'ചിലപ്പോ കഞ്ഞിയാകും ചിലപ്പോ ബിരിയാണി, അന്നേ സിൻസിയറാണെന്ന് തോന്നി, താൻ ഇങ്ങനത്തെ ഒരാളാണോയെന്ന് മമ്മൂട്ടി'
കോട്ടയം കുഞ്ഞച്ചനിലെ പച്ച പരിഷ്കാരിയായ കുട്ടിയപ്പനേയും ഏയ് ഓട്ടോയിലെ ഫ്രീക്കനായ രമണനേയുമെല്ലാമാണ് കുഞ്ചന്റെ മുഖം കാണുമ്പോൾ നമുക്കെല്ലാം ആദ്യം ഓർമ വരിക. അമ്പത്തിമൂന്ന് വർഷമായി മലയാള സിനിമയുടെ ഭാഗമായി നിലകൊള്ളുന്ന താരം നടൻ എന്നതിലുപരി ചിത്രരചന, ഇന്റീരിയർ ഡിസൈനിങ് എന്നിവയിൽ അടക്കം കമ്പമുള്ള സകലകലാവല്ലഭനാണ്. സിനിമയേക്കാൾ കുഞ്ചൻ വിലമതിക്കുന്ന ഒന്നാണ് കുടുംബം.
ഫാമിലിമാനായ കുഞ്ചനെ കുറിച്ച് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മേക്കപ്പ് ആർട്ടിസ്റ്റും നടന്റെ ഭാര്യയുമായ ശോഭ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നാൽപ്പത് വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. മ്യൂച്ചൽ അണ്ടർസ്റ്റാന്റിങ്, പാട്നർഷിപ്പ്, എന്നിങ്ങനെയുള്ളവ വിവാഹബന്ധങ്ങളിൽ വേണമെന്ന് ആളുകൾ ചിന്തിച്ച് തുടങ്ങും മുമ്പ് തന്നെ കുഞ്ചൻ അത് സ്വന്തം ദാമ്പത്യ ജീവിതത്തിൽ നടപ്പിലാക്കിയിരുന്നു.

ഭാര്യയെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ പ്രോത്സാഹിപ്പിച്ചു. തിരക്കിനടിയിലും ഭാര്യയെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളും വീട്ടുകാര്യങ്ങളും മക്കളുടെ പരിപാലനവും മനോഹരമായി ചെയ്തു. ചേട്ടൻ ഒരിക്കലും പൊങ്ങച്ചം പറഞ്ഞിട്ടില്ല. 250 രൂപയ്ക്ക് ജോലി ചെയ്തിട്ടുണ്ട്. 500 രൂപയ്ക്ക് ജോലി ചെയ്തിട്ടുണ്ട് എന്നൊക്കെ പറയാൻ ഇപ്പോഴത്തെ ആളുകൾക്ക് മടിയാണ്.
പക്ഷെ ചേട്ടന് അതൊന്നും പ്രശ്നമല്ല. വളരെ ഫ്രാങ്കാണ്. ഞാൻ ചെറുതിൽ നിന്ന് തുടങ്ങിയതാണെന്ന് പറയും. അതാണ് ചേട്ടനിലേക്ക് എന്നെ അടുപ്പിച്ചത്. ഞാൻ മോഹൻലാലോ മമ്മൂട്ടിയോ ഒന്നും അല്ല. അതുകൊണ്ട് ചിലപ്പോൾ കഞ്ഞിയായിരിക്കും ചിലപ്പോൾ ബിരിയാണിയായിരിക്കുമെന്ന് പെണ്ണ് കാണാൻ വന്നപ്പോഴെ പറഞ്ഞു. അന്നേ എനിക്ക് തോന്നി പുള്ളി വളരെ സിൻസിയറാണെന്ന്.
അതുപോലെ ഫാമിലിമാനാണ്. വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനിങ് ഇഷ്ടമാണ്. അതുപോലെ മക്കളേയും ഇഷ്ടമാണ്. എന്നോട് കുട്ടികൾക്ക് അത്ര ഇഷ്ടമില്ല. ചേട്ടനോടാണ് അടുപ്പം. എന്റെ ബ്യൂട്ടി പാർലറിന്റെ ഇന്റീരിയറും ചേട്ടനാണ് ചെയ്തത്. അതുപോലെ എന്തെങ്കിലും കണ്ടാൽ പെട്ടന്ന് റിയാക്ട് ചെയ്യുന്ന കൂട്ടത്തിലാണ് ചേട്ടൻ. മക്കൾ തടയും.
പെൺകുട്ടികളെയൊക്കെ കാണുമ്പോൾ ഉപദേശിക്കും. മുമ്പ് ചെന്നൈയിലായിരുന്നു സ്ഥിരം ചേട്ടൻ. വിവാഹശേഷം നാട്ടിലേക്ക് ഞാൻ പിടിച്ചുകൊണ്ട് വന്നതാണെന്നും ശോഭ പറയുന്നു. മമ്മൂട്ടിക്കൊപ്പം വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ പോയി സിനിമ കണ്ട അനുഭവം കുഞ്ചനും പങ്കിട്ടു. തിയേറ്ററിൽ പോയി സിനിമ കാണാൻ പറ്റുന്നില്ല. പണ്ടൊക്കെ പല തരത്തിലുള്ള കമന്റ്സുണ്ടാകുമായിരുന്നു.

അതുകൊണ്ട് കഴിയുന്നതും തിയേറ്ററിൽ പോകാറില്ല. തിയേറ്ററിൽ പോയി ഞാൻ അടിയും ഉണ്ടാക്കിയിട്ടുണ്ട്. സിബിഐ ഡയറി കുറുപ്പിന്റെ ആദ്യ ഭാഗം ഇറങ്ങിയ സമയത്ത് ഞാനും എന്റെ ഭാര്യയും മമ്മൂട്ടിയും മമ്മൂട്ടിയുടെ കുടുംബവും ഡെന്നീസ് ജോസഫും ഞങ്ങളുടെ ജോലിക്കാരുമെല്ലാം കൂടി സിനിമ കാണാൻ പോയി. ഷേണായീസ് തിയേറ്ററിലാണ് പോയത്.
നമ്മുടെ നാടാണ് പ്രത്യേകം സൂക്ഷിക്കണം. കഴിവതും പടം തീരും മുമ്പ് ഇറങ്ങണമെന്ന് ഞാൻ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ശേഷം പടം കഴിഞ്ഞ ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ ശോഭയുടെ അടുത്തേക്ക് ഒരുത്തൻ വന്നു. ഒന്ന് തോണ്ടണം അതാണ് അവന്റെ ലക്ഷ്യം. പന്തികേട് മണത്ത ഞാൻ അവൻ അടുത്തെത്തിയപ്പോൾ തടഞ്ഞ് ഞാൻ എനിക്ക് തോന്നിയതുപോലെ അവനെ പെരുമാറി.
സിറ്റുവേഷൻ കൊണ്ട് ചെയ്തതാണ്. പിന്നെ ആളുകൾ ഓടിക്കൂടി. അവനെ ജനങ്ങൾ എയറിലാക്കി. കാറിൽ കയറിയപ്പോൾ താൻ ഇങ്ങനത്തെ ഒരാളാണോ എന്നാണ് മമ്മൂട്ടി ചോദിച്ചതെന്ന് കുഞ്ചൻ പറയുന്നു. നടന്റെ മകൾ സ്വാതി കുഞ്ചൻ സ്റ്റൈലിസ്റ്റും ഡിസൈനറുമാണ്.


Click it and Unblock the Notifications











