'രണ്ട് സിനിമകൾ പാതി വഴിയിൽ നിന്നുപോയി...ഞാൻ പാളിയാൽ എല്ലാം തീരും'; ഗോപിക നിവേദിതയായത് ഇങ്ങനെ!
ആസിഫ് അലിയെ നായകനാക്കി അവതാരകനായി മലയാളിക്ക് സുപരിചിതനായ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോ ക്രിസ്മസ് റിലീസായി ഡിസംബർ 24ന് ആണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മാത്തുക്കുട്ടി തന്നെ രചന നിർവഹിച്ച ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ.കെ.വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെൽദോ'യുടെ ക്രിയേറ്റീവ് ഡയറക്ടർ.

ഷാൻ റഹ്മാനാണ് സംഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ആസിഫ് അലിയുടെ നായിക പുതുമുഖമായ ഗോപിക ഉദയൻ ആയിരുന്നു. അച്ഛന്റെ ഫോട്ടോഗ്രാഫർ സുഹൃത്ത് വഴിയാണ് സിനിമയിലേക്ക് ഗോപിക ഉദയൻ എത്തുന്നത്. വിനീത് ശ്രീനിവാസനാണ് ഫൈനൽ ഓഡീഷനിലൂടെ ഗോപികയെ നിവേദിതയാകാൻ തെരഞ്ഞെടുത്തത്. കുഞ്ഞെൽദോയുടെ ഭാഗമായപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഗോപിക ഉദയൻ.
'ഞാനും നിവേദിതയും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. അങ്ങനെ തനിക്കും തോന്നിയതായി സംവിധായകൻ മാത്തുക്കുട്ടി ചേട്ടൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രീ പ്രൊഡക്ഷൻ സമയത്ത് തന്നെ സിനിമയെ കുറിച്ചൊരു ധാരണ കിട്ടാനായി ടീമിനൊപ്പം ചേർന്നിരുന്നു. പ്രീപ്രൊഡക്ഷൻ സമയത്ത് എഴുത്തും ഡിസ്‌ക്ഷനുമൊക്കെ ഗുണകരമായി. എനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് നിവേദിത കടന്നുപോയത്. ഈ ഒരു അവസ്ഥ എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രം തന്നെയായിരുന്നു നിവേദിത. സിനിമയുടെ രണ്ടാം പകുതി ഫുൾ കുഞ്ഞെൽദോയും നിവേദിതയുമാണ്. ഞാൻ ഒന്ന് പാളിയാൽ എല്ലാം തീരും. ആ ബോധ്യമുണ്ടായിരുന്നു. എത്ര ടേക്ക് പോയാലും സാരമില്ലെന്നാണ് ആസിഫിക്ക പറഞ്ഞത്.'
'റിയൽ ലൈഫിൽ ഞാനൊരു ഹൈപ്പർ ആക്ടീവ് ടൈപ്പാണ്. പക്ഷേ നിവേദിത എന്ന കഥാപാത്രം തീർത്തും വ്യത്യസ്തയാണ്. പറ്റുന്നത്ര നിവേദിതയുടെ മാനറിസം സെറ്റിൽ നടക്കുമ്പോഴും ഇരിക്കുമ്പോഴും വേണമെന്ന് മാത്തുചേട്ടൻ പറഞ്ഞു. ഇടയ്ക്ക് ആസിഫ് ഇക്ക പാട്ടിന് ഡാൻസ് കളിക്കാൻ പോയപ്പോൾ എന്നെ പിടിച്ചിരുത്തി. ഇതൊക്കെ ഒരുപാട് ഹെൽപ്പ് ചെയ്തു. ആസിഫ് ഇക്ക കുഞ്ഞെൽദോ ആയിട്ടുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. ഞാനൊക്കെ അന്തം വിട്ടു നിന്നിട്ടുണ്ട്. എങ്ങനെ കഥാപാത്രമാകുമെന്നത് ഒരു പുതുമുഖമെന്ന നിലയ്ക്ക് എനിക്ക് ധാരണയില്ലായിരുന്നു. ആസിഫ് ഇക്ക കരിയർ പീക്കിൽ നിൽക്കുന്ന സമയത്താണ് ഈ സിനിമ വരുന്നത്. ആസിഫ് ഇക്ക സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയത് കുഞ്ഞെൽദോയുടെ സെറ്റിലാണ് ആഘോഷിച്ചത്. വൈറസ്, ഉയരെ, കെട്ട്യോളാണന്റെ മാലാഖ തുടങ്ങിയ സിനിമകളിലൂടെ തന്റെ റേഞ്ച് തെളിയിച്ച നടനാണ് അദ്ദേഹം. ആസിഫ് ഇക്ക സെറ്റിൽ അച്ചടക്കമുള്ള ആളാണ്. ഷോട്ട് എടുക്കുമ്പോൾ സംസാരിക്കാനോ, ഫോൺ ചെയ്യാനോ സമ്മതിക്കില്ല. അപ്പോഴാണ് ഇതിന്റെ പ്രാധാന്യം എനിക്ക് പോലും മനസിലാകുന്നത്.'
'അഭിനയം എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. ചെയ്യാൻ പറ്റുമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്. ഞാൻ മലയാളത്തിൽ രണ്ട് സിനിമകൾ മുമ്പ് ചെയ്തിരുന്നു. പക്ഷേ അതൊന്നും പൂർത്തിയായില്ല. പിന്നെ ചിലപ്പോൾ എനിക്കിത് പറ്റുന്ന ഫീൽഡ് അല്ലെന്ന് തോന്നി പഠനവുമായി മുന്നോട്ട് പോകുമ്പോഴാണ് കുഞ്ഞെൽദോയിൽ ചാൻസ് കിട്ടുന്നത്' ദുബായിൽ തങ്ങൾ സെറ്റിൽഡാണെന്നും പക്ഷെ അഭിനയം വരുമ്പോൾ വീട്ടുകാർ നാട്ടിലേക്ക് വരാനും മറ്റുമായി കട്ട സപ്പോർട്ടായി ഉണ്ടെന്നും ഗോപിക ഉദയൻ പറയുന്നു. കുഞ്ഞെൽദോയ്ക്ക് മുമ്പ് റിലീസ് ചെയ്ത ആസിഫ് അലി സിനിമ എല്ലാം ശരിയാകും എന്ന ചിത്രമാണ്. നേരത്തെ ഷൂട്ടിങ് പൂർത്തിയായ കുഞ്ഞെൽദോ സിനിമ കൊവിഡ് മൂലമാണ് റിലീസ് മാറ്റിവെച്ചത്.


Click it and Unblock the Notifications