ഥാപനങ്ങളോടും പുതിയ വീഡിയോയിലൂടെ കൃഷ്ണകുമാർ അഭ്യർത്ഥിച്ചു.
നടന്റെ വാക്കുകളിലൂടെ... നമസ്കാരം... തമിഴ് സിനിമ ഇന്റസ്ട്രിയിൽ നിന്നുള്ള കൃഷ്ണകുമാർ എന്നൊരു നടൻ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഒക്ടോബർ 24ന് ഇന്ത്യ ടുഡെ സംപ്രേഷണം ചെയ്ത ഒരു ന്യൂസ് റിപ്പോർട്ടുണ്ട്. അതിൽ എന്റെ ചിത്രങ്ങളാണ് തമിഴ് സിനിമ ഇന്റസ്ട്രിയിൽ നിന്നുള്ള കൃഷ്ണകുമാർ എന്ന രീതിയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യ ടുഡെ ചാനലിന്റെ ഈ പ്രവൃത്തി പൊതുജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കിയതിനും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രതിച്ഛായയ്ക്ക് ഗുരുതരമായ മങ്ങൽ ഏൽപ്പിച്ചതിനും ഈ വിഷയം അതീവ ഗൗരവമുള്ളത് ആയതിനാലും ഞാൻ ഇന്ത്യ ടുഡെയ്ക്കും ആ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് എതിരേയും നിയമ നടപടി ആരംഭിച്ച് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. അതിനുശേഷം തങ്ങൾക്ക് പറ്റിയ പിഴവ് സമ്മതിച്ചുകൊണ്ട് ഇന്ത്യ ടുഡെ ചാനലിന്റെ ഗ്രീവൻസ് മാനേജറിന്റെ പേരിൽ ഒരു ഇ മെയിൽ എന്റെ ലോയറിന് ലഭിച്ചു.

ഈ സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ മനസിലാക്കി ഇനി ഇത്തരം വിഷയങ്ങളിൽ റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ ആവശ്യമായ സൂക്ഷ്മത പാലിക്കണമെന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളോടും ഈ അവസരത്തിൽ വിനീതമായി അഭ്യർത്ഥിക്കുന്നു എന്ന് കൃഷ്ണകുമാർ പറഞ്ഞു. വളരെ ഗുരുതരമായ വീഴ്ചയാണ് ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും മാപ്പിൽ ഒതുക്കാതെ കൃത്യമായ നിയമനടപടി സ്വീകരിച്ച് നഷ്ടപരിഹാരം ഈടാക്കുവാൻ കൃഷ്ണകുമാറിനെ ഉപദേശിച്ചാണ് ഏറെയും കമന്റുകൾ.
നിങ്ങൾ ഒരു മാന്യനായതുകൊണ്ട് ഇങ്ങനെ പ്രതികരിച്ചു. 10 കോടി രൂപയുടെ ഒരു മാനനഷ്ട്ട കേസ് കൊടുക്കൂ. അതോടെ എല്ലാവരും ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യാൻ തുടങ്ങും, കേസ് ഫയൽ ചെയ്യണം. നിയമപരമായി മുന്നോട്ട് പോകണം. എത്ര ഗുരുതരമായ കുറ്റമാണ് ചാനൽ ചെയ്തേക്കുന്നത്.
ഒരു കൈയ്യബദ്ധം ആള് മാറി എന്നൊക്ക പറഞ്ഞ് കൈ കഴുകാൻ പറ്റില്ല. വിട്ടു കൊടുക്കരുത്. മാനനഷ്ട കേസ് ഫയൽ ചെയ്ത് നഷ്ട പരിഹാരം വാങ്ങിക്കുക തന്നെ വേണം, ഇപ്പോൾ മാധ്യമപ്രവർത്തകരെന്നും പറഞ്ഞ് നടക്കുന്ന ഒട്ടുമിക്കവരും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications











