പ്രിയപ്പെട്ട മകളെ എന്‍റെ രാഞ്ജിയാക്കാന്‍ തന്നതിന് നന്ദി! ഭാര്യാപിതാവിന് ആശംസയുമായി കുഞ്ചാക്കോ ബോബന്‍
മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. സ്വഭാവിക കഥാപാത്രങ്ങളും വില്ലത്തരവുമായുമൊക്കെ എത്തിയിരുന്നുവെങ്കിലും പലരും ഇന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ചോക്ലേറ്റ് ഹീറോയെന്നാണ്. മികച്ച വില്ലനുള്ള അവാര്‍ഡ് സ്വീകരിക്കുമ്പോഴും പരിചയപ്പെടുത്തുന്നത് ഇങ്ങനെയായിരിക്കുമെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. അനിയത്തിപ്രാവെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി സ്വന്തമാക്കുകയായിരുന്നു അദ്ദേഹം. നവാഗതരായി നിരവധി പേരെത്തിയെങ്കിലും ഈ റെക്കോര്‍ഡ് ഇന്നും ചാക്കോച്ചന് സ്വന്തമാണ്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസയെന്ന ഇസഹാഖ് എത്തിയത്.
ഇസ വന്നതോടെ ചാക്കോച്ചന്റെ ലോകം കറങ്ങുന്നത് അവന് വേണ്ടിയായെന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു. കുഞ്ഞ് മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. അടുത്തിടെയായിരുന്നു മകന്റെ ഒന്നാം പിറന്നാളാഘോഷിച്ചത്. പ്രിയയുടെ പിതാവായ സാംകുട്ടിയുടെ 75ാം പിറന്നാളാഘോഷത്തെക്കുറിച്ച് വിവരിച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സാംകുവിന് ചാക്കോച്ചന്‍ ആശംസ നേര്‍ന്നത്. അമ്മായിഅപ്പനെ സോപ്പിട്ട് പതപ്പിക്കുവാണല്ലോ താരമെന്നായിരുന്നു ആരാധകരുടെ കമന്റ്.

അപ്പാപ്പനും അപ്പനുമൊപ്പം
ചില്ലിംഗ് വിത്ത് ഹിസ് അപ്പാപ്പൻ ആന്‍ഡ് അപ്പാപ്പനെന്ന് പറഞ്ഞായിരുന്നു കുഞ്ചാക്കോ ബോബന്‍റെ കുറിപ്പ് തുടങ്ങുന്നത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന മൂന്നുപേരുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുൻപ് അപ്പാപ്പൻ 75-ാം പിറന്നാൾ ആഘോഷിച്ചു. ദൈവം അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിൽ അനുകമ്പയുള്ളവനായിരുന്നു. മിസ്റ്റർ സാമുവൽകുട്ടി, എന്റെ സ്വന്തം സാംകു, നിങ്ങളുടെ പ്രിയപ്പെട്ട മകളെ എനിക്ക് രാജ്ഞിയായി തന്നതിന് നന്ദി. നിങ്ങളുടെ കണ്ണിലെ തിളക്കം നിങ്ങളുടെ മകളും കൊച്ചുമകനുമാണെന്നും താരം കുറിച്ചിരുന്നു.

പ്രണയിച്ച് വിവാഹിതരായവര്‍
പ്രണയിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. ആരെയായിരിക്കും ചാക്കോച്ചന്‍ വിവാഹം ചെയ്യുന്നതെന്നറിയാനായുള്ള ആകാംക്ഷയില്‍ ആരാധികമാര്‍ കഴിയുന്നതിനിടയിലായിരുന്നു പ്രിയ ആന്‍ സാമുവലിന്റെ രംഗപ്രവേശം. തന്റെ പ്രണയിനി ഇതാണെന്നും ഇനിയങ്ങോട്ട് ഞങ്ങളൊരുമിച്ചാണെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. ആദ്യ സിനിമയില്‍ ഓ പ്രിയേ എന്ന ഗാനം പാടുമ്പോള്‍ ജീവിതസഖിയും പ്രിയായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ഇസയുടെ വരവ്
കഴിഞ്ഞ വര്‍ഷമായിരുന്നു പ്രിയയുടേയും ചാക്കോച്ചന്റേയും ജീവിതത്തിലേക്ക് ഇസയെത്തിയത്. ബൈബിളില്‍ അബ്രഹാമിനും സാറയ്ക്കും വൈകി ലഭിച്ച കുഞ്ഞായിരുന്നു ഇസഹാഖ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാത്തിരിപ്പിന് ശേഷം ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥിക്ക് ഇവരും ആ പേര് തന്നെ നല്‍കുകയായിരുന്നു. ഇസ മുട്ടിലിഴയാനൊക്കെ തുടങ്ങിയെന്നും ഇപ്പോള്‍ തന്നെപ്പോലെ മര്യാദക്കാരനാണെന്നുമൊക്കെ ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ഇസയെ എടുത്ത് നില്‍ക്കുമ്പോള്‍ പ്രിയയുടെ മുഖത്തുണ്ടാവുന്ന സന്തോഷമാണ് തന്നെയും സന്തോഷിപ്പിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴേ താരം
സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയിരിക്കുകയാണ് ഇസ്ഹാഖ്. ഇസയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. ചാക്കോച്ചനും പ്രിയയും ഇടയ്ക്കിടയ്ക്ക് മകനെക്കുറിച്ച് വാചാലരായെത്താറുമുണ്ട്. മക്കളില്ലാത്ത വിഷമത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആശ്വസിപ്പിച്ചിരുന്ന ആളാണോ ഇതെന്ന് ഇടയ്‌ക്കൊക്കെ തോന്നിപ്പോവാറുണ്ടെന്ന് പ്രിയ പറഞ്ഞിരുന്നു. അത്രയധികം വാത്സല്യത്തോടെയാണ് ചാക്കോച്ചന്‍ ഇസയെ ഓമനിക്കാറുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications