'ശാലിനിയുമായി പ്രണയത്തിലാണെന്ന് വിചാരിച്ചു, ചാക്കോച്ചന്റെ കൂടെയായതുകൊണ്ട് സിനിമ ചെയ്തു'; ചാക്കോച്ചനും ജോമോളും
കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ ഇഷ്ടവുമായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശാലിനി. കുഞ്ചാക്കോ ബോബനാകട്ടെ പഴയ ചോക്ലേറ്റ് ഇമേജ് വിട്ട് വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയുമാണ്. ഒരു കാലത്ത് കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയത്തിലാണെന്ന ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു.
ഇരുവരും വിവാഹിതരാകുമെന്ന് വരെ പല ആരാധകരും അക്കാലത്ത് ഉറപ്പിച്ചിരുന്നു. എന്നാൽ ആ സമയങ്ങളിൽ ശാലിനി അജിത്തുമായി പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കരുതെന്ന് അജിത്തിനും ശാലിനിക്കും നിര്‍ബന്ധമുണ്ടായിരുന്നു.
പൊതുപരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കില്ലെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. ആളുകള്‍ കൂടുന്ന സ്ഥലത്ത് വെച്ചുള്ള കൂടിക്കാഴ്ചകളും നിര്‍ത്തി. അക്കാലത്ത് ശാലിനി അജിത്തിനെ വിളിച്ചിരുന്നത് കുഞ്ചാക്കോ ബോബന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു.

നിറം ഷൂട്ടിങ് സമയത്ത് പ്രിയയുമായി കുഞ്ചാക്കോ ബോബനും പ്രണയത്തിലായിരുന്നു. എന്നാൽ പ്രിയയുമായുള്ള കുഞ്ചാക്കോ ബോബന്റെ പ്രണയം അക്കാലത്ത് ആരും ശ്രദ്ധിച്ചിരുന്നില്ല അതിനുള്ള കാരണം ശാലിനിയുമായി ചേർത്തുള്ള ഗോസിപ്പുകളായിരുന്നുവെന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സ് സംഘടിപ്പിച്ച കുഞ്ചാക്കോ ബോബൻ ഫാൻസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവെ ചാക്കോച്ചൻ പറഞ്ഞു.
'ഞാനും പ്രിയയും പ്രണയത്തിലായിരുന്നുവെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അന്ന് എല്ലാവരുടെയും ഒരു വിചാരം ഞാനും ശാലിനിയും തമ്മിൽ പ്രണയത്തിലാണ് എന്നതായിരുന്നു.'
'അതുകൊണ്ട് തന്നെ ഞാൻ മറ്റ് ഏതെങ്കിലും പെൺകുട്ടികളുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നാലും അതൊക്കെ ഫേക്കാണെന്ന് കരുതി എല്ലാവരും തള്ളികളയുമായിരുന്നുവെന്നാണ്', കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ചാക്കോച്ചൻ പ്രിയയുമായി പ്രണയത്തിലാണെന്ന് അറിയാമായിരുന്നുവോ എന്ന് ചോദിച്ചപ്പോൾ പൊട്ടത്തിയായിരുന്നു താനെന്നും ഒന്നും അറിഞ്ഞില്ലെന്നുമാണ് ജോമോൾ മറുപടി പറഞ്ഞത്.
ശാലിനി-അജിത്ത് പ്രണയം തമിഴ് സിനിമ ചെയ്തപ്പോൾ കമൽ സാർ വഴി അറിഞ്ഞുവെന്നും ജോമോൾ പറഞ്ഞു. പക്ഷെ ഒരിക്കൽ പ്രിയയെ ചാക്കോച്ചൻ തനിക്ക് പരിചയപ്പെടുത്തിയിരുന്നുവെന്നും അന്ന് ഒരു ഹായ് മാത്രം പറഞ്ഞ് പോവുകയെ ചെയ്തുള്ളുവെന്നും ജോമോൾ പറയുന്നു.

സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനമെടുത്ത് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരിക്കൽ താൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ കുഞ്ചാക്കോ ബോബന്റെ നായിക എന്ന് കേട്ടപ്പോൾ കണ്ണും പൂട്ടി സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ജോമോൾ വെളിപ്പെടുത്തി.
'അനിയത്തിപ്രാവ് മൂന്ന് പ്രാവശ്യത്തോളം തിയേറ്ററിൽ പോയി കണ്ടിരുന്നു. അന്ന് ഞാൻ വലിയൊരു കുഞ്ചാക്കോ ബോബൻ ഫാനായിരുന്നു. അനിയത്തിപ്രാവ് സിനിമ ഇറങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ഞാൻ എന്റെ ആദ്യ സിനിമ ചെയ്തത്. അതിന് ശേഷം ഇനി സിനിമ ചെയ്യുന്നില്ല പഠനത്തിൽ ശ്രദ്ധിക്കാമെന്ന തീരുമാനത്തിലായിരുന്നു.'
'പിന്നെ രണ്ടാമത്തെ സിനിമ വന്നു. ജയരാജ് സാറിന്റെ സിനിമയായിരുന്നു. അത് കൂടി ചെയ്തശേഷം ഇനി സിനിമ ചെയ്യുന്നില്ലെന്ന് കടുത്ത തീരുമാനമെടുത്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം മയിൽപ്പീലിക്കാവ് സംവിധായകൻ ഡാഡിയെ വിളിച്ചു.'
'ഇക്കാര്യം ഡാഡി എന്നോട് പറഞ്ഞതും മുഴുവൻ കേൾക്കാതെ ഞാൻ ദേഷ്യപ്പെട്ടു. പിന്നെയാണ് ഡാഡി ചാക്കോച്ചനാണ് നായകനെന്ന് പറഞ്ഞത്. അതോടെ എക്സൈറ്റ്മെന്റും സന്തോഷവും കൊണ്ട് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നെ തുടരെ തുടരെ സിനിമകൾ ചെയ്തുവെന്നാണ്', ജോമോൾ പറഞ്ഞത്.


Click it and Unblock the Notifications











