'മകൻ ചോദിച്ചപ്പോൾ 37 എന്നാണ് പ്രായം പറഞ്ഞത്, അമ്മ എന്റെ അമ്മയല്ലായിരുന്നുവെങ്കിൽ അമ്മയെ ഞാൻ വളച്ചേനെ'
എത്ര വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും ചെയ്താലും മലയാളികൾക്ക് എന്നും കുഞ്ചാക്കോ ബോബൻ വർഷങ്ങൾക്ക് മുമ്പ് വെള്ളിത്തിരയിലേക്ക് ഒരു ഹീറോഹോണ്ട സ്പ്ലെൻഡറും ഓടിച്ചുവന്ന സുന്ദരനായ സുധിയും എബിയുമെല്ലാമാണ്. ചാക്കോച്ചന്റെ കഥാപാത്രങ്ങൾ പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ നൃത്തവും. ഒരു കാലത്ത് മലയാള സിനിമയിൽ ചാക്കോച്ചനെപോലെ മനോഹരമായി നൃത്തം ചെയ്യുന്ന മറ്റൊരു നടനുണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റിയലിസ്റ്റിക്ക് സിനിമകളിലാണ് കൂടുതലും അഭിനയിച്ച് എന്നതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബന്റെ ഒരു ഡാൻസ് നമ്പർ പ്രേക്ഷകർ കണ്ടിട്ട് നാളുകളേറെയായി. അതിനെല്ലാമുള്ള പരിഹാരമായി അമൽ നീരദ് സിനിമ ബോഗയ്‌ന്‍വില്ലയിൽ വെടിച്ചില്ല് ഡാൻസ് താരം കളിച്ചിട്ടുണ്ട്. സ്തുതിയെന്ന വീഡിയോ ഗാനം ഇതിനോടകം വൈറലാണ്.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ബോഗയ്‌ന്‍വില്ല. ജ്യോതിർമയിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബൻ മാതൃഭൂമിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ബോഗയ്‌ന്‍വില്ല സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചു. സ്തുതി എന്ന ഗാനത്തിന് വേണ്ടി ഡാൻസ് ചെയ്യണമെന്ന് അറിഞ്ഞപ്പോൾ ടെൻഷനാണ് ആദ്യം വന്നത് എന്ന് പറഞ്ഞുകൊണ്ടാണ് താരം സംസാരിച്ച് തുടങ്ങുന്നത്.
എനിക്ക് ആവശ്യത്തിൽ കൂടുതൽ ടെൻഷനായിരുന്നു സ്തുതിക്ക് വേണ്ടി ഡാൻസ് ചെയ്യണമെന്ന് അറിഞ്ഞപ്പോൾ വന്നത്. കാരണം എല്ലാവർക്കും ഒരു തെറ്റിദ്ധാരണയുണ്ട് ഞാൻ ഡാൻസ് ഭയങ്കരമായി പഠിച്ചിട്ടുണ്ടെന്ന്. പക്ഷെ പഠിച്ചിട്ടില്ല. ഒരു വർഷം ഭരതനാട്യം പഠിച്ചിരുന്നു അത്രമാത്രം. അതും അഞ്ചാം ക്ലാസിൽ വെച്ചാണ്.
ശേഷം ഞാൻ സിനിമയിൽ വന്നപ്പോൾ ഡാൻസ് ചെയ്ത പാട്ടുകൾ ഹിറ്റായതുകൊണ്ടാണ് ഞാൻ ഡാൻസറാണെന്നുള്ള മുൾക്കിരീടം എനിക്ക് വന്നു. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള ഡാൻസിന്റെ പാറ്റേണെ ആയിരുന്നില്ല സ്തുതിയിലേത്. അതുകൊണ്ട് ഈ ഡാൻസ് കളിച്ചാൽ കയ്യും കാലുമൊക്കെ ഒടിയുമോ എന്നൊരു ടെൻഷനുണ്ടായിരുന്നു. പുതിയ രീതിയിലുള്ള മൂവ്മെന്റ്സ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.
ഇത്രയും നാളത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു ഡാൻസിന്റെ റിഹേഴ്സൽ ചെയ്ത് ലൊക്കേഷനിൽ വന്ന് അത് പെർഫോം ചെയ്യുന്നതെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ശേഷം നിത്യഹരിത നായകൻ പോലുള്ള വിശേഷണങ്ങളെ കേൾക്കുമ്പോഴുള്ള മനോഭാവവും നടൻ വെളിപ്പെടുത്തി. ഒരിക്കൽ മകൻ ചോദിച്ച ചോദ്യം കൂടി വെളിപ്പെടുത്തിയായിരുന്നു താരത്തിന്റെ പ്രതികരണം.

നിത്യഹരിത നായകനൊന്നുമല്ല ഞാൻ... അത്യാവശ്യം പ്രായമൊക്കെയായി. ഈയിടയ്ക്ക് മോൻ ഉറക്കിത്തിനടയിൽ എന്നോട് ചോദിച്ചു അപ്പയ്ക്ക് എത്ര വയസായെന്ന്. ഞാൻ കരുതി പ്രായം കുറച്ച് പറയാമെന്ന്. അങ്ങനെ മുപ്പത്തിയേഴെന്ന് പറഞ്ഞു. ഉടൻ അവന്റെ മറുപടി വന്നു അത് ഇച്ചിരി ഓവറല്ലേയെന്ന്. ഉറങ്ങികിടക്കുകയായിരുന്ന എന്റെ മകന് വരെ മനസിലായി തുടങ്ങി. ജീനിന്റെ ഗുണം കൊണ്ടാകും ഞാൻ ഇങ്ങനെ ഇരിക്കുന്നത്.
എന്റെ അപ്പനും അമ്മയും കാണാൻ അത്യാവശ്യം കൊള്ളാം... ഞാൻ തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്... അമ്മ എന്റെ അമ്മയല്ലായിരുന്നുവെങ്കിൽ അമ്മയെ ഞാൻ വളച്ചേനെയെന്ന്. ലൈഫ് എഞ്ചോയ് ചെയ്യുന്നു... പ്രസന്റിൽ ജീവിക്കുന്നുവെന്നത് മാത്രമാണ് ഞാൻ ചെയ്യുന്നത്. ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടും വിഷമങ്ങളും ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. നന്നായി ഉറങ്ങുന്നു... ഭക്ഷണം കഴിക്കുന്നു അത്ര തന്നെ എന്ന് പറഞ്ഞ് താരം അവസാനിപ്പിച്ചു.
ചോക്ലേറ്റ് നായകൻ എന്ന ഇമേജ് പൂർണമായും കുടഞ്ഞ് കളഞ്ഞ് പുതിയ ഉയരങ്ങളിലെത്തി നിൽക്കുകയാണ് കയറ്റിറക്കങ്ങൾ ഏറെക്കണ്ട ചാക്കോച്ചന്റെ കരിയർ. അതുകൊണ്ട് തന്നെ നടന്റെ പുതിയ സിനിമ ബോഗയ്‌ന്‍വില്ലയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications