ഭർത്താവും മക്കളും വീക്കായി; സാമ്പത്തിക പ്രശ്നങ്ങളും; ആ വിവാദ കാലത്തെ അതിജീവിച്ചതിങ്ങനെ; ലക്ഷ്മി നായർ
മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ലക്ഷ്മി നായർ. മലയാളികളുടെ പാചക റാണിയായാണ് ലക്ഷ്മി നായർ അറിയപ്പെടുന്നത്. അത്രമാത്രം വൈവിധ്യമേറിയ വിഭവങ്ങൾ ലക്ഷ്മി നായർ കുക്കറി ഷോകളിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. മാജിക് ഓവൻ എന്ന ലക്ഷ്മി നായരുടെ കുക്കറി ഷോ ഒരുകാലത്ത് ഹിറ്റായിരുന്നു. ഇന്ന് യൂട്യൂബ് ചാനലുകളുടെ കടന്ന് വരവോടെ കുക്കറി ഷോകൾ ഒട്ടനവധിയുണ്ട്. അതിന് മുമ്പ് ടെലിവിഷനിലെ കുക്കറി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞതാണ് ലക്ഷ്മി നായരെ തുണച്ചത്.
പിന്നീട് യൂട്യൂബ് ചാനലുമായി ലക്ഷ്മി നായരെത്തി. പുതിയ വിഭവങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ലക്ഷ്മി ചാനലിൽ പങ്കുവെക്കാറുണ്ട്. ഏത് പ്രായത്തിലും ജീവിതം ആസ്വദിക്കണമെന്ന താൽപര്യമുള്ളയാളാണ് ലക്ഷ്മി നായർ. യാത്രകളോടും പുതിയ പരീക്ഷണങ്ങളോടും തനിക്കുള്ള താൽപര്യത്തെ പറ്റി ലക്ഷ്മി നായർ മുമ്പും സംസാരിച്ചിട്ടുണ്ട്. വർഷങ്ങളായി ലൈം ലൈറ്റിലുള്ള ലക്ഷ്മി നായർക്ക് കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് തനിക്കിത്രയും ചെയ്യാൻ കഴിഞ്ഞതെന്ന് ലക്ഷ്മി നായർ നേരത്തെ പറഞ്ഞിട്ടുണ്ട്.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി നായർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ പിന്നാലെ
നടക്കുന്ന ഭാര്യയായിരുന്നു വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെന്ന് ലക്ഷ്മി നായർ പറയുന്നു. 'വളരെ പൊസസീവ് ആയിരുന്നു. ചേട്ടാ, ചേട്ടാ എന്ന് വിളിക്കുന്ന ലൈൻ തന്നെയായിരുന്നു. ഇത് ശരിയാവില്ലെന്ന് പുള്ളിക്കാരന് തോന്നി. ഞാൻ വളരെ പൊസസീവായ പെൺകുട്ടിയായിരുന്നു. എന്റെ ഫ്രണ്ട്സിന്റെ കാര്യത്തിലൊക്കെ ഞാൻ പൊസസീവായിരുന്നു'

'അത് മാറ്റിയെടുത്തത് ഭർത്താവാണ്. പൊസസീവ്നെസ് ഉണ്ടെങ്കിൽ ഭയങ്കര പാടാണ്, നമ്മുടെ ഫ്രണ്ട് നമ്മളെ വിട്ട് പോവുമ്പോഴൊക്കെ സങ്കടമാവില്ലേ. അത് മാറണം. ഒരു ഡിറ്റാച്ച്മെന്റ് എപ്പോഴും നല്ലതാണ്,' ലക്ഷ്മി നായർ പറഞ്ഞു. വിദ്യാർത്ഥി സമരത്തെക്കുറിച്ച് ലോ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കിയ വിവാദ കാലഘട്ടത്തെക്കുറിച്ചും ലക്ഷ്മി നായർ സംസാരിച്ചു.
'കഷ്ടകാലം വന്ന സമയമായിരിക്കും. ഓരോ താഴ്ചയ്ക്കും ഒരു ഉയർച്ചയുണ്ട്. ചില നഷ്ടങ്ങൾ ചില നേട്ടങ്ങൾക്ക് വേണ്ടിയായിരിക്കാം. പക്ഷെ വിഷമം ഉണ്ടായിരുന്നു. അന്ന് ഒറ്റയ്ക്കാണ്. ഞാനും എന്റെ വീട്ടുകാരും മാത്രം. എന്നെ പിന്തുണച്ചാൽ ആക്രമിക്കുമെന്ന് കരുതി പലരും മിണ്ടാതിരുന്നു. ചില ആളുകൾക്ക് എന്നെ അറിയുക പോലുമില്ല. എല്ലാവരും ചീത്ത പറയുന്നു, എന്നാൽ ഞങ്ങളും കൂടെ ചീത്ത പറയാം എന്ന പോലെ'
'ഒരു മാസത്തോളം വല്ലാത്തൊരു ഒറ്റപ്പെടലുണ്ടായി. ഞാൻ വളരെ ശക്തയായിരുന്നു. അപ്പോഴാണ് എന്റെ ശക്തി മനസ്സിലാക്കുന്നത്. പക്ഷെ ഭർത്താവിനും മക്കൾക്കും അത്രയും ശക്തിയുണ്ടായിരുന്നെന്ന് പറയാൻ പറ്റില്ല. അവർ കുറച്ച് വീക്കായിപ്പോയി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ വന്നു. അച്ഛനെയാെക്കെ ഒരുപാട് തളർത്തിയ സംഭവമാണ്. അച്ഛനും ഭർത്താവും സഹോദരങ്ങളുമൊക്കെ വിഷമിക്കുന്നത് കാണുമ്പോൾ എനിക്ക് വിഷമം ഇരട്ടിയാണ്'

'ഞാൻ കാരണമാണല്ലോ എന്ന ചിന്തയും മനസ്സിലുണ്ട്. അറിഞ്ഞോ അറിയാതെയോ ഞാനും അതിന്റെ ഭാഗമായി. സാമ്പത്തികമായും ആ സമയത്ത് പ്രശ്നങ്ങളായിരുന്നു. ഞാൻ നടത്തിക്കൊണ്ടിരുന്ന ഒന്ന് രണ്ട് സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ടി വന്നു. അതിലുള്ള ഇൻവെസ്റ്റ്മെന്റ് നഷ്ടം വന്നു. അത് വരെയും ഒരു ക്രെെസിസും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല'
എപ്പോഴും നമുക്ക് സന്തോഷം മതിയോ. വിവാദം എക്സ്ട്രീമിലെത്തിയ ശേഷം എന്നെയൊന്നും ബാധിച്ചില്ല. വിഷമമുണ്ടായിരുന്നു. പക്ഷെ ഡിപ്രഷനിലേക്കൊന്നും ഞാൻ പോയിട്ടില്ല. എന്റെ മക്കളുടെയും ഭർത്താവിന്റെയും സപ്പോർട്ട് ആ സമയത്തുണ്ടായിരുന്നെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. വിദ്യാർത്ഥികളോട് മോശമായി സംസാരിച്ചെന്നും ജാതി അധിക്ഷേപം നടത്തിയെന്നുമായിരുന്നു ലക്ഷ്മി നായർക്കെതിരെയുള്ള പ്രധാന ആരോപണം.


Click it and Unblock the Notifications