ജനിച്ച ഉടന്‍ തന്റെ മകളെ ആദ്യം കാണുന്നത് ദിലീപാണ്; കാവ്യയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ലാല്‍ ജോസ്
ഒരേ സമയം സന്തോഷവും സങ്കടവും കലര്‍ന്ന അവസ്ഥയിലൂടെയാണ് സംവിധായകന്‍ ലാല്‍ ജോസ് കടന്ന് പോവുന്നത്. മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ഒരുമിച്ച് അഭിനയിച്ച മ്യൂവൂ എന്ന സിനിമയാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത് കഴിഞ്ഞ മാസം റിലീസിനെത്തിയത്. നല്ല പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. പിന്നാലെ ലാല്‍ ജോസിന്റെ മകള്‍ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ സംവിധായകന്‍ അപ്പൂപ്പനുമായി. ഇതിനിടയില്‍ പിതാവിന്റെ വേര്‍പാട് കൂടി വന്നതോടെ താരകുടുംബം ആ വേദനയിലായിരുന്നു.
ഇപ്പോഴിതാ ലാല്‍ ജോസിനോട് രസകരമായൊരു ചോദ്യവുമായി എത്തിയിരിക്കുകയാണ് നടി കാവ്യ മാധവന്‍. ലാല്‍ ജോസിന്റെ പല പ്രമുഖ നടിമാരും അദ്ദേഹത്തോട് ചില ചോദ്യങ്ങളുമായി ഈ ആഴ്ചത്തെ വനിതയില്‍ വന്നിരുന്നു. ആദ്യമായി ലാല്‍ ജോസിനെ കണ്ടപ്പോള്‍ അദ്ദേഹം വിവാഹിതന്‍ ആയിരുന്നില്ല. പിന്നീട് പല റോളുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. ആ മാറ്റങ്ങളെ കുറിച്ചാണ് കാവ്യ ചോദിച്ചത്. നടിയുടെ ചോദ്യവും സംവിധായകന്റെ ഉത്തരവും വായിക്കാം...

'പൂക്കാലം വരവായ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ലാലു ചേട്ടന്‍ ബാച്ചിലറാണ്. പിന്നെ കാണുന്നത് ഭര്‍ത്താവിന്റെ റോളിലാണ്. മൂത്തമകള്‍ ലച്ചു ഉണ്ടായി കഴിഞ്ഞ് വീട്ടില്‍ പോയപ്പോള്‍ അച്ഛന്‍ ഭാവം, പിന്നെ അമ്മായിയച്ഛനും ഇപ്പോള്‍ അപ്പൂപ്പനും. ഈ മാറ്റത്തെ കുറിച്ച് പറയാമോ എന്നാണ് കാവ്യ മാധവന്‍ ലാല്‍ ജോസിനോട് ചോദിച്ചത്. 'കഴിഞ്ഞ ദിവസങ്ങളില്‍ മകന്റെയും അച്ഛന്റെയും അപ്പൂപ്പന്റെയും റോളില്‍ ഒരുമിച്ച് ആശുപത്രിയില്‍ നില്‍ക്കേണ്ട സാഹചര്യം എനിക്കുണ്ടായി എന്നാണ് ലാൽ ജോസ് പറയുന്നത്.

ഒരുമിച്ച് ആശുപത്രിയിൽ നിൽക്കേണ്ട സാഹചര്യത്തെ കുറിച്ചും ലാൽ ജോസ് സംസാരിച്ചിരുന്നു. എന്റെ അച്ഛന്‍ ആശുപത്രിയിലായിരുന്നു. ആ സമയത്ത് തന്നെ മകളെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തു. ഒരിടത്ത് അച്ഛന്‍ സീരിയസായി കിടക്കുന്നത് ഓര്‍ത്തുള്ള മകന്റെ വേവലാതി. ഒപ്പം മകളുടെ അവസ്ഥ ഓര്‍ത്ത് അച്ഛന്‍ എന്ന നിലയ്ക്കുള്ള ടെന്‍ഷന്‍. അപ്പൂപ്പനായ ശേഷം ഒരു ദിവസമേ എനിക്ക് എല്ലാവരുടെയും കൂടെ നില്‍ക്കാന്‍ സാധിച്ചുള്ളു. ഞാന്‍ അപ്പച്ചന്റെ അടുത്തേക്ക് പോയി. പേരക്കിടാവിന്റെ ഫോട്ടോയും വീഡിയോയും കാണിച്ച് കൊടുത്തു. അപ്പച്ചന് അവനെ കാണാനാകണം എന്നത് എന്റെ പ്രാര്‍ഥനയായിരുന്നു.

എന്റെ മക്കളുടെ കുട്ടിക്കാലം അവര്‍ക്കൊപ്പം ചിലവഴിക്കാന്‍ സാധിച്ചിട്ടില്ല. പേരക്കുട്ടിയ്‌ക്കൊപ്പം കുറച്ച് കാലം ചെലവഴിക്കണം. കുറച്ച് ചിത്രങ്ങള്‍ എടുക്കണം, അതൊക്കെയാണ് ആഗ്രഹം. രണ്ടാമത്തെ മകള്‍ ജനിക്കുമ്പോള്‍ ഞാന്‍ ചന്ദ്രനുദിക്കുന്ന ദിക്കിന്റെ ഷൂട്ടിങിന് ഗുണ്ടല്‍പേട്ടിലാണ്. ദിലീപ് ആ സമയം നാട്ടിലുണ്ടായിരുന്നു. ദിലീപാണ് അവളെ ആദ്യം കാണുന്നത്. തിരിച്ച് സെറ്റില്‍ വന്ന് അവന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഇന്നാണെങ്കില്‍ ഫോട്ടോ വാട്‌സാപ് ചെയ്യാം. ജനിച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ദിവസമാണ ഞാന്‍ അവളെ കാണുന്നതെന്നാണ് ലാല്‍ ജോസ് പറയുന്നത്.
Recommended Video

കാവ്യയെ നായികയാക്കിയത് ലാൽ ജോസ് ആണെങ്കിലും ആദ്യം കണ്ടപ്പോൾ അവൾ സ്കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നു എന്നാണ് സംവിധായകൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 'കാവ്യയെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ ഒന്നിലോ രണ്ടിലോ പഠിക്കുകയാണ്. അന്നവള്‍ക്ക് മുന്‍നിരയിലെ ഒരു പല്ല് ഇല്ലായിരുന്നു. ഏഴില്‍ പഠിക്കുമ്പോള്‍ അഴകിയ രാവണന്‍. പതിനാല് വയസുള്ളപ്പോള്‍ ഭൂതക്കണ്ണാടി. പിന്നെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ നായികയായി. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നൈ അവളും. അന്നും ഇന്നും സ്‌നേഹം ഒരേ പോലെ' എന്നുമാണ് ലാല്‍ ജോസ് പറയുന്നത്.

ബാലതാരമായി സിനിമയില്‍ വന്നെങ്കിലും ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് കാവ്യ മാധവന്‍ ആദ്യം നായികയായി അഭിനയിക്കുന്നത്. ദിലീപ് നായകനായിട്ടെത്തിയത ചിത്രം വലിയ വിജയമായിരുന്നു. പിന്നീടിങ്ങോട്ട് ലാല്‍ ജോസും ദിലീപും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന കൂട്ടുകാരായി മാറി. മീശമാധവന്‍ അടക്കം നിരവധി സിനിമകളില്‍ കാവ്യ മാധവന്‍-ദിലീപ് കൂട്ടുകെട്ട് വെച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത് ഹിറ്റാക്കി മാറ്റിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട സൗഹൃദം ഇന്നും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തില്‍ ദിലീപും കാവ്യയും വന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


Click it and Unblock the Notifications











