'ഒരു ദിവസം ആ വീട്ടിലേക്ക് വേണ്ടത് മൂവായിരം രൂപയുടെ പൂക്കൾ; മക്കളെയെല്ലാം നല്ല നിലയിലെത്തിച്ചത് അമ്മ'
ഇളയരാജ മകൾ ഭവതരിണിയുടെ മരണത്തിൽ നിരവധി പേർ ഇതിനകം അനുശോചനം അറിയിച്ചിട്ടുണ്ട്. കാൻസർ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു ഭവതരിണി. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. ബാല്യകാലത്ത് തന്നെ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയ ഭവതരിണി മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ 'തിത്തിത്തേ താളം' എന്ന ഗാനം പാടിയാണ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിക്കുന്നത്.
2000 ൽ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിൽ 'മയിൽ പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഭവതരിണിക്ക് ലഭിച്ചു. മിത്ര മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധായികയായും തുടക്കം കുറിച്ചു. സംഗീത സംവിധായകരായ യുവൻ ശങ്കർരാജ, കാർത്തിക് രാജ എന്നിവരാണ് സഹോദരങ്ങൾ. അമ്മ പരേതയായ ജീവ ഗാജയ്യ. ഭവതരണിയുടെ ജീവിതത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ മകളും ഭവതരിണിയും ചെറുപ്പത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. വളരെ എളിമയുള്ള പെൺകുട്ടിയായിരുന്നു ഭവതരണി. ആരോടും പ്രശ്നമുണ്ടാക്കുന്ന ആളായിരുന്നില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. ഇളയരാജയുടെ കുടുംബത്തെക്കുറിച്ചുള്ള മറ്റ് ചില വിവരങ്ങളും കുട്ടി പത്മിനി പങ്കുവെച്ചു.
ഇളയാരാജ സാറിന് ഒരുപാട് സമ്പാദിക്കാൻ കഴിഞ്ഞിരിക്കാം. അത് കൃത്യമായി സൂക്ഷിക്കാൻ കഴിഞ്ഞത് ഭാര്യ ജീവ അക്കയ്ക്കാണ്. നല്ല സ്ഥലത്ത് വീട് വാങ്ങി. ഉചിത സമയത്ത് യുവന് ഒരു സ്റ്റുഡിയോ വെച്ചു. ആ സ്റ്റുഡിയോ സെറ്റ് ചെയ്യാൻ അക്കാലത്ത് രണ്ടരക്കോടി രൂപയായി. ജീവ അക്ക എന്നോട് ഇടയ്ക്കിടെ ഫോണിൽ സംസാരിക്കുമായിരുന്നു. എല്ലാ പൗർണമിക്കും എന്നെ ഫോൺ ചെയ്യും. ക്ഷേത്ര ദർശനത്തിന് ഒരുമിച്ച് പോകുമായിരുന്നു.

ഇളയരാജ സാറുടെ വീട്ടിൽ ഒരു ദിവസത്തേക്ക് മാത്രം മൂവായിരം രൂപയുടെ മൂകളിൽ പൂവ് ഓർഡർ ചെയ്യും. വീട്ടിനുള്ളിൽ പോയാൽ മുന്നിൽ നിന്നും ഉൾ ഭാഗത്തേക്ക് വരെ പിത്തളയുടെ അലങ്കാര പാത്രങ്ങൾ ഉണ്ടാവും ഭവതരണിയും അമ്മയുമാണ് ഒരുമിച്ചാണ് അവ അലങ്കരിച്ചിരുന്നത്. ഒരേയൊരു മകളാണ്. ഇളയരാജ സാറിനും മകളോട് വലിയ സ്നേഹമായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു.
ഇളയരാജയുടെ മകൾ എന്ന പേരിൽ അല്ലാതെ കരിയറിൽ സ്വന്തം നിലയിൽ ഉയർന്നു. തനിക്കറിയാവുന്നിടത്തോളം മക്കൾക്ക് വേണ്ടി അവസരം ചോദിക്കുന്ന ആളല്ല ഇളയരാജ സാർ. മക്കൾ എല്ലാവരും സ്വന്തം നിലയിൽ വളർന്നു. അവർക്ക് വലിയ പിന്തുണ നൽകിയത് അമ്മയാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. മരിക്കുന്നത് വരെ ഭവതരിണിക്കൊപ്പം ഭർത്താവ് ഉണ്ടായിരുന്നു. പല സ്ത്രീകൾക്കും അങ്ങനെയൊരു ഭാഗ്യം ഉണ്ടായിട്ടില്ലെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു. പരസ്യ എക്സിക്യൂട്ടീവായ ആർ ശബരിനാഥ് ആണ് ഭവതരിണിയുടെ ഭർത്താവ്.
ഇളയരാജയുടെ ഭാര്യ ജീവ ഗാജയ്യ മരിച്ച ശേഷം അദ്ദേഹത്തിന്റെ കുടുംബവുമായി തനിക്കുണ്ടായിരുന്ന സൗഹൃദം നിലനിർത്താൻ കഴിഞ്ഞില്ല. ഭവതരിണി കാൻസർ ബാധിച്ച് ചികിത്സയിലാണെന്ന് സിനിമാ, സംഗീത ലോകത്ത് പലർക്കും അറിയില്ലായിരുന്നും കുട്ടി പത്മിനി പറയുന്നുണ്ട്. ഭവതരിണിയുടെ മരണത്തിൽ നടൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ ഇതിനകം അനുശോചനം അറിയിച്ചിട്ടുണ്ട്. ഭവതരിണിയുടെ മരണം സഹിക്കാനാവുന്നില്ലെന്നും ഈ വിഷമഘട്ടത്തിൽ ഇളയരാജയ്ക്ക് ഒപ്പമുണ്ടാകുമെന്നും കമൽ ഹാസൻ കുറിച്ചു.


Click it and Unblock the Notifications











