ഉർവശിക്കോ ശോഭനയ്ക്കോ അങ്ങനെയൊരു പരാതിയില്ല; അന്നത്തെ കാര്യമെല്ലാം മറന്നോ?; ഐശ്വര്യയോട് കുട്ടി പത്മിനി
അഭിമുഖങ്ങളിൽ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന നടിയാണ് ഐശ്വര്യ ഭാസ്കരൻ. പ്രഗൽഭ നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ നടത്തിയ തുറന്ന് പറച്ചിൽ ചർച്ചയായി. നിർമാതാവും നടിയുമായ കുട്ടി പത്മിനിക്കെതിരെയാണ് ഐശ്വര്യ സംസാരിച്ചത്. കുട്ടി പത്മിനി നിർമിച്ച സീരിയലിൽ അഭിനയിച്ച തനിക്ക് മൂന്ന് മാസം പ്രതിഫലം ലഭിച്ചില്ലെന്നും ചോദിച്ചപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് പറഞ്ഞെന്നുമാണ് ഐശ്വര്യ ആരോപിച്ചത്.
തന്റെ പാട്ടിയെ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോൾ സെറ്റിൽ നിന്നും അപ്പോൾ തന്നെ ഇറങ്ങാൻ പറഞ്ഞു. അപ്പോൾ തന്നെ താൻ ഈ സീരിയലിന്റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നും ഐശ്വര്യ തുറന്ന് പറഞ്ഞു. ഇപ്പോഴിതാ ആരോപണത്തിന് മറുപടി നൽകിയിരിക്കുകയാണ് കുട്ടി പത്മിനി. ഐശ്വര്യ പറഞ്ഞത് തെറ്റാണെന്നും നടിയുടെ പരാമർശം തന്നെ വിഷമിപ്പിച്ചെന്നും കുട്ടി പത്മിനി പറയുന്നു. ഐശ്വര്യയോട് ചില ചോദ്യങ്ങളും കുട്ടി പത്മിനി ഉന്നയിച്ചു.

'നിങ്ങൾ ആദ്യം എനിക്കൊപ്പം വർക്ക് ചെയ്തത് 2003 ലാണ്. അതിന് ശേഷം 2005 ലും 2009 ലും. പ്രതിഫലം തരാൻ ബാക്കിയുണ്ടായിരുന്നെങ്കിൽ എന്റെ സീരിയലുകളായ കതിരവൻ, അനിത വനിത, മാധു പ്ലസ് ടു, ഇങ്കെയ് അങ്കെയ് തുടങ്ങി ഇത്രയും സീരിയലുകളിൽ എങ്ങനെ അഭിനയിച്ചു?. ഇന്നും ഞാൻ പറയുന്നു, എന്റെ സീരിയലിൽ അഭിനയിച്ച ഉർവശി, രമ്യ കൃഷ്ണൻ, ശോഭന, ഗൗതമി തുടങ്ങി ഒരാളും എന്നെക്കുറിച്ച് ഇങ്ങനെ പറയില്ല. ചെന്നെെയിൽ വെള്ളപ്പൊക്കം വന്നപ്പോൾ പോലും ഞങ്ങളുടെ സീരിയലിന്റെ ടേപ്പ് കറക്‌ടായി പോയി'
'അതിന് കാരണം ഓരോ ടെക്നീഷ്യനും എനിക്ക് മേൽ വെച്ച സ്നേഹവും വിശ്വാസവുമാണ്. എന്റെ ഓരോ തൊഴിലാളികളെയും കുടുംബമായി കാണുന്നു. ഒരു നിർമാതാവ് പ്രതിഫലം നൽകിയില്ലെങ്കിൽ ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയുണ്ട്. അവിടെ പോയി പരാതി നൽകാം. എന്തുകൊണ്ട് പരാതി നൽകിയില്ല?. നിങ്ങളുടെ പാട്ടി മരിച്ച ശേഷവും നിങ്ങൾ എന്റെ കൂടെ സീരിയലുകൾ ചെയ്തിട്ടുണ്ട്. അതൊന്നും ഓർമ്മയില്ലാകത്തത് എന്താണ്?'

'എന്തിനാണ് എന്നോട് ദേഷ്യം. എനിക്കിന്നും അത് മനസിലാകുന്നില്ല. നീ എന്റെ മടിയിൽ തല വെച്ച് ഉറങ്ങിയതും ഭക്ഷണം കഴിപ്പിച്ചതുമെല്ലാം എനിക്കിന്നും ഓർമ്മയുണ്ട്,' കുട്ടി പത്മിനി ചോദിക്കുന്നു. സെറ്റിൽ അധികം പോകുന്ന നിർമാതാവല്ല ഞാൻ. വേണ്ട കാര്യങ്ങൾ ഓഫീസിൽ വെച്ച് തന്നെ തീരുമാനിക്കും. സെറ്റിൽ ഇതുവരെയും ആരോടും ഞാൻ ഒച്ച വെച്ചിട്ടില്ല.
എനിക്കൊപ്പം പ്രവർത്തിച്ച ഏത് ആർട്ടിസ്റ്റിനോടും ചോദിച്ച് നോക്കാം. ഒരു ആർട്ടിസ്റ്റിന് അവാർഡ് ലഭിക്കാൻ ഞാൻ പരാമവധി ശ്രമിക്കും. തന്നെക്കുറിച്ച് എല്ലാവരും നല്ലത് പറയാൻ വേണ്ടിയല്ല ഇക്കാര്യങ്ങൾ തുറന്ന് പറയുന്നതെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
ഒരു കാരണം കൊണ്ടും കൈ നീട്ടി ശമ്പളം വാങ്ങിയ കമ്പനിയെക്കുറിച്ച് കുറ്റം പറയരുതെന്നും കുട്ടി പത്മിനി ഐശ്വര്യയോടായി പറഞ്ഞു. കുട്ടി പത്മിനിയുടെ വാദത്തോട് ഐശ്വര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











