'ഖുർ ആൻ പഠിച്ചിട്ടില്ല, ഒരു ദിവസം പോലും നോമ്പെടുത്തിട്ടില്ല, മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയത് ധരിച്ച ഫീൽ'
വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസിനുശേഷം കുടുംബപ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയ താരം പതിനെട്ട് വയസുവരെ മുസ്ലീമായിരുന്നു. വിവാഹത്തിന് മുമ്പാണ് മതം മാറിയതും സബീന എന്ന പേര് ഉപേക്ഷിച്ച് ലക്ഷ്മിപ്രിയ എന്ന പേര് സ്വീകരിച്ചതും. പെട്ടന്നെടുത്ത തീരുമാനമല്ല മതം മാറ്റമെന്നും മുസ്ലീം ആയിരുന്നുവെങ്കിലും ആ മതത്തിന്റെ രീതികൾക്ക് അനുസരിച്ച് താൻ ഒരിക്കലും ജീവിച്ചിരുന്നില്ലെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വളരെ വർഷങ്ങളായി വായിക്കുന്ന ഒരാൾ വായിക്കുന്നത് പോലെ എനിക്ക് ദേവി മഹാത്മ്യം വായിക്കാൻ പറ്റും. അതുപോലെ ലളികസഹസ്രനാമം, ശ്യാമളാദണ്ഡകമാണെങ്കിലും കനകധാരയാണെങ്കിലും വിഷ്ണു സഹസ്രനാമവുമൊക്കെ മറ്റാർക്ക് വഴങ്ങുന്നതിനേക്കാൾ കൂടുതലായി അകാരവും ഉകാരവുമെല്ലാം ഭംഗിയായി എനിക്ക് വായിക്കാൻ പറ്റും.

അതിൽ നിന്നും ഞാൻ മനസിലാക്കിയത്... ഇതൊന്നും എന്റെ ഈ ജന്മത്തെ പുണ്യമല്ല. സനാധനധർമ്മത്തിന്റെ ദീക്ഷയെന്ന് പറയുന്നത് ഒരു ജന്മത്തിന്റെ പുണ്യമല്ല. മുമ്പും ഞാൻ ഇത് തന്നെയായിരുന്നു എന്നാണ് എനിക്ക് മനസിലാവുന്നത്. അതായത് കഴിഞ്ഞ ജന്മത്തിലും ഇത് തന്നെയായിരുന്നു. ആ ജന്മത്തിൽ ഉള്ളിൽ ഉണ്ടായിരുന്നത് തന്നെയാണ് ഈ ജന്മത്തും പുറത്തേക്ക് വന്നത്.
ഓരോ കാര്യങ്ങളും പറയാനും മനസിലാക്കാനും പഠനം എന്ന ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടെങ്കിലും എനിക്ക് അത് വഴങ്ങുന്നത് പുതുതായിട്ട് ഒരാൾ പഠിക്കുന്നത് പോലെയല്ല. ജന്മം കൊണ്ട് ഞാൻ ഒരു ബ്രാഹ്മണ സ്ത്രീയാണ്. പക്ഷെ എനിക്ക് ലക്ഷ്മി ചൊല്ലുന്നത് പോലെ ലളിത സഹസ്രനാമം ചൊല്ലാൻ പറ്റാറില്ലെന്ന് പറയാറുണ്ട് ചിലർ. ഞാൻ ഒരു ഓണാട്ടുകരക്കാരിയാണ്. ഞങ്ങളുടെ കാലത്ത് അവിടെ ജാതിയും മതവും നോക്കിയിരുന്നത് വിവാഹം, മരണം തുടങ്ങിയവ സംഭവിക്കുമ്പോൾ മാത്രമാണ്.
ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്. എന്റെ അമ്മയുടെ വീട്ടുകാർ ആയിരുന്നു കൂടുതൽ ഓർത്ത്ഡോക്സ് മുസ്ലീംസ്. അച്ഛന്റെ വീട്ടുകാർ പുരോഗമന ആശയം കൊണ്ടുനടന്നിരുന്നവരായിരുന്നു. ഓർത്ത്ഡോക്സ് മുസ്ലീംസ് ആയിരുന്നുവെങ്കിലും ചെട്ടികുളങ്ങര ഭഗവതി എന്നത് കുലദൈവം, പരദേവത പോലെയായിരുന്നു. എന്റെ അച്ഛന്റെ മുത്തച്ഛനൊക്കെ ഹരിപ്പാട് കൊട്ടാരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഹരിപ്പാട് സുബ്രഹ്മണ്യന് ആദ്യത്തെ പാട്ട എണ്ണയൊക്കെ ഞങ്ങളുടെ തറവാട്ടിൽ നിന്നായിരുന്നു കൊടുത്തിരുന്നത്. മണ്ണാറശ്ശാല നാഗദൈവങ്ങൾ ഞങ്ങൾക്ക് കൺകണ്ട ദൈവമായിരുന്നു. ഓണാട്ടുക്കരയിലെ എല്ലാ ക്ഷേത്രങ്ങളിലും ഞാൻ നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു. വീട്ടിൽ ഞങ്ങൾ പറയിടാറുണ്ടായിരുന്നു. താലപ്പൊലി എടുക്കാറുണ്ടായിരുന്നു. പിന്നെ ഖുർ ആൻ എന്ന സാധനം ഞാൻ പഠിച്ചിട്ടില്ല. എന്റെ അച്ഛന്റെ അമ്മ പത്ത് കിത്താബും ഓതി തികഞ്ഞ ഒരാളാണ്.

എഴുത്തോ വായനയോ അറിയാത്ത ആളാണ്. സ്കൂളിൽ പോലും പോയിട്ടില്ല. ഉസ്താദ് വന്നാണ് അച്ഛന്റെ അമ്മയെ പഠിപ്പച്ചത്. എന്നിട്ട് പോലും എന്നെ ഇതെല്ലാം പഠിപ്പിക്കണമെന്ന് അവർ പറഞ്ഞിട്ടില്ല. മതം ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. അറബി അക്ഷരങ്ങൾ ഇപ്പോഴും ജിലേബിയായിട്ടാണ് എനിക്ക് തോന്നാറുള്ളത്. ഒരു ദിവസം പോലും ഞാൻ നോമ്പെടുത്തിട്ടില്ല. മുസ്ലീം ട്രെഡീഷൻ അനുസരിച്ച് ജീവിച്ചിട്ടില്ല. എനിക്ക് അതൊന്നും ഒരു കാലത്തും വഴങ്ങിയിട്ടില്ല.
മതം മാറുമ്പോഴും എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവ് സംഘിയായതുകൊണ്ടാണ് ഞാൻ മതം മാറിയത്, പുള്ളി നിർബന്ധിച്ചിട്ടാണ് എന്നൊക്കെ പറയുന്നവരുണ്ട്. ജയേഷേട്ടന് ഞാൻ സബീനയായി ഇരിക്കുന്നത് തന്നെയായിരുന്നു ഇഷ്ടം. ഞാൻ തന്നെയാണ് മതം മാറാൻ മുൻകൈ എടുത്തത്. പേരും ജാതിയും എല്ലാം ഓഫീഷ്യലിയും മാറ്റി. വിവാഹം പ്രമാണിച്ചാണ് മതം മാറിയത് എന്നത് ശരിയാണ്. മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയൊരു വസ്ത്രം ധരിച്ചുവെന്ന ഫീൽ മാത്രമാണ് മതം മാറിയപ്പോൾ തോന്നിയത്.
മുഷിഞ്ഞ വസ്ത്രം കഴുതി ഉണക്കി അലമാരയിൽ എവിടെയോ വെച്ചു അത്രമാത്രം. കുഞ്ഞ് അച്ഛന്റെ കൾച്ചർ ഫോളോ ചെയ്താൽ മതിയെന്നാണ് ഞാൻ ആഗ്രഹിച്ചത്. ജയേഷേട്ടൻ വന്നില്ലായിരുന്നുവെങ്കിൽ ഒരു മുസ്ലീം യുവാവിനെ ഞാൻ കല്യാണം കഴിക്കുമായിരുന്നില്ല. ഹിന്ദുത്വമാണ് എന്റെ സ്വത്വമെന്ന് എനിക്ക് അറിയാമായിരുന്നു. മതേതരത്വം ഉള്ളയാളല്ല ഞാൻ. പ്രൗഡ് ഹിന്ദുവും ലൗഡ് ഹിന്ദുവുമാണെന്നും ലക്ഷ്മിപ്രിയ പറയുന്നു.


Click it and Unblock the Notifications











