അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു; അനില്‍ പനച്ചൂരനെ കുറിച്ച് ലാല്‍ ജോസ്
പ്രമുഖ താരങ്ങളുടെ വിയാഗേം കാരണം 2020 ല്‍ മലയാള സിനിമയ്ക്കുണ്ടായത് വലിയ നഷ്ടങ്ങളാണ്. ഏറ്റവുമൊടുവില്‍ നടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍ നിന്നും കരകയറുന്നതിന് മുന്‍പ് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ വിയോഗം എല്ലാവരെയും തളര്‍ത്തി. ഹൃദയാഘാതം മൂലം ഞായറാഴ്ച വൈകുന്നേരമാണ് അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്.
മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാര്‍ മുതലിങ്ങോട്ട് അനിലിന്റെ ഓര്‍മ്മകളും പാട്ടുകളെ കുറിച്ചുമൊക്കെ സംസാരിച്ച് കഴിഞ്ഞു. ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ സിനിമയിലെ നാല് പാട്ടുകളൊരുക്കി ഹിറ്റാക്കിയാണ് അനില്‍ ശ്രദ്ധേയനാവുന്നത്. അനിലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലാല്‍ ജോസ്.

പനച്ചൂരാന്‍ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ സമാജത്തില്‍ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചര്‍ച്ചകള്‍ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിതന്നു. ആദ്യ കേള്‍വിയില്‍ തന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളില്‍പെട്ടു പോയതിനാല്‍ കവിയെ ഒന്ന് കാണണം എന്ന് തോന്നി.

സിന്ധു ഉടന്‍ കായംകുളത്തേക്ക് ചാത്തന്‍മാരെ അയച്ചിട്ടുണ്ടാകണം. അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യില്‍ ചുരുട്ടിപിടിച്ച പോളിത്തിന്‍ കവറുമായി യാത്രാ ക്ഷീണത്തോടെ ഒരു അവധൂതന്‍ ആശുപത്രിമുറിയുടെ വാതിലില്‍ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാന്‍ കവിതയുടെ രണ്ട് പകലിരവുകള്‍ പിന്നിട്ടപ്പോള്‍ മലയാള സിനിമയില്‍ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി.

പിന്നീടുളളത് ചരിത്രം. ചോരവീണ മണ്ണില്‍ നിന്നുയുര്‍ന്നു വന്ന പൂമരത്തെ മലയാളിയും മലയാള സിനിമയും ഏറ്റെടുത്തത് എത്രവേഗമാണ്. അറബിക്കഥയിലെ പാട്ടുകള്‍ അറബിക്കടലോളം അവസരങ്ങള്‍ കവിക്ക് മുന്നില്‍ തുറന്നിട്ടു. പാട്ടിന്റെ കടലിലേക്ക് പനച്ചു ഒഴുകി. തിരക്കുകള്‍ക്കിടയില്‍ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിത കൊണ്ട് എന്നെ കെട്ടിയിട്ട സദിരുകള്‍. എന്റെ പ്രയാസ ദിനങ്ങളില്‍ ഔഷധമാക്കാനായി അവന്റെ പാടലുകള്‍ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളില്‍ നിറച്ചു സൂക്ഷിച്ചിട്ടുണ്ട്. ഓണപ്പുടവക്ക് തീപിടിച്ചിട്ടും വാടക വീടിന്റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെ കുറിച്ചുളള ആശങ്കകള്‍ അവനെ കണ്ട നാള്‍ മുതല്‍ എന്നും കൂടെ ഉണ്ടായിരുന്നു.
Recommended Video

അടുത്തിടെയായി അവസരങ്ങള്‍ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങള്‍ പെരുകുന്നുവെന്നും അറിഞ്ഞപ്പോള്‍ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാര്‍ത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എഴുതാന്‍ വിളിച്ചു, ജിമിക്കി കമ്മല്‍ എല്ലാ റിക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറി. വീണ്ടും ഒരു പനച്ചൂരാന്‍ പാട്ട് എന്റെ ആലോചനയില്‍ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ, ഒന്നും പറയാതെ അവനങ്ങ് പോയി സ്വര്‍ഗ്ഗത്തിലിപ്പോള്‍ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരന്‍മാര്‍ കൂടി ഇനി ചോര വീണമണ്ണില്‍ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കല്‍ ചുണ്ടില്‍ കേറിയാല്‍ പിന്നെ ഇറങ്ങി പോകാത്ത വിധം വരികള്‍ കൊത്തി വക്കുന്ന തച്ചനാണല്ലോ നീ. അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നില്‍ ഞാന്‍ നിറകണ്ണോടെ കൈ കൂപ്പുന്നു. പ്രണാമം.


Click it and Unblock the Notifications