എന്റെ വീട്ടിൽ വന്ന് കണ്ടതുപോലെ, നാളിതുവരെ കള്ളം പറഞ്ഞ് ജീവിച്ചിട്ടില്ല... ഒരാളെയും വഞ്ചിച്ചിട്ടുമില്ല!
തന്നെ കുറിച്ച് അപകീർത്തികരമായ തരത്തിൽ വീഡിയോകൾ പ്രചരിപ്പിച്ച യുട്യൂബർ അതുൽ വ്ലോഗ്സിന് എതിരെ നടി ലക്ഷ്മിപ്രിയ രംഗത്ത്. ലക്ഷ്മിപ്രിയ വിദേശത്തുവെച്ച് മദ്യപിച്ച് ലക്കുകെട്ട് പെരുമാറിയെന്നും സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസം അവർ കാണിച്ചുവെന്നുമാണ് അടുത്തിടെ ഒരു വീഡിയോയിൽ യുട്യൂബർ ആരോപിച്ചത്. ഇതിന് എതിരെയാണ് ലക്ഷ്മിപ്രിയ രംഗത്ത് എത്തിയത്. നടിയുടെ പോസ്റ്റ് ഇങ്ങനെയാണ്... എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്ന് നിന്ന് കണ്ടതുപോലെ എനിക്ക് കള്ളൊഴിച്ച് തന്നതുപോലെ പോസ്റ്റ് ഇടുമ്പോൾ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ?. വായിച്ച് നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം.

ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം അത് അഹങ്കാരമല്ല. എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിലാണ്. ഈശ്വരനാണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്... വളയ്ക്കാം പക്ഷെ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണമെന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര എസിപി മനോജ് സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർത്ഥം ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും.
നാളിതുവരെ കള്ളം പറഞ്ഞ് ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷെ അപ്രിയ സത്യങ്ങൾ മൂടി വെച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസില്ല. സത്യമേവ ജയതേ ധർമ്മമേവ ജയതേ എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്.


Click it and Unblock the Notifications