ഇത്തിരി കഷണ്ടി വന്നതല്ലേ ഉള്ളു, അതിനുള്ളില്‍ ചാക്കോച്ചന്‍ മധ്യവയസ്കനായോ? പിറന്നാള്‍ ആഘോഷിച്ച് താരം!
മലയാളികളുടെ ചോക്‌ളേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ ജന്മദിനമാണിന്ന്. നാല്‍പത്തി ഒന്നാം പിറന്നാളാഘോഷിക്കുകയാണ് താരം. നിരവധി പുതുമുഖ താരങ്ങള്‍ വന്നെങ്കിലും മലയാളികള്‍ക്ക് ഇന്നും അവരുടെ ചോക്ലേറ്റ് ഹീറോ കുഞ്ചോക്കോ ബോബന്‍ തന്നെയാണ്. ഒരുപാട് നല്ല ചിത്രങ്ങളിലൂടെ തന്റെ അഭിനയ ജീവിതം തുടരുകയാണ് താരം.

കുടുംബം
കുട്ടനാട്ടിലെ പുളിങ്കുന്നില്‍ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാളിയംപുരക്കല്‍ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബന്‍. നടനും സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയില്‍ സജീവ സാന്നിധ്യമറിയിച്ച ബോബന്‍ കുഞ്ചാക്കോ ആണ് പിതാവ്.

സിനിമയിലേക്ക്
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവായ കുഞ്ചാക്കോയുടെ പേരക്കുട്ടിയായ ചാക്കോച്ചന്‍ 1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത 'അനിയത്തിപ്രാവ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ചാക്കോച്ചന്‍ സിനിമയിലേക്ക് വരുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീര്‍ന്ന ചിത്രമായിരുന്നു അനിയത്തിപ്രാവ്. ചാക്കോച്ചന്‍- ശാലിനി കൂട്ടുകെട്ടില്‍ പിന്നീട് നിരവധി ചിത്രങ്ങള്‍ വന്നു.

രണ്ടാമത്തെ ചിത്രം
രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമല്‍ സംവിധാനം ചെയ്ത നിറം മികച്ച വാണിജ്യവിജയം കൈവരിച്ചു. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങള്‍.

പെണ്‍കുട്ടികളുടെ ഇഷ്ടതാരം
മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രമാണ് ചാക്കോച്ചനെ മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെ ഗണത്തിലേക്ക് എത്തിച്ചത്. ഒട്ടനവധി പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ കോളേജ് ക്യാംപസുകളില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായി മാറി, പെണ്‍കുട്ടികളുടെ ഇഷ്ടതാരമായി മാറി.

അവാര്‍ഡ്
2004 പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പ്രത്യേക ജൂറി അവാര്‍ഡും നേടിക്കൊടുത്തു. ഉണ്ണി എന്ന കഥാപാത്രത്തെയായിരുന്ന്ു ചാക്കോച്ചന്‍ അവതരിപ്പിച്ചത്.

ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു
2006ല്‍ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തില്‍ മാത്രം അഭിനയിച്ച അദ്ദേഹം 2007ല്‍ ചലച്ചിത്രരംഗത്ത് നിന്ന് പൂര്‍ണ്ണമായി വിട്ടുനിന്നു. 2008ല്‍ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചുവന്നു. 2010ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം അദ്ദേഹത്തെ ഹാസ്യ രംഗത്ത് സജീവമാക്കി. 2011ല്‍ ട്രാഫിക്, സീനിയേഴ്‌സ്, ത്രീ കിംഗ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി, മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി.

രണ്ടാം വരവ്
രണ്ടാം വരവില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ചാക്കോച്ചന്‍ ക്യാരക്ടര്‍ വേഷങ്ങള്‍ക്കു പുറമെ വില്ലന്‍ വേഷങ്ങളിലും തിളങ്ങി. പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, ഹൗ ഓള്‍ഡ് ആര്‍ യൂ, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച അഭിനയമാണ് കുഞ്ചാക്കോ കാഴ്ച വെച്ചത്.

പുതിയ ചിത്രങ്ങള്‍
സ്ഥിരമായി ഒരുപോലത്തെ വേഷം ചെയ്തിരുന്ന ചാക്കോച്ചൻ ഇപ്പോള്‍ വ്യത്യസ്തത പരീക്ഷിക്കുകയാണ്. അങ്ങനെ ശിക്കാരി ശംഭു, പൂമരം, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിസ്, എന്നിവയാണ് ചാക്കോച്ചന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.


Click it and Unblock the Notifications











