അഹങ്കാരിയെന്ന് പേര് സമ്പാദിച്ചവൻ, ആ അമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ്; പൃഥ്വിരാജിനെ കുറിച്ച് ലക്ഷ്മിപ്രിയ!
സഹതാരമായി സിനിമ-ടെലിവിഷന്‍ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. നരൻ, കഥ തുടരുന്നു അടക്കം നിരവധി സിനിമകളിൽ ലക്ഷ്മിപ്രിയ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ് ലക്ഷ്മിപ്രിയയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ ലക്ഷ്മിപ്രിയ റിലീസിന് ഒരുങ്ങുന്ന എമ്പുരാൻ സിനിമയെ കുറിച്ചും സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെ കുറിച്ചും സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
തനിക്ക് പരിചയമുള്ള പൃഥ്വിരാജ് എങ്ങനെയാണെന്നാണ് കുറിപ്പിൽ ലക്ഷ്മിപ്രിയ വിവരിച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ പൃഥ്വിരാജിനൊപ്പം ലക്ഷ്മിപ്രിയ അഭിനയിച്ചിട്ടുണ്ട്. തനിക്ക് അറിയാവുന്ന പൃഥ്വിരാജ് ഒരിക്കലും അഹങ്കാരി അല്ലെന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്.

അകാലത്തിൽ ഭർത്താവ് നഷ്ട്ടപ്പെട്ട ഒരമ്മ. ആ അമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് മലയാള സിനിമയിലെ യുവ നടൻമാരായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും. വന്ന സമയത്ത് മുഖം നോക്കാത്ത സംസാരരീതി കൊണ്ടും വസ്തുനിഷ്ഠമായ അഭിപ്രായം കൊണ്ടും അഹങ്കാരി എന്ന പേര് സമ്പാദിച്ചവൻ. അത് അഹങ്കാരമല്ല ആത്മവിശ്വാസമായിരുന്നുവെന്ന് മലയാളികൾ മനസിലാക്കാൻ പിന്നെയും സമയമെടുത്തു.
ഞങ്ങൾക്കറിയുന്ന രാജു ഒരിക്കലും അഹങ്കാരിയായി തോന്നിയിട്ടില്ല. വൺവേ ടിക്കറ്റിൽ രാജുവിന്റെ അനിയത്തിയായി. താന്തോന്നിയിൽ രാജുവിനൊപ്പം മികച്ച കഥാപാത്രം. വീട്ടിലേക്കുള്ള വഴിയിൽ എന്റെ മകനെയാണ് രാജുവിന്റെ കഥാപാത്രം വളർത്തുന്നത്. ലോലിപ്പോപ്പ്, പ്രമാണി, ടിയാൻ പിന്നെയും ഏതൊക്കെയോ സിനിമകളുണ്ട്. ഓർമ്മ വരുന്നില്ല. പിന്നെ ഓർമ്മ വരുന്ന സിനിമ സെവന്ത് ഡേയാണ്.
ഒരു വലിയ സീനിൽ മാത്രം വരുന്ന ക്യാരക്ടർ. അതിൽ മികച്ച രീതിയിൽ അഭിനയിക്കാൻ എനിക്ക് കഴിഞ്ഞത് രാജുവിന്റെ സപ്പോർട്ട് കൊണ്ടാണ്. കാരണം സജഷൻ ഷോട്ട് വയ്ക്കുമ്പോൾ (എതിരെ ഉള്ള ആളിന്റെ ചെവിയും തലമുടിയും അഭിനയിക്കുന്ന ആളിന്റെ മുഖം) സാധാരണ ആർട്ടിസ്റ്റ് മൊത്തം ഡയലോഗ്സ് ഒന്നും പറയാറില്ല. നമ്മൾ പക്ഷെ നന്നായി പെർഫോം ചെയ്യുകയും വേണം. എന്നാൽ രാജു ഫുൾ ആ സീൻ എനിക്ക് മുന്നിൽ അഭിനയിച്ച് കൊണ്ടേ ഇരുന്നു.
അതുകൊണ്ട് അത് ഭംഗിയാക്കാൻ എനിക്ക് സാധിച്ചു. ഒരു സീനിൽ മാത്രം വരുന്ന കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുക വെല്ലുവിളി തന്നെയാണ്. ഷൂട്ടിങ് ഇടവേളകളിൽ തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്ന ആൾ തന്നെയാണ് രാജു. പൃഥ്വിരാജ് എന്ന നടനെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനായി എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം എന്തെന്നാൽ രാജു ഓരോ ഷോട്ട് വെയ്ക്കുമ്പോഴും ക്യാമറമാനോട് ഈ ലെൻസ് ഏതാണ്?.

ഇപ്പോൾ വെയ്ക്കുന്ന ഷോട്ട് ഏത് റേഞ്ചാണ്?. ഇതിന്റെ ലൈറ്റ് ആന്റ് ഷേഡ്സ് എങ്ങനെ എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഒരു നടൻ സത്യത്തിൽ അതൊന്നും അന്വേഷിക്കേണ്ടതില്ല. സംവിധായകന്റെ കയ്യിലെ മോൾഡ് മാത്രമാണ് അഭിനേതാവ്. ആ അന്വേഷകന്റെ ത്വരയാണ് നമ്മൾ ലൂസിഫർ എന്ന സിനിമയിലൂടെ സംവിധാന മികവായി കണ്ടത്. ഒരു ബ്രഹ്മാണ്ട ചിത്രമായി എമ്പുരാൻ നമുക്ക് മുന്നിലേക്ക് എത്താൻ പോകുന്നു.
ക്യുരിയസായ പൃഥ്വിരാജ് എന്ന നടനിൽ നിന്നും സംവിധായകൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മികച്ച ട്രാൻസ്ഫമേഷൻ ആവട്ടെ എമ്പുരാൻ. എല്ലാവിധ ആശംസകളും... എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ കുറിപ്പ്. ലക്ഷ്മിപ്രിയ മാത്രമല്ല മലയാള സിനിമാ ലോകവും മോഹൻലാൽ ഫാൻസും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. 2019ലാണ് സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫർ റിലീസ് ചെയ്തത്. അന്ന് സിനിമ മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്തിരുന്നു.
എമ്പുരാന്റെ ആദ്യ പ്രദർശനം മാർച്ച് 27ന് ആറ് മണിക്ക് തുടങ്ങുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അവിടത്തെ ടൈം സോൺ അനുസരിച്ചായിരിക്കും പ്രദർശന സമയം ക്രമീകരിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമയാണ് എമ്പുരാൻ. 2023 ഒക്ടോബർ അഞ്ചിന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ അമേരിക്ക, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിങ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.
മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവാണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുകയെന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എമ്പുരാന് പിന്നാലെയാണ് പൃഥ്വിരാജ്. പ്രഖ്യാപനം മുതൽ വൻ ഹൈപ്പിൽ നിൽക്കുന്ന സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.
എന്നാൽ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ചെറിയൊരു ചിത്രം എന്ന വിശേഷണം മാത്രമെ പൃഥ്വിരാജ് നൽകാറുള്ളു. തന്റെ സംസാരത്തിലൂടെ പ്രേക്ഷകർക്ക് അനാവശ്യമായ പ്രതീക്ഷ വരരുതെന്ന തീരുമാനം പൃഥ്വിരാജിനുണ്ടെന്നാണ് അഭിമുഖങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്ത ശേഷം പ്രേക്ഷകർ തന്നെ മൗത്ത് പബ്ലിസിറ്റി സിനിമയ്ക്ക് നൽകട്ടേയെന്ന തീരുമാനത്തിലാണോ എമ്പുരാന്റെ അണിയറപ്രവർത്തകരെന്ന സംശയവും ആരാധകർക്കുണ്ട്.
പൊതുവെ വൻ മുതൽ മുടക്കിൽ നിർമ്മിക്കുന്ന സിനിമകൾക്ക് അഗ്രസീവായ പ്രമോഷൻ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. എമ്പുരാന്റെ കാര്യത്തിൽ അത്തരത്തിൽ ഒന്ന് ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ സിനിമ പറഞ്ഞ സമയത്ത് പ്രേക്ഷകരിലേക്ക് എത്തുകയില്ലേയെന്ന സംശയവും പ്രേക്ഷകർക്കുണ്ട്. ഒരിടവേളയ്ക്കുശേഷമാണ് മോഹൻലാൽ ഒരു മാസ് റോളിൽ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. മോഹൻലാലിനും എമ്പുരാനിലും ഖുറേഷി അബ്രാമിനും വലിയ പ്രതീക്ഷയുണ്ട്.
പൃഥ്വിരാജിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്ന മൂന്നാമത്തെ സിനിമയാണ് എമ്പുരാൻ. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ നടൻ അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിയ അവസാന സിനിമ ഗുരുവായൂർ അമ്പലനടയിലാണ്. അതേസമയം ലക്ഷ്മിപ്രിയയുടെ കുറിപ്പിന് താഴെയും എമ്പുരാൻ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് സിനിമാപ്രേമികൾ എത്തി. ഇന്ത്യയിലെ മുൻനിര സംവിധായകരുടെ കൂടെ നിർത്താവുന്ന ഒരാളാണ് പൃഥ്വിരാജ് എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.
നല്ല സിനിമായാണെങ്കിൽ കാണും അത് ആരുടെ ആയാലും, ലൂസിഫർ, ബ്രോഡാഡി... രാജു ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച വാണിജ്യ സംവിധായകന്മാരിൽ ഒരാൾ തന്നെയെന്നതിന് ഇത് രണ്ടും മാത്രം മതി ഉദാഹരണം എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. എമ്പുരാന്റെ തീം സോങ് ആലപിച്ചത് ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്താണ്. പൃഥ്വിരാജിലെ നടനേക്കാൾ ആരാധകരുള്ളത് അദ്ദേഹത്തിലെ സംവിധായകനാണ്. ദുൽഖറിനെപ്പോലെ പാൻ ഇന്ത്യൻ തലത്തിൽ സ്വാധീനമുള്ള മുൻനിര നടൻ കൂടിയായി വളർന്ന് കഴിഞ്ഞു പൃഥ്വിരാജ്.


Click it and Unblock the Notifications