ദിലീപിന്റെ മാതാപിതാക്കളെ വരെ ഉൾപ്പെടുത്തി എൻ.എഫ് വർഗീസ് അന്ന് ചീത്ത വിളിച്ചു, അവൻ ഒരുപാട് കരഞ്ഞു; ലാൽ ജോസ്
മലയാള സിനിമയ്ക്കുണ്ടായ തീര നഷ്ടങ്ങളിൽ ഒന്നാണ് എൻ.എഫ് വർഗീസ് എന്ന നടൻ. വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയിട്ടുള്ള താരം വിടപറഞ്ഞിട്ട് 23 വർഷങ്ങൾ പിന്നിടുന്നു. മിമിക്രി ട്രൂപ്പുകളിൽ സജീവമായി നിൽക്കുമ്പോഴാണ് സിനിമ അവസരങ്ങൾ വർഗീസിനെ തേടി എത്തുന്നത്. നടൻ ദിലീപും എൻ.എഫ് വർഗീസുമെല്ലാം ഒരു കാലത്ത് ഒരുമിച്ച് ഒരു മിമിക്രി ട്രൂപ്പിൽ പ്രവർത്തിച്ചിരുന്നവരാണ്. എന്നാൽ ദിലീപിനെ കുറിച്ച് ചില തെറ്റിദ്ധാരണകൾ ഒരു സമയത്ത് എൻ.എഫ് വർഗീസിനുണ്ടായിരുന്നുവെന്ന് പറയുകയാണിപ്പോൾ ലാൽ ജോസ്.
വർഷങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിലുണ്ടായ വഴക്കിനെ കുറിച്ചും ലാൽ ജോസ് വെളിപ്പെടുത്തി. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്. സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എൻ.എഫ് വർഗീസ് ചേട്ടനെ അറിഞ്ഞ് തുടങ്ങിയത് കൊച്ചിൻ ഹരിശ്രീയുടെ മിമിക്സ് പരേഡ് അനൗൺസറായിട്ടാണ്. ആ കാലത്ത് മിമിക്രി വീഡിയോ കാസറ്റുകളിലൊക്കെ അദ്ദേഹം സജീവമായിട്ട് ഉണ്ടായിരുന്നു. ദിലീപും ഹരിശ്രീയിൽ ഉണ്ടായിരുന്നയാളാണ്.

എൻ.എഫ് വർഗീസ് ചേട്ടനെ കുറിച്ച് അദ്ദേഹത്തെ കാണും മുമ്പ് തന്നെ ദിലീപ് പറഞ്ഞ് ഞങ്ങൾക്ക് എല്ലാം അറിയാം. ആയുഷ്കാലം സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ സമയം. അതിൽ ഒരു ജയിലർ കഥാപാത്രമുണ്ട്. വളരെ കുറച്ച് സീനുകളിൽ മാത്രം വന്നുപോകുന്ന ക്യാരക്ടറാണ്. ആ കഥപാത്രം ചെയ്യാൻ ആളെ തിരക്കി നടക്കുന്ന സമയത്ത് ദിലീപാണ് കമൽ സാറിനോട് ആ കഥാപാത്രം എൻ.എഫ് വർഗീസ് ചേട്ടന് കൊടുക്കാമോയെന്ന് ചോദിച്ചത്.
എന്തുകൊണ്ട് അദ്ദേഹത്തെ റെക്കമന്റ് ചെയ്യുന്നുവെന്ന് കമൽ സാർ ദിലീപിനോട് ചോദിച്ചു. ഞാനും അദ്ദേഹവും തമ്മിൽ ഒരു ഇഷ്യുവുണ്ടായിട്ടുണ്ട്. ഹരിശ്രീയുടെ പ്രോഗ്രാം ഉണ്ടായിരുന്ന ഒരു ദിവസം ഞങ്ങളുടെ എതിർ ഗ്രൂപ്പായ കൊച്ചിൻ ഓക്സാറിൽ ഒരു ആളുടെ കുറവുണ്ടായിരുന്നു. ദിലീപിന്റെ സുഹൃത്തുക്കളായ അബിയും നാദിർഷയുമെല്ലാം കൊച്ചിൻ ഓക്സാറിലെ അംഗങ്ങളാണ്. അവർ ചോദിച്ചപ്പോൾ ദിലീപ് അവർക്കൊപ്പം പ്രോഗ്രാമിന് പോയി. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. ദിലീപിന്റെ കൊച്ചി ഹരിശ്രീക്ക് അന്ന് പ്രോഗ്രാമുമുണ്ട്.
ഒരാൾ കുറഞ്ഞാലും മനേജ് ചെയ്ത് കൊണ്ടുപോകുന്നവരാണ് കൊച്ചിൻ ഹരിശ്രീ. അതുകൊണ്ട് കൂടിയാണ് ദിലീപ് ധൈര്യത്തിൽ ഇവർക്കൊപ്പം പോയത്. സീരിയസ്നെസ്സ് ആലോചിച്ചതുമില്ല. പ്രോഗ്രാം കഴിഞ്ഞ് ദിലീപ് തിരികെ ഹരിശ്രീയിൽ ചെന്നപ്പോൾ മാനേജർ കൂടിയായ എൻ.എഫ് വർഗീസ് ചേട്ടൻ ക്രൂരമായ ഒരു ചീത്ത ദിലീപിനെ പറഞ്ഞു. അച്ഛനേയും അമ്മയേയും കണക്ട് ചെയ്തുള്ള ചീത്ത വിളിയായിരുന്നു. അന്ന് ദിലീപ് കരഞ്ഞു. ഞാൻ തെറ്റ് തന്നെയാണ് ചെയ്തത്. പക്ഷെ അതിന് വീട്ടിലിരിക്കുന്നവരെ പറയേണ്ട കാര്യമുണ്ടായിരുന്നോ എന്നതായിരുന്നു ദിലീപിന്റെ സങ്കടം.
വർഗീസ് ചേട്ടൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ്. പിന്നീട് അദ്ദേഹത്തിന് കുറ്റബോധമുണ്ടായി. പിൽക്കാലത്ത് ദിലീപ് കമൽ സാറിന്റെ അസിസ്റ്റന്റായിയെന്ന് അറിഞ്ഞപ്പോൾ വർഗീസ് ചേട്ടൻ പറഞ്ഞ് പോലും കമലിന്റെ പടത്തിൽ എന്നെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതാണ് ഇനി ഇപ്പോൾ അത് നടക്കില്ല. അവൻ മുടക്കുമെന്ന്. അങ്ങനെ ചേട്ടൻ പറഞ്ഞത് ദിലീപ് അറിഞ്ഞു.
താൻ പ്രതികാരം മനസിൽ സൂക്ഷിക്കുന്നയാളല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ആയുഷ്കാലത്തിലേക്ക് തന്നെ സെലക്ട് ചെയ്യാൻ പ്ലാനുണ്ടെന്ന് വർഗീസ് ചേട്ടൻ അറിഞ്ഞിട്ടുണ്ട്. അത് നടന്നില്ലെങ്കിൽ തീർച്ചയായും അത് എന്റെ തലയിൽ വരുമെന്ന് ദിലീപ് കമൽ സാറിനോട് പറഞ്ഞു. ഞാനാണ് അത് മുടക്കിയതെന്ന് പുള്ളി വിചാരിക്കുമെന്നും ദിലീപ് കമൽ സാറിനോട് പറഞ്ഞു. പുള്ളി അങ്ങനെ വിചാരിച്ചാലും ദിലീപിന് യാതൊരു നഷ്ടവും സംഭവിക്കാനില്ല.
കാരണം അപ്പോഴേക്കും ദിലീപ് ട്രാക്ക് മാറിയിരുന്നു. വർഗീസ് ചേട്ടന് വിഷമമാകുമെന്ന് മനസിലാക്കിയതുകൊണ്ടാണ് ദിലീപ് കമൽ സാറിനെ നിർബന്ധിച്ചത്. ഞാനും അന്ന് വർഗീസ് ചേട്ടന് വേണ്ടി കമൽ സാറിനോട് സംസാരിച്ചിരുന്നു. എന്തായാലും അദ്ദേഹം നന്നായി അഭിനയിക്കും. അങ്ങനെ അദ്ദേഹം ആയുഷ്കാലത്തിൽ അഭിനയിച്ചു. പിന്നെ അദ്ദേഹത്തിന് ജോഷി ചേട്ടന്റെ അടക്കം സിനിമകളിൽ അദ്ദേഹം നല്ല കഥാപാത്രങ്ങൾ നിരവധി ചെയ്തു.

മലയാളത്തിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു പെട്ടന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. അദ്ദേഹം സിനിമയിൽ അവസരങ്ങൾ തേടി നടന്ന സമയത്ത് ആരോ പറഞ്ഞുവത്രെ മൂക്ക് പതിഞ്ഞിരിക്കുന്നത് കൊണ്ടാണ് അവസരങ്ങൾ കിട്ടാത്തതെന്ന്. അതുകേട്ട് അദ്ദേഹം പ്ലാസ്റ്റിക്ക് സർജറി ചെയ്ത് മൂക്ക് ശരിയാക്കി. അതിന് അടുത്ത ദിവസം ഒരു വാഹനാപകടത്തിൽപ്പെട്ട് അദ്ദേഹത്തിന്റെ കയ്യൊടിഞ്ഞു. പിന്നീട് കൈ പൂർണമായും നിവർത്താൻ കഴിയില്ലായിരുന്നു.
അന്ന് അദ്ദേഹ കരുതിയത് ഇനി ഒരിക്കലും സിനിമയിൽ അവസരം കിട്ടില്ലെന്നാണ്. പക്ഷെ അതിനുശേഷമാണ് അദ്ദേഹത്തിന് നല്ല റോളുകൾ ഏറെയും അദ്ദേഹത്തിന് കിട്ടിയത്. എന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുടിയനായിട്ടുള്ള കഥാപാത്രമായിരുന്നു. സിനിമയിൽ അഭിനയിച്ച് അഭിനയിച്ച് സിനിമയുടെ ടെക്ക്നിക്കുകളെല്ലാം അദ്ദേഹം മനസിലാക്കിയിരുന്നു. രാത്രിയിൽ ഞങ്ങൾ ഒരു ഫൈറ്റ് സീൻ എടുക്കുകയാണ്.
വർഗീസ് ചേട്ടൻ ഇടയ്ക്കിടെ വന്ന് പോയാൽ മാത്രം മതി. ദിലീപിന്റെ ഫൈറ്റാണ്. അതിനിടയിൽ തന്ത്രപരമായി അഭിനയിച്ച് അദ്ദേഹം ആ സീനിൽ നിന്ന് വേഗം പുറത്ത് പോകാൻ നോക്കി. അല്ലാത്തപക്ഷം എല്ലാ ഷോട്ടിലും അദ്ദേഹത്തിന് വന്ന് നിൽക്കേണ്ടി വരും. ഇതാകുമ്പോൾ പുള്ളിക്ക് പോയി കിടന്നുറങ്ങാം.
അത് മനസിലാക്കിയ ഞാൻ പോകാൻ സമ്മതിച്ചില്ല. ആ സമയത്ത് ഞാൻ അദ്ദേഹത്തോട് വഴക്ക് കൂടിയിട്ടുണ്ട്. ഇതിനെല്ലാം ശേഷം ഒരിക്കൽ ഞാൻ രണ്ടാം ഭാവം സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് വർഗീസ് ചേട്ടനെ വീണ്ടും കണ്ടു. തിലകൻ ചേട്ടൻ അസുഖം മൂർച്ഛിച്ച് ആശുപത്രിയിലായ സമയമായിരുന്നു അത്. തിലകൻ ചേട്ടൻ ഇല്ലാത്തതിനാലാണ് രണ്ടാം ഭാവത്തിന്റെ ഷൂട്ട് മുടങ്ങിയത്. ഇതെല്ലാം വർഗീസ് ചേട്ടന് അറിയാം. ഷൂട്ടിങ് മുടങ്ങിയല്ല... തിലകൻ ചേട്ടന് എന്തെങ്കിലും സംഭവിച്ചാൽ അത്തരം റോളുകൾ ചെയ്യാൻ പറ്റുന്ന വേറെ ആരാണ് മലയാള സിനിമയിൽ ഉള്ളത്.
ഒരു പരിധിവരെ എനിക്ക് ചെയ്യാൻ പറ്റും അല്ലേ... എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു നാക്ക് പിഴയായിരുന്നു അത്. തിലകൻ ചേട്ടൻ അസുഖം മാറി അഭിനയത്തിലേക്ക് തിരികെ എത്തി. പക്ഷെ വർഗീസ് ചേട്ടൻ അറ്റാക്ക് വന്ന് വളരെ അപ്രതീക്ഷിതമായി മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ അറംപറ്റിയ പോലെയാണ് തോന്നിയത് എന്നാണ് എൻ.എഫ് വർഗീസുമായി ബന്ധപ്പെട്ട ഓർമകൾ പങ്കിട്ട് ലാൽ ജോസ് പറഞ്ഞത്. മരിക്കുമ്പോൾ അമ്പത്തിമൂന്ന് വയസ് മാത്രമായിരുന്നു പ്രായം. പ്രായത്തേക്കാൾ പക്വതയുള്ള കഥാപാത്രങ്ങൾ നിരവധി എൻ.എഫ് വർഗീസ് മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്.
ആകാശദൂത് എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തശേഷമാണ് എൻ.എഫ് വർഗീസ് എന്ന നടനെ സിനിമാ ലോകം ശ്രദ്ധിച്ച് തുടങ്ങുന്നത്. രൺജി പണിക്കർ തിരക്കഥയിൽ വർഗീസ് അവതരിപ്പിച്ച ളാഹേൽ വക്കച്ചന് ഇന്നും ആരാധകരുണ്ട്. നെടുനീളൻ ഡയലോഗുകൾ പോലും നിമിഷനേരം കൊണ്ട് മനപാഠമാക്കുന്ന കലാകാരൻ കൂടിയായിരുന്നു എൻ. എഫ് വർഗീസ്.


Click it and Unblock the Notifications











