ദുരനുഭവങ്ങൾ ചില കുട്ടികൾ പങ്കുവെക്കാറുണ്ട്; ഒരിക്കലും ഒറ്റയ്ക്ക് ഞാൻ പാടാൻ പോയിട്ടില്ല; കെഎസ് ചിത്ര
മലയാളികളുടെ മനസ്സിൽ കെഎസ് ചിത്രയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. കേരളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന ചിത്രയ്ക്ക് പിന്നണി ഗാനരംഗത്ത് ബഹുമാന്യമായ സ്ഥനമുണ്ട്. 59ാം വയസ്സിലും ചിത്രയുടെ സ്വര മാധുര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ, നീലവെളിച്ചം എന്നീ സിനിമകളിൽ ചിത്ര പാടിയ ഗാനങ്ങൾ വൻ ഹിറ്റായി. വിവിധ ഭാഷകളിലായി 25,000 ഗാനങ്ങൾ ചിത്ര ആലപിച്ചു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രയുടെ ശബ്ദത്തിന് ആരാധകരുണ്ട്.
കരിയറിനൊപ്പം ചിത്രയുടെ ജീവിതവും ജനങ്ങൾ കണ്ടറിഞ്ഞതാണ്. ഒട്ടനവധി താരാട്ട് പാട്ടുകൾ പാടിയ ചിത്രയ്ക്ക് മകളെ സ്നേഹിച്ച് കൊതിതീരും മുമ്പേ നഷ്ടമായി. അന്ന് ഗാന രംഗത്ത് നിന്ന് പോലും ചിത്ര കുറച്ച് കാലം മാറിനിന്നു. സഹപ്രവർത്തകരുടെയും ആരാധകരുടെയും സ്നേഹം കൊണ്ടാണ് ചിത്ര വീണ്ടും പാടാൻ തയ്യാറാകുന്നത്. ജീവിതാവസാനം വരെ ഇനി തന്റെ കൂടെ സംഗീതം ഉണ്ടാകണമെന്നാണ് ചിത്രയുടെ ആഗ്രഹം.

മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ വർഷങ്ങൾ നീണ്ട കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ചിത്ര. എല്ലാ മേഖലയിലെയും പോലെ സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾ പിന്നണി ഗാനരംഗത്തും ഉണ്ടെന്ന് ചിത്ര വ്യക്തമാക്കി. സ്ത്രീയെന്ന നിലയിൽ തനിക്ക് ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ ചില കുട്ടികൾ അവരുടെ അനുഭവം പങ്കുവെക്കാറുണ്ട്. വിവാദമാകുമെന്നതിനാൽ അതേക്കുറിച്ച് പറയാൻ താൽപര്യം ഇല്ല.
പേഴ്സണലായി അവരെ ഞാൻ ഉപദേശിക്കാറുണ്ട്. എത്രയൊക്കെ പറഞ്ഞാലും ഇൻഡസ്ട്രിയിൽ ഒരു സപ്പോർട്ട് കൂടെ വേണം. നമ്മുടെ കൂടെ ഒരാൾ ഉത്തരവാദിത്തതോടെ ഉണ്ടാവണം. ഞാനിന്ന് വരെ അങ്ങനെയേ പോയിട്ടൂള്ളൂ. ഇത്രയും പ്രായമായിട്ടും ഒറ്റയ്ക്ക് റെക്കോഡിങ്ങിനോ സ്റ്റുഡിയോയിലോ സ്റ്റേജ് ഷോയ്ക്കോ പോയിട്ടില്ല. സൗണ്ട് ചെക്കിന് പോലും തനിയെ പോയിട്ടില്ല. എന്നെ നോക്കുന്ന ഒരാൾ എന്റെ കൂടെ എപ്പോഴും ഉണ്ടാകും.

എന്റെ പഴയ മനസ് കൊണ്ടാണ് അത് പറയുന്നതെന്ന് അംഗീകരിക്കുന്നു. ഒരു കാര്യവും ഞാൻ ഒറ്റയ്ക്ക് ചെയ്തിട്ടില്ല. ആദ്യം എന്റെ അച്ഛന്റെയും പിന്നീട് ഭർത്താവിന്റെയും പിന്തുണയുണ്ടായിരുന്നു. അതാണ് എന്റെ ആത്മവിശ്വാസം. അത് തന്നെയാണ് എന്റെ ധൈര്യവും. ഒറ്റയ്ക്ക് വിട്ടാൽ തനിക്ക് പേടിയാകുമെന്നും ചിത്ര തുറന്ന് പറഞ്ഞു.
പിന്നണി ഗാന രംഗത്ത് ഈഗോയുടെ പ്രശ്നങ്ങളുണ്ടെന്നും ചിത്ര വ്യക്തമാക്കി. പേര് പറയാൻ താൽപര്യമില്ല. പക്ഷെ ഈഗോ പ്രശ്നങ്ങൾ മറ്റുള്ളവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. സങ്കടം തോന്നിയിട്ടുണ്ട്. വലിയ ആൾക്കാരുടെ കൂടെയും എന്റെ മുമ്പിൽ പാടി വളർന്നവരുടെ കൂടെയും പാടിയിട്ടുണ്ട്. അവരാരും കാണിക്കാത്ത ഈഗോ ചിലർ കാണിക്കുമ്പോൾ ആദ്യമാെക്കെ അതിശയമായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന്. അവർ അങ്ങനെയാണെന്ന് മനസ്സിലാക്കി മാറി നിന്നു. പുതിയ ഗായകർ അതിന് ഇരയാകുന്നുണ്ടാകാമെന്നും ചിത്ര അഭിപ്രായപ്പെട്ടു.
ഒപ്പം പാടുന്നവരെ പിന്തുണയ്ക്കുന്നതിൽ എസ്പിബി സർ വലിയ ഉദാഹരണമാണ്. അദ്ദേഹത്തിൽ നിന്ന് എനിക്ക് കിട്ടിയ പിന്തുണ എന്റെ കൂടെ പാടുന്നവർക്ക് ഞാൻ കൊടുക്കാറുണ്ട്. ഒരു ഷോയെന്ന് പറയുമ്പോൾ നമ്മൾ മാത്രമല്ലല്ലോ.എന്റെ കൂടെ പാടുന്നവരും നല്ല രീതിയിൽ പാടിയാലേ ആ ഷോ വിജയിച്ചു എന്ന് പറയാൻ പറ്റൂയെന്നും ചിത്ര ചൂണ്ടിക്കാട്ടി. സ്റ്റേജ് ഷോകൾക്ക് പുറമെ ടെലിവിഷൻ ഷോകളിലും ചിത്രയിന്ന് സാന്നിധ്യം അറിയിക്കാറുണ്ട്. ചിത്രയുടെ പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications