'കുഞ്ഞില്ലാത്തതിന്റെ വിഷമമുണ്ടായിരുന്നു, ദൈവം കൈവിടില്ലെന്ന് വിശ്വസിച്ചു, ബ്രേക്കെടുത്തപ്പോൾ എംബിഎക്ക് പോയി'
നിരന്തരമായി തന്റെ സിനിമകൾ പരാജയപ്പെട്ട് തുടങ്ങിയപ്പോഴാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ നിന്നും ബ്രേക്കെടുത്തത്. പിന്നീട് ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് വീണ്ടും സിനിമകൾ ചെയ്ത് തുടങ്ങിയത്. രണ്ടാം വരവിനുശേഷം കഥാപാത്രങ്ങൾക്കാണ് കുഞ്ചാക്കോ ബോബൻ പ്രാധാന്യം നൽകുന്നത്. അതിനാൽ തന്റെ കഥാപാത്രം വില്ലനാണോ നായകനാണോ സഹനടനാണോയെന്നതൊന്നും ഓർത്ത് ആകുലപ്പെടാറുമില്ല. ട്രാഫിക്കിനുശേഷം ചാക്കോച്ചന്റെ കരിയറിൽ ഉയർച്ചകൾ മാത്രമെ സംഭവിച്ചിട്ടുള്ളു.
ബോഗെയ്ൻവില്ലയുടെ റിലീസിനുശേഷം കുഞ്ചോക്കോ ബോബനിലെ സ്റ്റാറിനല്ല നടനാണ് പ്രേക്ഷകർ കയ്യടിക്കുന്നത്. സിനിമയിൽ നിന്നും വിട്ടുനിന്ന സമയത്ത് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും താരം ഇറങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്നും ബ്രേക്കെടുത്തപ്പോൾ ബിസിനസ് മാത്രമല്ല പുതിയ കോഴ്സുകൾ പഠിക്കാനും താനും ഭാര്യയും തീരുമാനിച്ചിരുന്നുവന്നും പറയുകയാണ് കുഞ്ചാക്കോ ബോബൻ.

ബോഗെയ്ൻവില്ലയുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ നിന്നും വിട്ടുനിന്ന സമയത്ത് എംബിഎ പഠിക്കാൻ ജോയിൻ ചെയ്ത കഥ നടൻ വെളിപ്പെടുത്തിയത്. ഞാൻ എല്ലാത്തിനേയും വളരെ പോസിറ്റീവായിട്ട് കാണാൻ ആഗ്രഹിക്കുന്നയാളാണ്. ചില കാര്യങ്ങൾ എന്റെ ലൈഫിൽ മാനിഫെസ്റ്റ് ചെയ്ത് ചെയ്തിട്ടുണ്ട്.
വളരെ സിംപിളായിട്ട് പറയുകയാണെങ്കിൽ... എന്റെ കുഞ്ഞിന്റെ കാര്യത്തിൽ പോലും അങ്ങനെയാണ്. ഒരുപാട് നാളുകൾ കുഞ്ഞില്ലാത്തതിന്റെ വിഷമവും കാര്യങ്ങളും ഉണ്ടായിരുന്നു. പക്ഷെ ദൈവം കൈവിടില്ലെന്നൊരു വിശ്വാസമുണ്ടായിരുന്നു. പിന്നീട് ഞാനും ഭാര്യയും വിചാരിച്ചതിനേക്കാൾ വളരെ നല്ല രീതിയിൽ ദൈവം അത് ഞങ്ങളുടെ കൈകളിലേക്ക് കൊണ്ട് തന്നു.
അതുപോലെ സിനിമയിൽ നിന്നാണെങ്കിലും ഞാൻ വിചാരിച്ചതിനും അപ്പുറമുള്ള സ്നേഹവും അംഗീകാരവുമാണ് എനിക്ക് ലഭിച്ചത്. ഞാൻ അതിന് അർഹനാണോയെന്ന് പോലും എനിക്ക് സംശയമുണ്ട്. സിനിമയിൽ നിന്നും മാറി സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നപ്പോഴാണ് റിയൽ പ്രേക്ഷകരുമായി ഒരു കോൺടാക്ട് എനിക്ക് ഉണ്ടായത്.
അപ്പോഴാണ് എന്റെ സിനിമകളും കഥാപാത്രങ്ങളും അവരുടെ ജീവിതത്തിൽ എത്രത്തോളം ഇൻഫ്ലൂവൻസ് ചെയ്തിട്ടുണ്ടെന്ന് ഞാൻ മനസിലാക്കിയത്. അതിന്റെ ഊർജത്തിൽ നിന്നാണ് സിനിമയിലേക്ക് തിരിച്ച് വരണമെന്ന ആഗ്രഹം ഉണ്ടായത്.
പിന്നീട് മാറ്റങ്ങൾക്ക് അനുസരിച്ച് പൂജ്യത്തിൽ നിന്നും തുടങ്ങി തിരിച്ചുവരാൻ ശ്രമിച്ചു. ശേഷം സ്ലോ ആന്റ് സ്റ്റഡിയായിട്ടുള്ള യാത്രയായിരുന്നു. സിനിമയിൽ നിന്നും ബ്രേക്കെടുക്കാം എന്നത് എന്റെയും പ്രിയയുടേയും ഒരുമിച്ചുള്ള ഡിസിഷനായിരുന്നു. സിനിമയിൽ നിന്നും ബ്രേക്കെടുത്ത സമയത്ത് ഞാനും പ്രിയയും എംബിഎ പഠിക്കാൻ പോയി.

ഡിസ്റ്റന്റ് എജ്യുക്കേഷനായാണ് പഠിച്ചത്. സ്റ്റഡി മെറ്റീരിയലൊക്കെ മേടിച്ചിരുന്നു. എംബിഎ പഠിച്ച് വേറെ ബിസിനസ് ചെയ്യാമെന്നൊക്കെയായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. മാത്രമല്ല അതിന്റെ ഭാഗമായി എറണാകുളത്തേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. പഠിപ്പിസ്റ്റുകളായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിലാണ് വന്നത്.
ശേഷം യാദൃശ്ചികമായി റിയൽ എസ്റ്റേറ്റിലേക്ക് വന്നു. ഞാൻ ഒരു വലിയ കച്ചവടക്കാരനായതുകൊണ്ടല്ല എന്റെ റിയലെസ്റ്റേറ്റ് ഡീലുകൾ നടന്നത്. സിനിമയിൽ എന്നെ കണ്ടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ്. എന്റെ ക്രഡിറ്റായി ഒരിക്കലും ഞാൻ കരുതിയിട്ടില്ല.
എംബിഎ പക്ഷെ കംപ്ലീറ്റ് ചെയ്തില്ല. അതിനേക്കാൾ നല്ല പ്രാക്ടിക്കൽ നോളജ് റിയൽ ലൈഫിൽ നിന്നും കിട്ടി എന്നാണ് അറിയാക്കഥകൾ വെളിപ്പെടുത്തി നടൻ പറഞ്ഞത്. പ്രിയ ചാക്കോച്ചന്റെ ഭാര്യ മാത്രമല്ല മാനേജർ കൂടിയാണെന്ന് വേണമെങ്കിൽ പറയാം.
ചെറിയ രീതിയിൽ സിനിമാ നിർമാണത്തിലേക്കും കുഞ്ചാക്കോ ബോബൻ തിരിഞ്ഞിട്ടുണ്ട്. ബോഗെയ്ൻവില്ലയുടെ നിർമാതാക്കളിൽ ഒരാൾ കുഞ്ചാക്കോ ബോബനാണ്. മികച്ച പ്രതികരണമാണ് ബോഗെയ്ൻവില്ലയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമെ ജ്യോതിർമയിയായാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications