നോമ്പ് മുറിക്കാനായില്ല, ഷൂട്ടിംഗും മുടങ്ങി; മമ്മൂക്ക പറഞ്ഞതെല്ലാം കേൾക്കേണ്ടി വന്നു; ലാൽ ജോസ്
മലയാള സിനിമാ രംഗത്ത് പകരം വെക്കാനില്ലാത്ത താരമാണെങ്കിലും നടൻ മമ്മൂട്ടി പലപ്പോഴും ദേഷ്യത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. സഹപ്രവർത്തകരായ നിരവധി പേരാണ് മമ്മൂട്ടിക്കൊപ്പമുള്ള ഇത്തരം കഥകൾ പങ്കുവെക്കാറുള്ളത്. അതേസമയം ഇവരിൽ ചുരുക്കം പേരെ നടനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുള്ളൂ. ഇപ്പോഴിതാ മമ്മൂട്ടിക്ക് ദേഷ്യം വന്ന ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. കേരള കഫെ എന്ന ആന്തോളജി ഷൂട്ട് ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് ലാൽ ജോസ് പങ്കുവെച്ചത്.
സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. നീലത്താമര കഴിഞ്ഞ ശേഷമാണ് കേരള കഫെയിലെ പുറം കാഴ്ചകൾ എന്ന ആന്തോളജിയിലേക്ക് ലാൽ ജോസ് കടക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം ഈ സിനിമയ്ക്കായാണ് മമ്മൂട്ടിയെ നേരിൽ കാണുന്നതെന്ന് ലാൽ ജോസ് പറയുന്നു.

ആഷിഖ് അബുവിന്റെ ഡാഡി കൂൾ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ പോയാണ് കഥ പറഞ്ഞത്. കഥ പറഞ്ഞപ്പോൾ പട്ടാളം സിനിമ നടക്കുന്നതിനിടെ പറഞ്ഞ കഥയാണിതെന്ന് മമ്മൂക്ക ഓർത്തു. അത് തന്നെ ഞെട്ടിച്ചു. പത്ത് വർഷം മുമ്പ് പട്ടാളത്തിന്റെ ലൊക്കേഷനിൽ വെച്ച് ചെറിയ രീതിയിൽ കേരള കഫെയുടെ കഥ പറഞ്ഞിരുന്നെന്ന് ലാൽ ജോസ് വ്യക്തമാക്കി. സിനിമ ചെയ്യാമെന്ന് മമ്മൂക്ക സമ്മതിച്ചു. രണ്ട് ദിവസമാണ് മമ്മൂക്കയുടെ ഷൂട്ടിംഗ്. നാല് ദിവസമാണ് ആകെ ഷൂട്ടിംഗ്.
മമ്മൂക്കയെത്തിയ ദിവസത്തെ ടെൻഷനെന്നാൽ റംസാൻ തുടങ്ങിയ ദിവസമാണ്. നോമ്പിന്റെ ആദ്യ ദിവസം വിശന്നിട്ട് വട്ടാകും. ഷൂട്ട് തുടങ്ങാനിരക്കെ ഫോറസ്റ്റുകാർ തടഞ്ഞു. ഫോറസ്റ്റിൽ ഇറങ്ങേണ്ട. ബസിലാണ് ഷൂട്ടിംഗ്. എന്നാൽ ബസിനകത്ത് ഷൂട്ട് ചെയ്യുമ്പോൾ ഈ കാട് വരാൻ പാടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. മമ്മൂക്ക ഒരു മന്ത്രിയെ വിളിച്ച് താൽക്കാലികമായി പെർമിഷൻ വാങ്ങി.
പക്ഷെ ആദ്യ ദിവസം കാര്യമായി ഷോട്ട് എടുക്കാൻ പറ്റിയില്ല. ഒരു ദിവസം കൂടെ ഷൂട്ടിന് വേണ്ടി വരും. എങ്ങനെ പറയുമെന്ന് എനിക്ക് അറിയില്ല. ഒന്നാമത് കുറച്ച് കാലമായി ഞങ്ങൾ കോൺടാക്ട് ഇല്ലാതിരിക്കുകയാണ്. അതും ഫ്രീയായാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ മാനേജർ വന്ന് ഇക്ക വിളിക്കുന്നു, പുള്ളിയുടെ കാറിൽ പോകാമെന്ന് പറഞ്ഞു. മടിച്ച് മടിച്ച് അദ്ദേഹത്തിന്റെ കാറിൽ കയറിയിരുന്നു.
ഇനിയാെരു ദിവസം കൂടി വേണ്ടി വരും അല്ലേയെന്ന് ചോദിച്ചു. ഒന്നര ദിവസം വേണ്ടി വരുമെന്ന് ഞാൻ. ഇന്ന് നോമ്പ് തുടങ്ങിയിരിക്കുകയാണെന്ന് നിനക്ക് അറിയില്ലേ, കാടിന്റെയുള്ളിൽ പെർമിഷനില്ലാതെയാണോ വരുന്നതെന്ന് മമ്മൂക്ക ചോദിച്ചു. ഇതൊക്കെ ആലോചിക്കണം, ഞാൻ ഒരു സഹായം ചെയ്യാമെന്ന് വെച്ചപ്പോൾ അത് മുതലെടുക്കുന്നു എന്നും പറഞ്ഞു. എല്ലാം മൂളിക്കേട്ടു. വേറെ നിവൃത്തിയില്ല. നമ്മുടെ സൈഡിലാണ് പ്രശ്നം.
നോമ്പ് മുറിക്കേണ്ട സമയത്ത് കാട്ടിനുള്ളിൽ ആയിപ്പോയി. സ്ഥലത്തെത്തി നിസ്കാരമൊക്കെ കഴിഞ്ഞ് ഞങ്ങളൊരുമിച്ച് നോമ്പ് തുറന്നു. അടുത്ത ദിവസം ഷൂട്ട് ചെയ്തു. ഷൂട്ടിംഗ് കഴിഞ്ഞ് ശേഷം മമ്മൂട്ടി ഹാപ്പിയായിരുന്നെന്നും ലാൽ ജോസ് ഓർത്തു.2009 ലാണ് കേരള കഫെ റിലീസ് ചെയ്യുന്നത്.
ലാൽ ജോസ്, ഷാജി കൈലാസ്, അൻവർ റഷീദ്, ശ്യാമ പ്രസാദ്, ബി ഉണ്ണികൃഷ്ണൻ, രേവതി, അഞ്ജലി മേനോൻ, എം പദ്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഉദയ് ആനന്ദൻ എന്നീ പത്ത് സംവിധായകരുടെ ഹ്രസ്വ ചിത്രങ്ങളുള്ള ആന്തോളജിയായിരുന്നു കേരള കഫെ.


Click it and Unblock the Notifications