ലാലേട്ടനാണെങ്കിൽ ഓക്കേ, വാ മോനേ എന്ന് പറയും, മമ്മൂക്കയാണെങ്കിൽ സമ്മതിക്കില്ല; ചാക്കോച്ചൻ്റെ മറുപടി വൈറൽ
പ്രണയ നായകൻ, സൂപ്പർ ഡാൻസർ തുടങ്ങിയ വിശേഷണങ്ങൾ കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖമാണ് നടൻ കുഞ്ചാക്കോ ബോബന്റേത്. ഒരു കാലത്ത് ഇദ്ദേഹത്തെപ്പോലെ പ്രണയ സിനിമകൾ ചെയ്ത് ബ്ലോക്ക് ബസ്റ്ററുകൾ സൃഷ്ടിച്ച മറ്റൊരു നടനില്ല. രണ്ടാം വരവിന് ശേഷം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങൾ ഏറ്റെടുത്ത് ഫലിപ്പിക്കാൻ ചാക്കോച്ചന് സാധിക്കുന്നുണ്ട്.
മലയാളത്തിലെ മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ കൂടെ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് ചാക്കോച്ചൻ പറഞ്ഞ രസകരമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയുടെ അനിയനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ വില്ലനായിട്ടാണോ എത്താന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണെങ്കില്‍ എന്റെ അനിയനായി അഭിനയിക്കാനേ മമ്മൂക്ക സമ്മതിക്കുള്ളു എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.
'മമ്മൂക്കയോട് പറയുകയാണെങ്കിൽ നീ എന്റെ ചേട്ടനായി അഭിനയിച്ചോടാ എന്ന് അദ്ദേഹം പറയും. അല്ലാതെ, എനിക്ക് തോന്നുന്നില്ല എനിക്ക് പുള്ളിയുടെ അനിയനായി അഭിനയിക്കാന്‍ പറ്റുമെന്ന്. ലാലേട്ടനാണെങ്കില്‍ ഓക്കേ, വാ മോനേ എന്ന് പറഞ്ഞ് വരും. പിന്നെ ഇവരുടെ രണ്ട് പേരുടെ കൂടെയും എന്റെ കരിയറിന്റെ ആദ്യകാലത്ത് തന്നെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്'.
'ഹരികൃഷ്ണന്‍സ് എന്ന സിനിമയിലൂടെയാണ് ഇരുവർക്കുമൊപ്പം അഭിനയിച്ചത്. പിന്നെ ജയറാമേട്ടന്റേയും സുരേഷേട്ടന്റേയുമൊക്കെ കൂടെ അഭിനയിക്കാന്‍ പറ്റിയിട്ടുണ്ട്. മലയാളത്തിലുള്ള എല്ലാ നടന്മാരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് ഒരു ഭാഗ്യമാണ്'.
'ഞാൻ കരിയർ തുടങ്ങിയ സമയത്ത് ദിലീപ് ആയിരുന്നു എൻ്റെ സമകാലികനായി നിന്നത്. ഒരിടവേളക്ക് ശേഷം തിരിച്ച് വരുമ്പോൾ ജയന്‍, ഇന്ദ്രന്‍, രാജു ഇവരെല്ലാം ഉണ്ടായിരുന്നു അതുകഴിഞ്ഞ് ഞാന്‍ വീണ്ടും മുമ്പോട്ട് പോകുമ്പോള്‍ നിവിന്‍, ആസിഫ്, ടൊവി അവരൊക്കെ ഉണ്ടായി'.
'എല്ലാവരുടേയും കൂടെ ഓരോ കാലഘട്ടത്തിന് അനുസരിച്ച് ഓരോ ജനറേഷന് അനുസരിച്ച് അവരുടെ സമകാലിനനായി അഭിനയിക്കാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഇനിയും അങ്ങനെ തന്നെ പോകുമെന്നാണ് വിശ്വസിക്കുന്നതും വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും. അതിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നതും', ചാക്കോച്ചൻ പറഞ്ഞു.
'ഒരു നടനെന്ന നിലയില്‍ ഇവരൊക്കെ ഉള്ളതുകൊണ്ടാണ് എനിക്ക് ഓരോന്നിലും ഇവോള്‍വ് ചെയ്യാന്‍ സാധിക്കുന്നത്. എനിക്ക് മുന്നേ വന്നവരില്‍ നിന്നും ശേഷം വന്നവരില്‍ നിന്നും ഓരോ കാര്യം പഠിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. രാജു, ആസിഫ് ഫഹദ് ഇവരില്‍ നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ന്നാ താന്‍ കേസ് കൊട് എന്നതും അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി വന്ന സിനിമയാണ്', കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


Click it and Unblock the Notifications