'ഇനി പിടിച്ചാൽ കിട്ടൂല്ല... മാഷേ....'; വിശേഷങ്ങൾ പങ്കുവെച്ച് ഷുക്കൂർ വക്കീലും ജഡ്ജും!
റോഡിലെ കുഴി പ്രധാന പ്രമേയമായി വന്ന് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീമിന്റെ ന്നാ താൻ കേസ് കൊട്. സിനിമയുടെ റിലീസ് ദിവസം നൽകിയ പത്രപ്പരസ്യത്തിന്റെ പേരിലും ചിത്രം ഏറെ ചർച്ചയായിരുന്നു. ഓഗസ്റ്റ് 11നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
എസ്.ടി.കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമാതാവ് സന്തോഷ്.ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സിനിമ 25 കോടി ക്ലബ്ബിൽ കയറിയിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.
ഗായത്രി ശങ്കറാണ് നായികയായി എത്തിയത്. ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. നടുവിലെ കൊഞ്ചം പക്കത്തെ കാണോം, സൂപ്പര്‍ ഡീലക്സ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഗായത്രി. കാസർകോടാണ് സിനിമ ചിത്രീകരിച്ചത്.

സിനിമയിൽ അഭിനയിച്ചവരിൽ ഏറെപ്പേരും കാസർകോട് സ്വദേശികളാണ്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്.
സിനിമയിൽ ഷുക്കൂർ വക്കീലായി അഭിനയിച്ച അഡ്വ.ഷുക്കൂറും ജഡ്ജായി അഭിനയിച്ച പി.പി കുഞ്ഞികൃഷ്ണനും ഷൂട്ടിങ് അനുഭവങ്ങൾ ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
'സിനിമ കണ്ട ശേഷം നാട്ടുകാരെല്ലാം ഇനി പിടിച്ചാൽ കിട്ടൂല്ല...അല്ലേ... മാഷേ....? എന്നാണ് ചോദിക്കുന്നത്. എന്റെ നാട് പടന്ന ഗ്രാമപഞ്ചായത്ത് എന്നിലൂടെ അറിയപ്പെടുന്നതിൽ സന്തോഷമുണ്ട്' ജഡ്ജായി അഭിനയിച്ച പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

'ഓഡീഷനും പ്രീ ഷൂട്ടും ഉണ്ടായിരുന്നു. ആ സമയത്ത് അവർ നമ്മളെ കൃത്യമായി മനസിലാക്കിയാണ് പിന്നീട് സിനിമയിലേക്ക് എടുത്തത്. പ്രീ ഷൂട്ട് തുടങ്ങുമ്പോഴാണ് സംവിധായകനെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹം പറഞ്ഞു നന്നായി ചെയ്യുന്നുണ്ടെന്ന്' അഡ്വ.ഷുക്കൂർ പറഞ്ഞു.
'കോടതിയുമായി കാര്യമായ ബന്ധങ്ങളൊന്നുമില്ല. ക്ലാസ്റൂമിൽ കുട്ടികൾ വഴക്കിടുമ്പോൾ അവർക്കിടയിൽ നമ്മൾ ഇടപെടുന്നപോലെയാണ് ഷുക്കൂർ വക്കീലും രാജീവനും വഴക്കിടുമ്പോൾ ഇടപെട്ടത്. സിനിമ കണ്ട് ഞാൻ പഠിപ്പിച്ച കുട്ടികളൊക്കെ വിളിച്ച് സംസാരിച്ചിരുന്നു. ക്ലാസ് റൂമിൽ മഷ് പെരുമാറുന്നപോലെ തന്നെയാണ് കോടതിയിലും കണ്ടത് എന്നാണ് അവർ പറഞ്ഞത്.'

'പഴയ കോടതികളിൽ പ്രാവുണ്ട്. അതാണ് സിനിമയിലും കൊണ്ടുവന്നിരിക്കുന്നത്. അതും സിനിമയിൽ കൊണ്ടുവന്നത് സംവിധായകന്റെ കഴിവാണ്. അവർക്ക് കോടതി ചെയ്യാൻ വേണ്ടി ഞങ്ങളും സഹായിച്ചിട്ടുണ്ട്.'
'അവർക്ക് റിയൽ കോടതിപോലെ വേണമെന്നുണ്ടായിരുന്നു' അഡ്വ.ഷുക്കൂർ പറഞ്ഞു. 'പോസ്റ്ററിൽ വാചകം വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. വിവാദത്തിലേക്ക് പോകേണ്ട വിഷയവുമല്ല. സാധാരണ നിലയിൽ ഒരു സിനിമ പുറത്തിറങ്ങിയാൽ അതിന്റെ പരസ്യം സിനിമയുടെ അണിയറപ്രവർത്തകർ കൊടുക്കും.'

'പരസ്യത്തെ പരസ്യമായി കാണാൻ തയ്യാറാകണം. സിനിമയെ സിനിമയായി കാണണം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അങ്ങനെ കണ്ടാമതി' പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു. 'റോഡിലെ കുഴിയെന്ന ഫാക്ടുണ്ട്. അത് ഒരു പാർട്ടിയെ കേന്ദ്രീകരിച്ച് മാത്രം പറഞ്ഞതല്ല. സിനിമ വിമർശനാതീമല്ല.'
വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബുദ്ധിപരമായ വിമർശനം പറ്റും. പക്ഷെ ആരും കാണാൻ പാടില്ലെന്ന് പറയുന്നത് ഒരു ഫാസിസ്റ്റ് മൈൻഡ് സെറ്റുണ്ടാക്കുന്നതാണ്. കാണേണ്ടെന്ന് ആരും പറഞ്ഞിരുന്നില്ല. പക്ഷെ ആ രീതിയിലേക്ക ക്യാപെയ്ൻ വന്നത് വിഷമമുണ്ടാക്കിയിട്ടുണ്ട്' അഡ്വ.ഷുക്കൂർ പറഞ്ഞു.


Click it and Unblock the Notifications