ബുദ്ധിമുട്ടും വെല്ലുവിളിയും നിറഞ്ഞതായിരുന്നു ജീവിതം, ലോഹിതദാസിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
മലയാള സിനിമയ്ക്ക് മികച്ച ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലോഹിതദാസ്. ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളും കഥകളും സിനിമ മേഖലയിൽ ചർച്ച വിഷയമാണ്. ഇന്ന് പ്രിയ സംവിധായകന്റെ പതിനൊന്നാം ചരമവാര്‍ഷികമാണ്. അദ്ദേഹത്തെ അനുസ്മരിച്ച് മലയള സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ലോഹിതദാസിനെ കുറിച്ച് കുഞ്ചോക്കോ ബോബൻ.

എം. ശബരീഷ് എഴുതിയ 'ലോഹി: നിഴലുകള്‍ ഇണചേര്‍ന്ന നാട്ടു വഴികള്‍' എന്ന പുസ്തകം സമര്‍പ്പിച്ചാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. ലോഹി സാറിന്റെ ജീവിതം ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു, കടുത്ത അനുഭവങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ കഥകള്‍ക്ക് കരുത്തു നല്‍കിയതെന്നും നടന്‍ പറയുന്നു.
കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്കിന്റെ പൂർണ്ണ രൂപം ചുവടെ...
ചിലര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമ്മുടെ സ്‌നേഹം മുഴുവന്‍ വാങ്ങിക്കൂട്ടി ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം അപ്രത്യക്ഷരാവും. ജൂണ്‍ 28, പ്രിയപ്പെട്ട ലോഹിതദാസ് സാറിന്റെ ഓര്‍മ്മകള്‍ പെയ്യുന്ന ദിവസമാണ്. മലയാള സിനിമ എത്ര കാലമുണ്ടാകുമോ അത്രയും കാലം നന്ദിയോടെയും അഭിമാനത്തോടെയും സ്മരിക്കപ്പെടുന്ന ആ പ്രതിഭ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കുമാണ് ജന്മം നല്‍കിയത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി ഞാനും കരുതുന്നു. ഇന്നും മറക്കാനാവാത്ത അനുഭവമാണ് 'കസ്തൂരിമാന്‍' എന്ന സിനിമയും അതിലെ സാജന്‍ ജോസഫ് ആലുക്ക എന്ന കഥാപാത്രവും.
ലോഹിസാറിന്റെ ജീവിതം ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികകളും നിറഞ്ഞതായിരുന്നു. കടുത്ത അനുഭവങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍ക്ക് കരുത്തു നല്‍കിയതും. ലോഹിസാറിനെ ഇഷ്ടപ്പെടുന്നവരെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തേയും എഴുത്തിന്റെ വഴികളേയും കൂടുതല്‍ അറിയാനാഗ്രഹിക്കും. അതിനുള്ളൊരു ശ്രമമാണ് എം.ശബരീഷ് എഴുതി പൂര്‍ത്തിയാക്കിയ 'ലോഹി: നിഴലുകള്‍ ഇണചേര്‍ന്ന നാട്ടു വഴികള്‍' എന്ന പുസ്തകം. സിനിമയ്ക്കകത്തും പുറത്തുമുള്ള ലോഹി സാറിനെ അടുത്തു പരിചയപ്പെടുത്തുന്ന പുസ്തകം മലയാള സിനിമയേയും ലോഹിതദാസ് എന്ന പ്രതിഭയേയും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പുസ്തകത്തിന്റെ കവര്‍ ഇവിടെ റിലീസ് ചെയ്യട്ടെ. ഒപ്പം ഈ പുസ്തകം നിങ്ങള്‍ക്ക് മികച്ചൊരു വായനാനുഭവമാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications