'ചാക്കോച്ചനങ്കിൾ ഗുഹയ്ക്കുള്ളിലുള്ളത് ലയണാണ് പക്ഷെ ചാക്കോച്ചനങ്കിൾ ഇറങ്ങി വാടാ പട്ടിയെന്നാണ് പറയുന്നത്'
അടുത്ത കാലത്ത് കംഫേർട്ട് സോണിൽ നിന്ന് പുറത്ത് വന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് അമ്പരപ്പിച്ചിട്ടുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ വീണ്ടും സുരാജ് വെഞ്ഞാറമൂടിനൊപ്പം വളരെ വ്യത്യസ്തമായൊരു കഥയുമായി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ഗർർർ എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ഫൺ റൈഡായിരിക്കുമെന്ന് ഉറപ്പിക്കുന്നതായിരുന്നു ട്രെയിലർ.
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും തമ്മിലുള്ള രസികൻ കോമ്പിനേഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

മൃഗശാല ജീവനക്കാരന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്. സിനിമയുടെ ടീസറും വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും ടീസറും കണ്ടശേഷം മകന്റെ കൂട്ടുകാരൻ വിളിച്ച് തന്നോട് പറഞ്ഞ കാര്യങ്ങൾ രസകരമായി പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മകന്റെ കൂട്ടുകാരനുമായി നടത്തിയ രസകരമായ ഫോൺ സംഭാഷണത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.
'പേര് സൂചിപ്പിക്കുന്നതുപോലെ സിംഹവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ഗർർർ. പലപ്പോഴായി പലയിടത്തും നടന്നിട്ടുള്ള സംഭവമാണ് സിനിമയുടെ കഥ. ഒരാൾ കാഴ്ച ബംഗ്ലാവിലെത്തി സിംഹത്തെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് കയറി ചെല്ലുന്നതും അയാളെ രക്ഷിക്കാൻ മറ്റുള്ളവർ ശ്രമിക്കുന്നതുമെല്ലാമാണ് കഥ.'
'കുട്ടികൾക്ക് പെട്ടന്ന് കണക്ടാകുന്ന സിനിമയായി ഇത് മാറും. ഒരു സിനിമയുടെ ടീസറോ ട്രെയിലറോ ഇറങ്ങിയാൽ പോലും അതിനെ ആളുകൾ ഡീകോഡ് ചെയ്യുന്ന കാലഘട്ടമാണ്. ചിലപ്പോൾ അതിലെ തെറ്റുകളും കുറ്റങ്ങളുമൊക്കെ ആളുകൾ കണ്ടുപിടിക്കും. അത്തരത്തിൽ എന്റെ മോന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ജോഡൻ എന്നാണ് അവന്റെ പേര്. ഗർർ ടീസർ അവൻ കണ്ടു. സിംഹത്തെയെല്ലാം അവന് ഇഷ്ടപ്പെട്ടു.'
'ഈ സിനിമ കാണാൻ പോകണമെന്നൊക്കെ അവൻ അവന്റെ അമ്മയോട് പറയുകയൊക്കെ ചെയ്തു. മാത്രമല്ല എന്നെ വിളിച്ചു. ചാക്കോച്ചനങ്കിൾ ടീസർ കണ്ടു.... പൊളിയായിട്ടുണ്ട്.... എന്നൊക്കെ പറഞ്ഞു. ഞാൻ താങ്ക്യുവും പറഞ്ഞു. പിന്നെ അവൻ പറഞ്ഞു... പക്ഷെ ഒരു പ്രശ്നമുണ്ടെന്ന് ഞാൻ എന്താണെന്ന് കാര്യം അവനോട് തിരക്കി.'

'ചാക്കോച്ചനങ്കിൽ ഗുഹയ്ക്കുള്ളിൽ കിടക്കുന്നത് ലയണാണ്... പക്ഷെ ചാക്കോച്ചനങ്കിൾ ഇറങ്ങി വാടാ പട്ടിയെന്നാണ് പറയുന്നതെന്ന്. അത് കേട്ടപ്പോൾ എനിക്ക് തോന്നിയത് ദൈവമെ ഇവൻ ഭാവിയിലെ ക്രിട്ടിക്കാണല്ലോ എന്നാണ്. എനിക്ക് അറിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിട്ടിക്ക് അവനാണ്. എന്റെ മോനും ടീസറൊക്കെ എഞ്ചോയ് ചെയ്തു. ശരിക്കുമുള്ള സിംഹമാണോ?, പേടിയായോ എന്നൊക്കെ അവൻ ചോദിച്ചായിരുന്നു.'
'പിന്നെ ഷൂട്ടിങ് ലൊക്കേഷനിൽ അവൻ വന്നിരുന്നു', എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം ദർശൻ എന്ന് പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എസ്രയ്ക്ക് ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂണ്‍ 14ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പുറത്തിറങ്ങും. അലന്‍സിയര്‍, മഞ്ജു പിള്ള, രാജേഷ് മാധവന്‍, ശ്രുതി രാമചന്ദ്രന്‍, ധനേഷ് ആനന്ദ്, രാകേഷ് ഉഷാര്‍, രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications