'അവനോട് എനിക്ക് പെരുന്തച്ചൻ കോംപ്ലക്സ് അടിച്ചിരുന്നു... പക്ഷെ അവന് ആ ഹുക്ക് സ്റ്റെപ്പ് കിട്ടിയിട്ടില്ല'
പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കിട്ടിയ കൺമണിയാണ് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ. മകന്റെ വിശേഷങ്ങളെല്ലാം ചക്കോച്ചനും പ്രിയയും ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴിയും മറ്റും പങ്കുവെക്കാറുമുണ്ട്. അഞ്ച് വയസുകാരനായ ഇസഹാക്ക് ഒരു മിനി കുഞ്ചാക്കോ ബോബൻ തന്നെയാണ്. കാഴ്ചയിൽ മാത്രമല്ല കഴിവിലും അപ്പന്റെ മകൻ തന്നെയാണ്. കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ മലയാളം ഇന്റസ്ട്രിയിലെ യുവ നായകനായി ഇസഹാക്കിനെ പ്രതീക്ഷിക്കാം.
നാലാം പിറന്നാൾ ആഘോഷിച്ചപ്പോൾ അപ്പനൊപ്പം വളരെ ഗ്രേസോടെയും എനർജിയിലും ഡാൻസ് ചെയ്യുന്ന ഇസഹാക്കിന്റെ വീഡിയോ വൈറലായിരുന്നു. ഒരു വർഷം മുമ്പ് വൈറലായ വീഡിയോയിൽ കുഞ്ചാക്കോ ബോബനൊപ്പമാണ് ഇസു ഡാൻസിന് മൂവ്മെന്റിട്ടത്. സകലരുടെയും ശ്രദ്ധ ഇസുവിലായിരുന്നു.

പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയാവില്ലെന്നായിരുന്നു കമന്റുകൾ ഏറെയും. മലയാള സിനിമയിൽ ഏറ്റവും മനോഹരമായി ഡാൻസ് നമ്പറുകൾ കൈകാര്യം ചെയ്യുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. പ്രായം നാൽപ്പത്തിയേഴായി എങ്കിലും ഇപ്പോഴും എല്ലാത്തരം ഡാൻസും ചാക്കോച്ചന് വഴങ്ങും. റിലീസിന് തയ്യാറെടുക്കുന്ന ബോഗെയ്ൻവില്ലയിലെ സ്തുതി എന്ന ഗാനത്തിന് അടുത്തിടെ ചുവടുവെച്ച് നടൻ വീണ്ടും അത് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തതാണ്.
ഇപ്പോഴത്തെ ജനറേഷന് ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു സ്തുതി ഗാനത്തിന്റെ നൃത്തം ഒരുക്കിയിരുന്നത്. മൈ സെൽഫ് ആന്റ് മൈ മൂവ് എന്ന ഡാൻസ് ടീമായിരുന്നു ഈ പാട്ടിന്റെ കൊറിയോഗ്രഫി ചെയ്തത്. സ്തുതിയിലെ ഹുക്ക് സ്റ്റെപ്പ് വൈറലാണ്. എന്നാൽ തന്റെ മകന് അത് ഇതുവരേയും അത് പഠിച്ചെടുക്കാൻ പറ്റിയിട്ടില്ലെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ.
ബോഗെയ്ൻവില്ല സിനിമയുടെ പ്രമോഷന്റെ ഭാഗമായി എഫ്ടിക്യു വിത്ത് രേഖാ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ബോഗെയ്ൻവില്ലയിലെ സ്തുതി എന്ന ഗാനത്തിന്റെ ഡാൻസ് വീഡിയോ കണ്ടപ്പോൾ മകൻ എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് കുഞ്ചാക്കോ ബോബൻ നൽകിയത്. അത്യാവശ്യം ടൈമിങും പരിപാടികളുമൊക്കെയുള്ളയാളാണ് അവൻ.
സ്വന്തമായിട്ടുള്ള മൂവ്സും കാര്യങ്ങളുമൊക്കെയുണ്ട്. എല്ലാം രസമുള്ള പരിപാടികളാണ്. അവന് ചെറിയ അഹങ്കാരം ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. പിന്നെ അവൻ അത്യാവശ്യം അടിപൊളി ഡാൻസറാണോയെന്ന സംശയം എനിക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ എനിക്ക് പെരുന്തച്ചൻ കോംപ്ലക്സും അടിക്കാൻ തുടങ്ങിയിരുന്നു.

എന്നേക്കാൾ കൂടുതൽ അറ്റൻഷൻ അവന് കിട്ടുന്നുണ്ടോയെന്ന സംശയവുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ബോഗെയ്ൻവില്ലയിലെ ഡാൻസിലെ ഹുക്ക് സ്റ്റെപ്പ് അവന് ഇതുവരെ കിട്ടിയിട്ടില്ല. സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഒരു ഡാൻസ് റിഹേഴ്സലിനുള്ള സ്കോപ്പ് ഉണ്ടായത്. സ്തുതിക്ക് വേണ്ടിയല്ലാതെ ഇതിന് മുമ്പ് ചെയ്തിട്ടില്ല. എനിക്ക് സിനിമയിൽ എന്നും നല്ല പാട്ടുകളും കൊറിയോഗ്രഫിയും എല്ലാം ഭാഗ്യം കൊണ്ട് കിട്ടിയിട്ടുണ്ട്.
അതിന്റെ ഫലമായാണ് ഞാൻ ഒരു ഭയങ്കര സംഭാവമാണെന്ന തെറ്റിദ്ധാരണ പൊതുവിലുള്ളത്. ഞാൻ ചെയ്തിട്ടുള്ള രീതിയിലുള്ള ഡാൻസ് ആയിരുന്നില്ല ബോഗെയ്ൻവില്ലയിലേത്. ഇപ്പോഴത്തെ ആളുകൾക്ക് വൈബ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ളതാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഷൂട്ടിങ് സെറ്റുകളിലും സിനിമയുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളിലുമെല്ലാം എത്തുമ്പോൾ മകനേയും ചാക്കോച്ചൻ ഒപ്പം കൂട്ടാറുണ്ട്.
അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി പഞ്ച് പിടിക്കുന്ന ഇസഹാക്കിന്റെ വീഡിയോ വൈറലായിരുന്നു. ബൈബിളില്‍ നിന്നാണ് മകന് ഇസഹാക്ക് എന്നുള്ള പേര് ചാക്കോച്ചനും പ്രിയയും കണ്ടെത്തിയത്.
ബൈബിളിലെ സാറയ്ക്കും അബ്രഹാമിനും തൊണ്ണൂറാം വയസിലാണ് ഇസഹാക്ക് എന്ന കുഞ്ഞുണ്ടാകുന്നത്. തങ്ങൾക്കും ഇസു വൈകി വന്ന കുഞ്ഞല്ലേ... അതാണ് ഇസഹാക്ക് എന്ന പേരിട്ടത് എന്നാണ് മകന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഒരിക്കൽ ചാക്കോച്ചൻ പറഞ്ഞത്.


Click it and Unblock the Notifications