ലീല പറഞ്ഞത് ശരിയായില്ലെന്ന് ചേച്ചി; ഞാൻ മറുപടി നൽകി; പാവം ഇപ്പോൾ മരിച്ച് പോയി...; കുളപ്പുള്ളി ലീല
മിനിട്ടുകൾ മാത്രമുള്ള കഥാപാത്രങ്ങളിലൂടെ പോലും പ്രേക്ഷക ശ്രദ്ധ നേടുന്ന നടിയാണ് കുളപ്പുള്ളി ലീല. കുളപ്പുള്ളി ലീലയുടെ ഒന്നിലേറെ ഹിറ്റ് ഡയലോഗുകൾ ഇന്നും ജനപ്രിയമായി തുടരുന്നു. നിരവധി സിനിമകൾ ചെയ്തെങ്കിലും വലിയ തോതിൽ നടി ശ്രദ്ധിക്കപ്പെടുന്നത് 2002 ന് ശേഷമാണ്. കരിയറിൽ ശ്രദ്ധേയമായ വേഷങ്ങൾ തുടരെ ലഭിച്ച കാലഘട്ടമായിരുന്നു ഇത്.
നമ്മൾ, പുലിവാൽ കല്യാണം, ഹരിഹരൻ പിള്ള ഹാപ്പിയാണ്, മിഴിരണ്ടിലും, ചതിക്കാത്ത ചന്തു, തുടങ്ങിയ ശ്രദ്ധേയ സിനിമകൾ ഓരോന്നായി നടിയെ തേടി വന്നു. കസ്തൂരിമാൻ എന്ന ചിത്രത്തിൽ ലീല ചെയ്ത വേഷം പ്രേക്ഷകർ വലിയ തോതിൽ ഏറ്റെടുത്തു. ചില കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ കുളപ്പുള്ളി ലീലയ്ക്ക് മാത്രമേ കഴിയൂയെന്ന് പ്രേക്ഷകർ പറയാറുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കവെ കുളപ്പുള്ളി ലീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടി കെപിഎസി ലളിത തന്നെ വിമർശിച്ചതിനെക്കുറിച്ച് കുളപ്പുള്ളി ലീല തുറന്ന് പറഞ്ഞു. ഞാനും ശ്രീലത നമ്പൂതിരിയും കെപിഎസി ലളിതയുമെല്ലാം ഒരുമിച്ച് വർക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ലീല ആ പറഞ്ഞത് മോശമാണ്, അങ്ങനത്തെ ഡയലോഗ് ഒന്നും പറയാൻ പാടില്ലെന്ന് കെപിഎസി ലളിത പറഞ്ഞു. പാവം, ഇപ്പോൾ മരിച്ച് പോയി. ഏത് ഡയലോഗെന്ന് ഞാൻ ചോദിച്ചു.
ആമേനിലെ ഡയലോഗാണ്. മഹാബോറാണ് ആ ഡയലോഗെന്ന്. എനിക്കങ്ങനെ തോന്നിയില്ല ചേച്ചീ എന്ന് ഞാൻ പറഞ്ഞു. ഒരു എഴുത്തുകാരന് എഴുതാം എന്നുണ്ടെങ്കിൽ, ഒരു ഡയറക്ടർക്ക് അത് ചെയ്യാം എന്നുണ്ടെങ്കിൽ ആർട്ടിസ്റ്റിന് എന്തുകൊണ്ട് പറഞ്ഞ് കൂടാ.

അത്രയേ ഞാൻ ചെയ്തുള്ളൂ, നിങ്ങളോടാണ് പറഞ്ഞതെങ്കിൽ നിങ്ങളും ചെയ്യുമെന്ന് ഞാൻ പറഞ്ഞു. കഥാപാത്രം ആവശ്യപ്പെടുന്നത് ചെയ്യാൻ തയ്യാറാണെങ്കിലും ഒരു നിബന്ധന തനിക്കുണ്ടെന്നും കുളപ്പുള്ളി ലീല വ്യക്തമാക്കി. എനിക്ക് തുണി വേണം എന്ന് നിർബന്ധം ഉണ്ട്. കാലിന്റെ പെരുവിരൽ ഒന്നും മൂടേണ്ട, ചെറിയ തുണി ആയാലും മതി. പക്ഷെ തുണിയും പണവും വേണമെന്നും നടി പറഞ്ഞു.
പോപ്പർസ്റ്റോപ്പ് മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുളപ്പുള്ളി ലീല. തമിഴ് സിനിമാ രംഗത്തും കുളപ്പുള്ളി ലീല ഇന്ന് സജീവമാണ്. വിജയ്ക്കൊപ്പം മാസ്റ്റർ എന്ന ചിത്രത്തിൽ അഭിനയിച്ചത് നടിക്ക് കരിയറിൽ കുറേക്കൂടി ജനശ്രദ്ധ നൽകി. അതേസമയം തമിഴകത്തേക്ക് കടന്നതോടെ തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും കുളപ്പുള്ളി ലീല അടുത്തിടെ ആരോപിച്ചു,
തമിഴിൽ പോയതോടെ തലക്കനമാണ്, പ്രശ്നമാണ്, ഭയങ്കര പൈസ ചോദിക്കുന്നു എന്നൊക്കെ പറയുന്നുണ്ട്. ഞാൻ ചോദിക്കുന്ന പൈസ എന്താണെന്നും വാങ്ങുന്ന പൈസ എന്താണെന്നും തരുന്നവർക്ക് അറിയാമെന്ന് നടി വ്യക്തമാക്കി. തമിഴ് സിനിമാ രംഗത്ത് ആർട്ടിസ്റ്റുകൾക്ക് വലിയ ബഹുമാനം ലഭിക്കുമെന്നും കുളപ്പുള്ളി ലീല ചൂണ്ടിക്കാട്ടി.
മറ്റൊരു നാട്ടിൽ നിന്ന് വരുന്നത് കൊണ്ടാണോ, പ്രായമുള്ളത് കൊണ്ടാണോ എന്നറിയില്ല. പക്ഷെ സംവിധായകനുൾപ്പെടെ തനിക്ക് വലിയ ബഹുമാനം തന്നിട്ടുണ്ടെന്ന് നടി പറഞ്ഞു. അഭിനയമല്ലാതെ തനിക്ക് മറ്റൊരു ജോലിയും അറിയില്ല. എഴുത്തുകാർ കഥാപാത്രങ്ങൾ ഉണ്ടാക്കിയാലേ തന്നെ പോലുള്ള അഭിനേതാക്കൾക്ക് ജീവിക്കാൻ പറ്റൂയെന്നും കുളപ്പുള്ളി ലീല അന്ന് വ്യക്തമാക്കി. ഭർത്താവോ മക്കളോ ഇല്ലാത്ത തനിക്ക് അമ്മ മാത്രമാണ് ഒപ്പമുള്ളത്. അമ്മയ്ക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും മുമ്പൊരിക്കൽ കുളപ്പുള്ളി ലീല പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











