മഹാനടന്റെ അവഗണന, ഞാൻ മെസേജ് അയച്ചു; അംഗങ്ങളോട് വേർതിരിവുണ്ട്, സാഹോദര്യം പറച്ചിൽ മാത്രം: ലക്ഷ്മിപ്രിയ
അമ്മ സംഘടനയിൽ നിന്നും രാജി വെച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് നടി ലക്ഷ്മിപ്രിയ. സംഘടനയ്ക്കുള്ളിൽ അംഗങ്ങളോട് വേർതിരിവുണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. അമ്മ സംഘടന പ്രശ്ന കലുഷിതമായ സാഹചര്യത്തിലൂടെ പോകവെയാണ് ലക്ഷ്മിപ്രിയയുടെ പരാമർശം. അമ്മ സംഘടനയിൽ നിന്ന് രാജി വെക്കുന്നതിൽ നിന്ന് മാറ്റമില്ല. നിങ്ങൾ പുറത്ത് കാണുന്നത് പോലെയല്ല ഈ സംഘടനയുടെ രീതി. ഞാൻ രണ്ടാം നിരയിലോ മൂന്നാം നിരയിലോ നിൽക്കുന്ന നടി മാത്രമാണ്. ഞാനൊരു നായികയല്ല. നായികയ്ക്ക് തുല്യമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കഥ തുടരുന്നു, ഭാഗ്യദേവത, മോളി ആന്റി റോക്ക്സ് ഒക്കെ ഞാൻ ഗംഭീരമായി അഭിനയിച്ച സിനിമകളാണ്. എന്നാൽ പോലും ഞങ്ങളെ പോലുള്ളവരെ അംഗീകരിക്കാൻ വളരെ വിഷമമാണ്. ഈ സംഘടനയിൽ സാഹോദര്യവും സ്നേഹവും പറച്ചിലിൽ മാത്രമേയുള്ളൂ. വലിയ ആൾക്കാർ എപ്പോഴും വലിയവരും ചെറിയ ആൾക്കാർ എപ്പോഴും ചെറിയ ആൾക്കാരുമാണ്. ആൾക്കാരെ പല രീതിയിൽ കാറ്റഗറെെസ് ചെയ്ത് തന്നെയാണ് ഈ സംഘടന കാണുന്നത്. ഒരൊറ്റ ദിവസം ജനറൽ ബോഡിയിൽ ആരെങ്കിലും നമ്മൾ സഹോദരങ്ങളാണ് സഹപ്രവർത്തകരാണ് എന്നൊക്കെ പറയും.

ഈ സഹോദരനെയോ സഹപ്രവർത്തകനെയോ ഒന്ന് കണ്ടാൽ അദ്ദേഹമൊന്ന് മിണ്ടുക പോലുമില്ല. എന്റെ അനുഭവം മാത്രമല്ല. ഒരുപാട് പേർക്ക് അതാണ് അനുഭവം. ഒരു വലിയ മഹാനടൻ എന്റെ പുസ്തക പ്രകാശനത്തിന് പോലും സഹകരിച്ചില്ല. അദ്ദേഹത്തിന് ഞാൻ മെസേജിട്ടു. നിങ്ങളൊക്കെ ലക്ഷ്മിപ്രിയയുടെ പുസ്തക പ്രകാശനത്തിനും അവതാരികയെഴുതാനും ലക്ഷ്മിപ്രിയയുടെ നാടകം കാണാനുമൊക്കെ വരുന്ന തരത്തിൽ ലക്ഷ്മിപ്രിയ ഇനിയും വളരട്ടെ എന്നായിരുന്നു മെസേജ്. ഐആം നോട്ട് ഇൻ എന്ന് പറഞ്ഞ് അദ്ദേഹം മെസേജ് അയച്ചു. കുഴപ്പമില്ലെന്ന് താൻ മറുപടി നൽകിയെന്നും ലക്ഷ്മിപ്രിയ പറയുന്നു. കാൻ ചാനൽ മീഡിയയിലാണ് പരാമർശം.
അമ്മ സംഘടനയോട് തനിക്ക് സഹകരിക്കാൻ താൽപര്യമില്ലാത്തതിന് മറ്റൊരു കാരണവും ഉണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ട്. ഇത്രയും പ്രശ്നങ്ങൾ നടക്കുന്ന അന്ന് ഞങ്ങൾ ഭക്ഷണവും സമ്മാനങ്ങളുമെല്ലാം അറേഞ്ച് ചെയ്തു. ഞങ്ങളൊക്കെ ഒരു ഗ്ലാസ് ചായ കുടിച്ചോ എന്ന് പോലും ഒരു മനുഷ്യരും ചോദിച്ചിട്ടില്ല. കമ്മിറ്റിയിലുണ്ടായിരുന്ന ഞങ്ങൾ 15 പേരും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയാണ് നിന്നത്. അവസാനം ദാഹിച്ച് തൊണ്ടയുണങ്ങുന്ന സമയത്ത് ആരോ പൊട്ടിച്ച് ബാക്കി വെച്ച ഒരു കുപ്പി വെള്ളം എനിക്ക് കൊണ്ട് തരികയാണ് ചെയ്തത്.
ഈ വന്നവരൊക്കെ ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങളെയൊക്കെ ഇഷ്ടം പോലെ തെറി പറഞ്ഞ് കെെ നിറച്ച് സമ്മാനങ്ങളൊക്കെയായി അവരൊക്കെയങ്ങ് പോയി. അതോടെ ഇത്തരം ആൾക്കാരെ സേവിക്കാനോ ഇത്തരം ആൾക്കാരുടെ ഇടയിലോ ലക്ഷ്മിപ്രിയയെ പോലൊരാൾ വേണ്ടെന്ന് ഞാൻ സ്വയം തീരുമാനിച്ചു. പെട്ടെന്നുണ്ടായ ഇമോഷന്റെ പുറത്തല്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അൻസിബ ഹസനെതിരെ ലക്ഷ്മിപ്രിയ നടത്തിയ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്.


Click it and Unblock the Notifications

