അച്ഛന്റെ ആത്മഹത്യയുടെ കാരണം അറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം; ജീവിതത്തിലെ വലിയ നഷ്ടത്തെ കുറിച്ച് മഞ്ജു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വിജീഷ്. കുടുംബവിളക്ക് സീരിയലിലെ മല്ലികയായും കൈയ്യെത്തും ദൂരത്ത് സീരിയലിലെ സുലോചനയായും തിളങ്ങി നില്‍ക്കുകയാണ് നടി. നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളിലും സിനിമയിലും സീരിയലിലുമൊക്കെ സജീവമായ മഞ്ജു തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് തുറന്ന് പറയുകയാണ്.
താന്‍ കുട്ടിയായിരിക്കുമ്പോള്‍ പിതാവ് ആത്മഹത്യ ചെയ്തതിനെ പറ്റിയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ മഞ്ജു പറഞ്ഞത്. അച്ഛന്റെ മരണത്തിന് ശേഷമാണ് അതിന്റെ കാരണമെന്താണെന്ന് പോലും ഞങ്ങളറിയുന്നതെന്നും മഞ്ജു പറയുന്നു.

അച്ഛന്റെ മരണമാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. ഇന്ന് അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇതിലും നല്ല നിലയില്‍ എത്തി പോയേനെ. ഞങ്ങള്‍ മൂന്ന് മക്കളാണ്. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവമായിരുന്നു. അമ്മ ഇതുവരെ പൊങ്കാല ഇട്ടില്ലെന്ന് പറഞ്ഞ്, ഞങ്ങള്‍ ആദ്യമായി അമ്പലത്തില്‍ പൊങ്കാല ഇടാന്‍ പോയതാണ്. അച്ഛന്‍ നന്നായി മദ്യപിക്കുമായിരുന്നു.

മദ്യപിച്ച് വന്ന് അമ്മയോട് വഴക്കിടും. അമ്മയെ വല്ലാതെ ഉപദ്രവിക്കുമായിരുന്നു. അതൊക്കെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. പക്ഷെ ഭയങ്കര സ്‌നേഹമാണ്. ഞാനെന്ന് വച്ചാല്‍ അച്ഛന് ജീവനാണ്. തിരിച്ച് അച്ഛനോട് എനിക്കും ഭയങ്കര ഇഷ്ടമാണ്.
ഞാന്‍ ജനിച്ച ശേഷമാണ് അച്ഛന് കോര്‍പറേറ്റ് ബാങ്കില്‍ ജോലി ലഭിച്ചത്. അത് എന്റെ ഭാഗ്യമാണെന്ന് അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നു. എല്ലാവരോടും അച്ഛന്‍ പറയും, എന്റെ മോളാണ് എന്റെ ഭാഗ്യം എന്ന്. എവിടെ പ്രോഗ്രാം ഉണ്ടായാലും അച്ഛന്‍ എന്നെയും കൊണ്ട് പോകും. എന്നെ അച്ഛന്റെ തോളിലിരുത്തി കൊണ്ടു പോകുന്നതൊക്കെ എനിക്ക് നല്ല ഓര്‍മയുണ്ട്.

അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. അമ്മ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിവാഹം. ഓണപ്പരീക്ഷ പോലും എഴുതിയില്ല. കല്യാണം കഴിഞ്ഞിട്ട് പഠിപ്പിക്കാമെന്ന് പറഞ്ഞാണ് അമ്മയെ കൊണ്ട് പോവുന്നത്. പക്ഷെ വിവാഹത്തിന് ശേഷം വീട്ടിലെ പ്രാരാബ്ധം കൊണ്ട് അമ്മ പഠിച്ചില്ല. മദ്യപിച്ച് കഴിഞ്ഞാല്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കാവും. പക്ഷെ എത്ര വഴക്കിട്ടാലും അച്ഛനും അമ്മയും എന്നും ഭയങ്കര സ്നേഹമായിരുന്നു.

അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലിയാരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അച്ഛന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്ന് അറിയുന്നത്. അച്ഛന് നേരത്തെ അറിയാമായിരുന്നു. ഞങ്ങള്‍ വിഷമിക്കും എന്ന് കരുതി ആരോടും പറഞ്ഞില്ല. ആ സമയത്ത് നല്ല തല വേദന വരുമ്പോള്‍ ഞങ്ങളോട് തല അമര്‍ത്തി പിടിക്കാന്‍ പറയും. അന്നതെന്താണെന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലുമില്ല.

അച്ഛൻ മരിക്കുന്ന ദിവസം ഞങ്ങളെല്ലാം അമ്പലത്തില്‍ പോയതായിരുന്നു. അമ്പലത്തില്‍ അന്നദാനമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ ഒരു ബന്ധുവീട്ടില്‍ ഇരിക്കുമ്പോഴാണ് ചേട്ടന്റെ ഫ്രണ്ട് വന്നിട്ട് 'എടാ നിന്റെ അച്ഛന്‍ തൂങ്ങി നില്‍ക്കുന്നെടാ..' എന്ന് പറഞ്ഞത്. പക്ഷെ ഞങ്ങളത് വിശ്വസിച്ചില്ല.
അച്ഛന്‍ അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലല്ലോന്ന് തന്നെയായിരുന്നു എന്റെ മനസ്സില്‍. ഞങ്ങള്‍ വീട്ടിലേക്ക് ഓടി വരുമ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് വാതില്‍ തള്ളി തുറന്നിരുന്നു. ഓടി വന്ന് അച്ഛനെ പിടിക്കുമ്പോള്‍ അച്ഛന്റെ ദേഹത്ത് നിന്ന് ആ ചൂട് പോയിരുന്നില്ല.

അന്ന് അച്ഛന്‍ ഇല്ലാതാവുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനുള്ള പ്രായമില്ല. പിന്നീടാണ് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അച്ഛന്‍ ഇല്ലാത്തതിന്റെ വിഷമം അറിഞ്ഞത്. എന്തായിരുന്നു അച്ഛന്റെ സ്ഥാനം, അച്ഛനില്ലായ്മയുടെ കുറവ് എന്താണെന്നൊക്കെ ജീവിതം പഠിപ്പിച്ചു. എല്ലാം കഴിഞ്ഞ് പിന്നെ ഒരു അച്ഛന്റെ സ്നേഹം കിട്ടിയത് വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ്. അവിടെയുള്ള അച്ഛന്‍ എന്നെ മോളെ എന്നല്ലാതെ വിളിക്കാറില്ല. അച്ഛനും കാന്‍സര്‍ വന്ന് മരിച്ച് പോയെന്ന് മഞ്ജു പറയുന്നു.


Click it and Unblock the Notifications